Friday 26 December 2014

കമ്പിളിയുടുപ്പുകൾ തുന്നുന്ന ചെമ്മരിയാടുകൾ

എന്നെ കമ്പിളിയുടുപ്പുകൾ തുന്നാൻ
പഠിപ്പിക്കുകയാണീ രണ്ടമ്മൂമ്മമാർ
ചുണ്ട് കടിച്ച് കണ്ണിറുക്കി
സൂചിക്കു ചുറ്റും നൂൽ കടത്തിയിറക്കാൻ
ഞാൻ പെടുന്ന പാട് കണ്ട്
വാത്സല്യപൂർവ്വം ചിരിക്കുന്നുമുണ്ട്
മരുന്ന്  ദൂരെയെറിഞ്ഞ്‌ എന്നേയും
അടുത്തത്  കുത്തിവെപ്പെന്ന്
ഞാനും ചൊടിപ്പിച്ച ഇച്ഛാശക്തിയുടെ
ബലാബല മത്സരം
തല്ക്കാലം മറന്നെന്നു നടിച്ച്
ഗൗരവക്കാരിയായ ആ കിളവി പോലും


മുട്ടിയുരുമ്മി നിന്ന് പുല്ലു തിന്നുന്ന
രണ്ടു  ചെമ്മരിയാടുകളേപ്പോലെ  
ഉടുപ്പുകൾ തുന്നുകയാണ്
കണ്ണില്ലാത്ത രണ്ടു സൂചികൾ

ഒന്നിലൂടെ കടത്തി പുറത്തൂടിച്ചുറ്റി
അടുത്തതിലേക്കും
വീണ്ടും ആദ്യത്തേതിലേക്കും
മന്ത്രം പോലെ നിറയുന്ന ഏകാഗ്രതയിൽ
ചിത്രപ്പണികൾ കള്ളികള്ളിയായി
തുന്നിയടുക്കുന്ന വിരലുകളുടെ
അമ്പരപ്പിക്കുന്ന ദ്രുതവേഗം
ജനാലക്കൽ വിരൽ തൊട്ടിന്നല്പനേരം
സാകൂതം നോക്കിയറിയുകയാണ്
മനോരോഗാശുപത്രിക്കു ചുറ്റും
ഭയത്താലെന്നുമൊട്ടുമാറി നിന്നിരുന്ന 
ശരൽക്കാല സൂര്യകിരണവും
തിരസ്ക്രിതരുടെ നിശ്ശബ്ദ നിലവിളികൾ 
തളർന്നു തകർന്നടിഞ്ഞ 
വന്യതയുടെ പ്രതിധ്വനികളും 


ഋതുഭേദങ്ങളിൽ 
തളിർക്കുകയും പൊഴിയുകയും
ചെയ്യുന്ന ഇലകൾ പോലെ
ചഞ്ചലമായ വിഭ്രമങ്ങളുടെ കുസൃതികളിൽ
ചിന്തകൾ കൂന കൂടി 
കള്ളികളിൽ നിന്നും
അഴിഞ്ഞുതിർന്നു പോകുന്നത് 
തടുക്കാനാവാം
ഇത്രയും നിഷ്കർഷയോടെ
ഒന്നിച്ചിരുന്നു തുന്നുകയാണീരണ്ടമ്മൂമ്മമാർ

നരച്ച കണ്ണുകളിൽ
കൂട നിറയെയുള്ള നൂൽ പന്തുകൾ
നിറങ്ങൾ തീർക്കുന്നുണ്ട്
പേരക്കുട്ടിക്ക്‌ സമ്മാനിക്കാൻ
തുന്നിയുണ്ടാക്കുന്ന കമ്പിളിയുടുപ്പുകളിൽ 
ഇടയ്ക്കിടെ ഏറ്റവും മൃദുവായി
വിരലോടിക്കുന്നുമുണ്ട്
ഒരു കുഞ്ഞിനെയെന്നപോലെ

കെട്ടു പിണക്കാതിങ്ങനെ
ജീവിതം തുന്നിയെടുക്കാൻ 
കഴിയാഞ്ഞതെന്തേയെന്ന-
ഗർവ്വിത യൗവ്വനത്തിന്റെ
മൗന ചോദ്യത്തിലേക്ക്
തൊണ്ണു കാട്ടിച്ചിരിക്കയാണൊരമ്മൂമ്മ
ഘടികാര നാഡിപൊലെ നാളെ
ഹൃദയമിടിപ്പും നിലക്കുമെന്നയറിവുവരെ
വളർന്നവർക്ക് മാത്രം ചിരിക്കാവുന്നൊരു
ചിരിയുടെ ഞൊറിവിൽ നിറയെ
വർണ്ണച്ചിറകുള്ള ഇന്നിനെ
തുന്നിയൊരുക്കാൻ പഠിക്കുകയാണ്, 
പഠിപ്പിക്കുകയാണ്, എന്നേയും
അവരൊപ്പം തുന്നിച്ചേർക്കുകയാണ്
കമ്പിളിയുടുപ്പുകൾ തുന്നുകയാണ്
ഞങ്ങൾ മൂന്നുപേർ 




Thursday 25 December 2014

വസന്തമേ, നിന്നെയും കാത്ത്


കനത്തു പെയ്യുമീ ഹിമാശിലാവർഷത്തെ-
യെതിരിടാൻ വയ്യാതെ 
ജീവശിഖരത്തിൽ ശേഷിച്ചോരി ലച്ചുവപ്പിൽ 
ജീവാഹുതി ചെയ്യുന്നു ശരൽക്കാലത്രിസന്ധ്യ.

ഭസ്മം പൂശി ജപം ചൊല്ലി  നില്ക്കുമീ-
സ്മൃതിഭ്രംശം വന്ന പടുമരങ്ങൾ, മഞ്ഞു-
പക്ഷികൾ ചേക്കേറും കൂടു താങ്ങി 
ക്ഷമാശക്തരായ്, തപം ചെയ്തുറങ്ങിടുമ്പോൾ
മഞ്ഞുമുട്ടക ആത്മാവിലടയിരുത്തി
ഞാനും മൗനം പുതച്ചുറങ്ങട്ടേ സഖീ.

കിങ്കരൻ കാറ്റിന്റെ കൂക്കി വിളികളിൽ, 
ആലിപ്പഴങ്ങളെറിഞ്ഞലറുന്നോരുഗ്രകോപിയാ-
മിരുളിന്റെ ആഴച്ചുഴികളിൽ, നില തെറ്റി 
വിധുരം വിതുമ്പുന്നു, വിണ്ണിനെ പ്രണയിച്ച്
പിഴ ഗർഭം പേറി പഴി കേട്ട ഭൂമി .
കേഴുന്നു ഭൂമി, ഞാനോ ഉദാസീനയായ് 
ഉറങ്ങുന്നു മണ്ണിന്റെ ഉറക്കറയിൽ. 

നിദ്രാന്തരങ്ങളിൽ കണ്ട കനവുകളിൽ 
കുഞ്ഞിളം വിത്തുകൾ, പാൽപുഞ്ചിരി, 
ചെറുനെടുവീർപ്പുകൾ, ക്ഷണികമാണീ-
ശീതരാവുകളെന്നവ്യക്തമായ്‌ 
വാക്കുകൾ വരയും പ്രതീക്ഷകൾ.

പൈതങ്ങളെ, നിങ്ങൾ സുഖമായുറങ്ങുക
കരിയിലകളുടെ കബറുകൾ പിറുപിറു
ക്കുന്നതറിയാതെ, പേക്കിനാവിൽ 
ഞെട്ടിയുണർന്ന തായ് വേരുകളുടെ 
അമർത്തിയ ഞരക്കങ്ങൾ കേൾക്കാതെ,
ഓർമ്മക്കെണികളിൽ കുരുങ്ങിക്കുതറും
മുജ്ജന്മരോദനങ്ങൾ അലട്ടാതെ,
ദേശാടനക്കിളികളേ ഞങ്ങൾക്കും 
ജന്മബന്ധങ്ങളുടെ തൂവലുകൾ  പൊഴിച്ചു
പറക്കാൻ കഴിഞ്ഞെങ്കിലെന്നാശിക്കാതുറങ്ങുക.

പ്രണയശുഷ്ക്കമെങ്കിലും 
ക്ഷണികമാണീ ശൈത്യവും.
നമ്മെ ഉണർത്തുവാനെത്തും ചുടു-
മഴതുള്ളികളുടെ നിശ്വാസ നാമ്പുകൾ,
പുൽക്കൊടിത്തുമ്പിൽ നിന്നിറ്റിറ്റുവീഴും 
തുഷാരബാഷ്പങ്ങൾ, 
സൂര്യനന്മ പ്രഭാവം വീണ്ടെടുത്തതായ് 
മയക്കുന്ന മഞ്ഞ വെളിച്ചം വിതറി 
മന്ത്രിക്കുന്ന ഡാഫഡിൽ പുഷ്പങ്ങൾ.

മഞ്ഞുരുകും, പുഴ പിന്നെയുമൊഴുകും,
വസന്തം വീണ്ടും ശൈത്യത്തെ ജയിച്ചെന്ന് 
വിഷാദത്താൽ പാടലനിറമാർന്ന
മാറിടം പൊട്ടുമാറ് 
കൊച്ചു വണ്ണാത്തിക്കിളികൾ പാടും.

നെടുനാളത്തെ മൗന ത്തിലെൻ  സ്വരം 
ഇടറിപ്പതിഞ്ഞു പോയിടാമെങ്കിലും 
പുനർജ്ജനിയുടെ ആഹ്ലാദകാഹളം മുഴങ്ങുമ്പോൾ  
നിദ്രയുടെ  ആലസ്യത്തിൽ നിന്നും പ്രിയരേ,
നമുക്കും പാട്ടുപാടിക്കൊണ്ടുണരാം. 

അടുത്ത ശൈത്യ കാലം വരേക്കു-
മുണ്ടിനിയുമെത്രയോ ശാദ്വല നാളുകൾ !

Tuesday 16 December 2014

വിരാമം

പാട്ട് നഷ്ടമായ കിളിയാണ് എന്റെ കവിത
താഴ്വരകളിൽ അലഞ്ഞു തിരിയുന്ന
പ്രതിദ്ധ്വനികളിലേക്ക്  കാതടച്ചു വച്ച്
അത് മൗനിയായിരിക്കുന്നു
വേടനെയ്ത അമ്പിന്റെ മുരൾച്ച പോലും
അതറിയുന്നില്ല

ഈറൻ നഷ്ടമായ കാറ്റാണ് എന്റെ കവിത
വരണ്ട നാവു കൊണ്ട്
അതെന്റെ നെഞ്ചിലെ തീ   
വീണ്ടും വീണ്ടും  നൊട്ടി നുണഞ്ഞുകൊണ്ടിരിക്കുന്നു

പ്രണയം കൊഴിഞ്ഞു പോയ
ചില്ലയാണ് എന്റെ കവിത
കൂമ്പടഞ്ഞു പോയതിനാൽ തളിർക്കാൻ
നാമ്പുകളില്ലാതെ അത് ഉണങ്ങിത്തുടങ്ങിയിരിക്കുന്നു
വസന്തം എന്നേ അതിനെ മറന്നു കഴിഞ്ഞു !

വെടിച്ചു കീറിയ മണ്ണാണ് എന്റെ കവിത
ഒതുക്കു കല്ലുകളിറങ്ങി അത് നീന്തിയൊഴുകിയ
കുളങ്ങളുടെ ഉറവ വറ്റിപ്പോയിരിക്കുന്നു
കളകൾ പോലും പിറവി കൊള്ളാത്ത
അതിന്റെ വന്ധ്യതയെ
പരിഹസിക്കാതിരിക്കുക

ഉപ്പു നഷ്ടമായ കടൽത്തിരകളെ, നിങ്ങളും
എന്റെ കവിതയാവുക
ഉണങ്ങാത്ത എന്റെ മുറിവുകളെ
നിങ്ങളുടെ ആരോഹണാവരോഹണങ്ങളാൽ
നോവിച്ചുകൊണ്ടേയിരിക്കുക

തെളിനീരിനായി  തടാകത്തിലേക്ക്  
ചുണ്ട് ചേർത്ത പേടമാനെ
ഓർക്കാപ്പുറത്തു പൊങ്ങി വന്ന
ചീങ്കണ്ണി കൊന്നുതിന്നിരിക്കുന്നു
ചുറ്റിലും പരന്ന രക്തത്താൽ
എന്റെ കവിതയുടെ അന്ത്യത്തിൽ
ഞാനൊരു വിരാമചിഹ്നം വരക്കുന്നു

അതിനാൽ തോഴരേ, മരിച്ചവരുടെ കവിതകളിലിനി 
ജീവിതത്തെ തേടാതിരിക്കുക

Saturday 20 September 2014

അനിവാര്യമായ ഒറ്റപ്പെടലുകൾ

കറുപ്പ് വീണ കണ്‍തടങ്ങളും
ശോണിമ ചോർന്നു പോയ കവിളിണകളും
അവിരാമമായ പ്രണയരാവുകളുടെ
ശേഷിപ്പുകളാവാമെങ്കിലും
ഓരോ മഴത്തുള്ളിക്കുമൊപ്പം
മണ്ണിലേക്കടർന്നു വീഴുന്ന
മുല്ലപ്പൂക്കളേപ്പോലെ
വിഷാദത്താൽ നനഞ്ഞുപോയ
എന്റെ സുഗന്ധത്തെ
പെറുക്കിക്കൂട്ടികോർത്തെടുക്കുവാൻ
നിന്നെ ഞാൻ കാത്തിരിക്കില്ല

കടന്നു പോകുന്ന വഴികളിൽ, പൂമരങ്ങളിൽ

കിളിക്കൂടുകളിൽ, പുൽമേടുകളിൽ
നിന്നെ  തിരയുമ്പോഴും
പലവട്ടം വായിക്കുമ്പോൾ
അപരിചിതമാവുന്ന അടയാളങ്ങൾ
അനിവാര്യമായ മറവിയുടെ
ഒറ്റപ്പെടലുകളെയാണ് ഓർമ്മിപ്പിക്കുന്നതെന്നത്‌
എന്നെ ഭയപ്പെടുത്തുകയുമില്ല


പൂവ് പോലെ മൃദുലമെങ്കിലും
കാടുപോലെ തീവ്രമാണെന്നിലെപ്രണയിനി
കിനാവള്ളികളുടെ വിമോഹനങ്ങളിൽ
നിന്റെ ഭാവിപഥങ്ങളെ ഞാൻ കുരുക്കിയിടില്ല
നിശ്വാസങ്ങളുടെ പരിഭവവലയങ്ങളാൽ
ശ്വാസം മുട്ടിക്കുകയുമില്ല
സ്വച്ഛമായ ഈ വസന്തത്തിലും
കഠിനവാക്കുകളുടെ കൊടും ശൈത്യത്താൽ
നീയെന്നെ നോവിക്കുന്നു
എന്റെ ആവലാതികളും അന്തമില്ലാത്ത
ആലോചനകളും സഹ്യമാകും മുൻപേ
നിനക്കെന്നെയുപേക്ഷിക്കാം


ആദ്യമായി നഗരം കണ്ടമ്പരന്ന
കൗമാരത്തിന്റെ ഉന്മാദവും
യൗവ്വനത്തിന്റെ തീക്ഷ്ണഭാവങ്ങളും
എന്നേ എന്നെ വിട്ടകന്നിരിക്കുന്നു

ചിലപ്പോൾ,
ചിലപ്പോളെനിക്കും
ഒരൊറ്റ നിമിഷം കൊണ്ട് നിന്നെ
മറക്കുവാൻ കഴിഞ്ഞേക്കും



Monday 25 August 2014

വീട്

നാലുചുറ്റും പരന്നു കിടക്കുന്ന
വിസ്മ്രിതിയുടെ മണൽതിട്ട്കളിൽ
ഓർമ്മയിലേക്ക് തുറക്കുന്ന
കൊച്ചു കൊച്ചു കുഴികളിൽ നിന്ന്
ഊതിപ്പുറത്തെടുത്ത
സ്മൃതിപഥങ്ങളിലെ കുഴിയാനകൾ,
മിഴികളിൽ പാറിവീണ
മണൽത്തരികളുടെ കണ്ണീർതിളക്കത്തിലും
ചൂണ്ടുവിരൽതുമ്പിൽ പമ്മിയിരിക്കുന്ന
കുഴിയാനക്ക് ഒരു തുമ്പിക്കൈയുണ്ടെന്ന
കണ്ടുപിടുത്തത്തിലെ ആവേശം

വീട്, ഇന്നും കൗതുകങ്ങളുടെ ഒരു
മാന്ത്രികച്ചെപ്പ് തന്നെ
ഓരോ മുറികൾക്കുമുണ്ട്, ഓർമ്മകളുടെ
കടുംനിറങ്ങൾ പുതപ്പിച്ച കഥകൾ
ഓരോ ചുവടുവപ്പിലും ചുരുൾ നിവരുന്ന
രഹസ്യങ്ങൾ, ഉദ്യേഗങ്ങൾ
വാതിൽ പാളികളുടെ ഇരുളിൽ
പതിയിരിക്കുന്ന യക്ഷിക്കഥകൾ
തീൻമേശയ്ക്കു ചുറ്റുമുള്ള പൊട്ടിച്ചിരികളിൽ
മച്ചിന് മൂലേക്കു മൂലേക്ക്‌
വല കെട്ടിപ്പോകുന്ന സങ്കടങ്ങൾ
മിഠായി ഭരണികൾ കാലിയാക്കുന്ന
കള്ളത്തരങ്ങളുടെ ആദ്യ പാഠങ്ങൾ
ചുമർചായങ്ങൾ പൊള്ളിയടർത്തിയ
വാഗ്വാദങ്ങൾ
മഴത്തുള്ളികൾക്കൊപ്പം
പനിച്ചു കുളിരുന്ന ആർദ്രഭാവങ്ങൾ

കാലയാനങ്ങൾ 
ഓരോരോ മുറികളിൽ നിന്നായ്
വെളിച്ചമണച്ചണച്ചുപോകുമ്പോൾ
നിറഞ്ഞു നിറഞ്ഞു വരുന്ന മൗനം
അസഹ്യമായതിനാലാവാം
ഞാൻ മെല്ലെ മെല്ലെ തുറന്നിട്ടും
വാതിലുകൾ ഉറക്കെ ശബ്ദമുണ്ടാക്കുന്നതും
വെള്ളടാപ്പുകൾ വെറുതെ 
പൊട്ടിക്കരയുന്നതും  




Thursday 7 August 2014

ചക്കയട

മഴനാരുകൾ കിളിക്കൂടുപോലെ
പൊതിഞ്ഞു പിടിച്ച വൈകുന്നേരങ്ങൾ,
വാഴയിലയിൽ ചുട്ടെടുത്ത
ചക്കയടകളുടെ മാധുര്യം
ഇളം നോവായ്‌ പരന്നു പൊങ്ങുമ്പോഴാണ്
ഓർമ്മകൾ പേമാരിയായി പെയ്യുന്നതും
ആ കുത്തൊഴുക്കിലുലഞ്ഞ്
അമ്മച്ചിയുടെ നെടുവീർപ്പുകളേക്കുറിച്ചോർത്ത്
അമ്മ ഉറക്കെയുറക്കെ നെടുവീർപ്പുകളിടുന്നതും

വേവലാതിയോടെ തിണർത്തു പൊന്തുന്ന
അമ്മയുടെ കൈ ഞരമ്പുകളിൽ കണ്ണോടിച്ച് 
ചക്കയരക്കു പോലെ നെഞ്ചിൽ ഒട്ടിയിരിക്കുന്ന
ഒരു സ്നേഹത്തെ ഓർത്തെടുക്കാൻ
ശ്രമിക്കയാവും ഞാൻ

പറമ്പായ പറമ്പെല്ലാം പ്ളാവുകൾ
പ്ളാവായ പ്ളാവെല്ലാം ചക്കകൾ
പറിക്കാനും മുറിക്കാനും പെറുക്കാനും
ചെറുപ്പത്തിൽ തേൻവരിക്കകളുടെ
സ്വാദറിഞ്ഞവരാരുമെത്താത്തതോർത്ത്‌
മരിക്കും മുൻപ് അമ്മച്ചി
നെടുവീർപ്പിടുന്നതോർത്തോർത്താണ്
അമ്മ നെടുവീർപ്പുകളിട്ടത്‌

ഞാനും നെടുവീർപ്പിട്ടു
ഓർത്തെടുത്തപ്പോൾ അടർത്തി മാറ്റാ
വയ്യാത്താസ്നേഹത്തെക്കുറിച്ചോർത്ത്
തിണർത്തു വരുന്ന എന്റേയും
കൈഞരമ്പുകളേക്കുറിച്ചോർത്ത്
വരാനിരിക്കുന്ന, ആരും വരാതാവുന്ന
ചക്കക്കാലങ്ങളെക്കുറിച്ചോർത്ത്

Monday 30 June 2014

പ്രവാസം, ഹാ എത്രമേൽ ദുഷ്ക്കരം!

പ്രവാസം,
ഒരു സുന്ദര കുബേര ജാരന്റെ
മൃദുവിരൽ സ്പർശം പോൽ വശ്യം.
ഉരിച്ചു കളയുവാൻവയ്യീ
തൊലിപ്പുറസൗഭഗം.
പ്രവാസം, ഹാ! എന്തോരുന്മാദം!

എന്നിട്ടുമെന്തേയീ ദുസ്സഹവിഷാദം?
ശേഷിച്ചോരേക ബന്ധുവിന്റെ
മേൽവിലാസവും ഇറുക്കെപ്പിടിച്ച്,
അടുത്തടുത്തെങ്കിലും 
പുറം തിരിഞ്ഞു കുന്തിച്ചിരിക്കുന്ന 
നഗര ജീവിതത്തിന്റെ
അന്തമില്ലാതെയിരമ്പുന്ന
അകൽച്ചയുടെ അപരിചിതത്വത്തിൽ 
പകച്ച് നില്ക്കും
ഒരനാഥ ഗ്രാമീണ ബാല്യം പോൽ 
എത്രമേൽ ഹൃദയഭേദകം
പ്രവാസം!

പ്രവാസം,
സഞ്ചാരദിശയിലെവിടെയോ
കുരുത്തു വന്നോരൊറ്റ ദ്വീപിലൊറ്റപ്പെട്ട്
വാകപ്പൂനിറമുള്ള
ചെകിളകളെ ശേഷിപ്പിച്ചു      
ശ്വാസം മുട്ടിക്കുന്ന ഉഭയ ജീവിതം. 

വിഘടിച്ചകലുന്ന ഭൂഖണ്ഡങ്ങളിൽ
മാറി മാറിച്ചവിട്ടിക്കിതക്കുന്ന പ്രാണനെ 
ഭൂമിയിലേക്കാവാഹിക്കുന്ന
കുഞ്ഞു ചിമിഴ് ഹൃദയം.
കളി മുറ്റത്തെ നാട്ടുമാവി-
ലൊട്ടിനില്ക്കുന്നയതിനെ
ഇറുത്തെടുക്കുക അസാധ്യം.
പ്രവാസം, ഹാ! എത്രമേൽ ദുഷ്ക്കരം!



  

Sunday 22 June 2014

വിമോചനം അഥവാ Letting go

നിന്റെ കണ്ണുകളെ വരച്ചെടുക്കാനാണെ-
നിക്കേറെ ക്ളേശം 
നിന്റെ ചിന്തകൾ പോലെത്തന്നെ
ഇവിടെയെങ്കിലും അകലെയായിരിക്കുന്ന
നിന്റെ കണ്ണുകൾ 
അവയിലെന്നോ കണ്ട 
ആ നേരിയ സ്വപ്നത്തിളക്കത്തെ 
എനിക്ക് വിട്ടു തന്നിട്ട് നീ പൊയ്ക്കൊള്ളുക 
അതിലൂടെ എന്റെ രാവുകളെ ദീപ്തമാക്കുന്ന 
മിന്നാമിന്നികളുടെ റാണിയാവാൻ എനിക്കാവും 

എനിക്കു മാത്രമായി
നീക്കി വച്ച നിന്റെ മൗനത്തെ 
ഒരു ചുമർ ചിത്രത്തിൽ തറച്ചുവച്ച്
ചുംബനരാജികളാൽ 
എനിക്കേറെ പ്രിയമുള്ള വാക്കുകളെ 
ഞാനൊന്ന് വരഞ്ഞോട്ടേ  
ദൂരേക്ക്‌ ദൂരേക്ക്‌ പറന്നു പോകുന്ന 
ദേശാടനക്കിളികളേപ്പോലെ 
നിന്നെ പൂർണ്ണമായും നഷ്ടമാകാതിരിക്കാൻ,
എന്നിട്ട് നീ പൊയ്ക്കൊള്ളുക 
അറിഞ്ഞോ അറിയാതെയോ നീ പൊഴിച്ചിട്ട 
ഓർമ്മകളുടെ ഒരു നനുത്ത തൂവൽ 
ഇരട്ടിപ്പിച്ചിരട്ടിപ്പിച്ച് 
മോഹച്ചിറകുകൾ വിരുത്തിച്ചെടുക്കാനുള്ള 
മന്ത്രവിദ്യ എനിക്കു വശമുണ്ട് 

എന്നിട്ട് നീ പൊയ്ക്കൊള്ളുക
തിരിഞ്ഞു നോക്കാതെ 

വിമോചിപ്പിക്കുന്നതും ആവാഹിക്കുന്നതും
ഒരു തരത്തിൽ ഒന്നു തന്നെയല്ലേ !

Thursday 12 June 2014

Love you, Love you not

One morning
When I wake up
I might realize
That I never loved you
But the poet in you
For I love the way
You read me like a book
And write about me
Lines after lines
Day after day
That I became
Both the Narcissus
And the cold crystalline Lake
Falling in love
With myself
And my own reflections in you

So my love
Keep writing
Keep writing about me
With your lips
That I won't stop
Loving you with my heart

In Greek mythologyNarcissus (/nɑrˈsɪsəs/Greek:ΝάρκισσοςNarkissos) was a hunter from the territory of Thespiae in Boeotia who was renowned for his beauty. He was the son of a river god namedCephissus and a nymph named Liriope.[1] He was exceptionally proud of what he did to those who loved him. Nemesis noticed and attracted Narcissus to a pool, wherein he saw his reflection and fell in love with it, not realizing it was merely an image. Unable to leave the beauty of his reflection, Narcissus died. Narcissus is the origin of the term narcissism, a fixation with oneself.

Tuesday 10 June 2014

അച്ഛൻ പട്ടാളത്തിലായിരുന്നു

പത്രക്കാരൻ പയ്യൻ 
പുതിയതാണെന്ന് തോന്നുന്നു 
അതാവാം 
അച്ഛൻ ഉണ്ടാക്കിയ പത്ര വീട് കാണാതെ 
ആനുകാലികങ്ങളെ സൈക്കിള്‍ മണിയൊച്ചക്കും 
ഇരച്ചു കനത്തു വന്ന കാലവർഷത്തിനുമൊപ്പം
വരാന്തയിലേക്ക് നീട്ടിയെറിഞ്ഞത് 

അക്ഷരങ്ങൾക്ക് എറിച്ചിലടിക്കാതെ
വീട് കെട്ടാൻ സാമഗ്രികൾ ചികയുമ്പോൾ 
കലവറയിൽ കാലങ്ങളായി കുടി കിടക്കുന്ന 
ഒന്നു രണ്ടു പേർക്കെങ്കിലും 
പട്ടയം കിട്ടിയല്ലോന്ന് അമ്മയും 
അച്ഛന് അടുത്ത ഭ്രാന്ത് തുടങ്ങിയെന്ന് 
ഞങ്ങളും പിറുപിറുത്തത് 
തുരുമ്പിച്ച അരത്തിന്റെ കരകരപ്പിൽ 
മുക്കിക്കളഞ്ഞത് 
ദേഹം വിയർക്കാതെ വയർ നിറഞ്ഞാൽ 
മക്കൾക്ക്‌ 
വീരാരാധനയിൽനിന്നും പുച്ഛരസത്തിലേക്ക്  
വളർച്ചാവകാശങ്ങൾ ലഭിക്കുമെന്ന
അച്ഛന്റെ അനുഭവഅറിവുകളാവാം 

പച്ചപ്പാടങ്ങൾക്കും 
നേർത്ത കാറ്റിൽ 
പരകായപ്രവേശം സിദ്ധിച്ച 
നീളൻ കവുങ്ങുകൾക്കും മദ്ധ്യേ 
ഇഷ്ടിക അതിരുകൾ 
മുളച്ചു പൊങ്ങാത്തതിനാൽ 
മണ്ണും മനസ്സും അങ്ങോട്ടുമിങ്ങോട്ടും 
മാന്തിയെടുക്കാവുന്ന നാട്ടിൻ പുറങ്ങളെ 
ഉണ്ടയില്ലാ വെടിയൊച്ചകളായി 
പൊട്ടിച്ചിരിപ്പിക്കാൻ
പട്ടാളത്തിൽ നിന്നും വിരമിച്ചവരും,
ദുർഗന്ധം വമിക്കുന്ന ചവറ്റു കൂനകളെ 
മിനുസമുള്ള കല്ലുകൾ പാകി
സുന്ദരമാക്കിയ മതിലുകൾ കൊണ്ട് 
മറച്ചു വച്ച നാഗരീകപ്രൗഢിയിൽ,
ഉത്സവ നാളുകൾ പോലെ 
ക്ഷണികമായി കൊട്ടിഘോഷിച്ച 
കെട്ടുകാഴ്ചകളായി 
വീരചരമമടഞ്ഞവരും മാറുമെന്നും 
അതിൽ നിസ്സംഗരായിരിക്കാനേ 
വോട്ടർ പട്ടികയിൽ പേരില്ലാത്ത 
പട്ടാളക്കാരനുമാവൂന്നും 
വടക്കേ ഇന്ത്യയിലെ 
എല്ലു കോച്ചുന്ന തണുപ്പിലും 
കണ്ണു കാച്ചുന്ന ചൂടിലും 
മൂന്നര പതിറ്റാണ്ടു ജീവിച്ചു ദേശം കാത്ത 
അച്ഛനാകില്ലേ നിശ്ചയം 

അപ്പൊ പറഞ്ഞു വന്നതെന്താന്നു വെച്ചാൽ 
നനഞ്ഞു കുതിർന്ന അക്ഷരങ്ങളെ നോക്കി 
ഈ പയ്യനെന്താ പത്ര വീട് കാണാഞ്ഞേന്ന
പിറുപിറുപ്പുകൾ മുന്നാമ്പുറത്തേക്ക് ചിതറുമ്പോൾ
മേഘങ്ങളെ നോക്കി 
ഇനിയും ഉരുണ്ടു കൂടുന്ന ഓർമ്മകളിൽ 
നഷ്ടപ്പെട്ട് നില്ക്കുന്ന അച്ഛന്മാരെ,
രുചിയോർമ്മകളിൽ കൊതിയൂറുമ്പോഴെങ്കിലും 
അമ്മമാരെ ഓർക്കുന്ന നമ്മൾ 
മറന്നു പോകാറില്ലേന്നൊന്നു ശങ്കിച്ചതാണ്  

Sunday 8 June 2014

സ്വപ്നാടനം

ഞാൻ നിനക്ക് അടിമപ്പെട്ടിരിക്കുന്നു
നിന്റെ കണ്ണുകളുടെ മാസ്മരികതയിൽ
മഴയും നിലാവും നനഞ്ഞ്
ഈ നൂൽ പാലത്തിലൂടെ 
എന്റെ ഹൃദയം നിന്നിലേക്ക്‌
നിന്റെ കവിതകൾ എന്റെ പ്രജ്ഞയെ
ആവേശിച്ച ജിന്നുകൾ
നിന്റെ ഓർമ്മകളാൽ മുദ്രമാക്കപ്പെട്ടതിനാൽ
പുറത്തു പോകാൻ പഴുതുകളില്ലാതെ
അവരെന്റെ രാത്രികളെ സ്വപ്നാടകരാക്കുന്നു

നിന്റെ ചുംബനങ്ങൾക്കേ പൂട്ടു  പൊട്ടിച്ച്
ഞങ്ങളെ മുക്തരാക്കാനാവൂ  എന്നിരിക്കേ
വിഷാദത്താൽ വിസ്മ്രിതിയുടെ വൈവര്‍ണ്ണ്യമാര്‍ന്ന
എന്റെ ചുണ്ടുകളെ തിരസ്ക്കരിച്ച്‌
ഇനിയും ചുവന്ന പനിനീർപ്പൂവുകളെ
നിന്റെ ചുംബനങ്ങൾ തേടുമ്പോൾ
നിന്നൊപ്പം എന്നെ പരിത്യജിച്ച നിലാവും 
എനിക്ക് പ്രവേശനം നിഷേധിച്ച രാവുകളിൽ 
പടർന്നു കയറുമ്പോൾ 
നനഞ്ഞൊട്ടിയ തൂവലുകളാൽ തണുത്തു വിറച്ച് 
ഈ നൂൽ പാലത്തിൽ 
ഞാൻ തനിച്ച് 

Friday 6 June 2014

ഹൃദയവും തലച്ചോറും തമ്മിൽ ........

എത്ര വലിച്ചടച്ചാലും തുറന്നു തന്നെയിരിക്കുന്ന
തളർന്ന കണ്ണുകളുള്ള ചില രാത്രികളില്ലേ ?
ശരീരം മരിച്ചു കിടക്കുന്ന ആ രാത്രികളിലാണ്
പകൽ മുഴുവൻ ബദ്ധ വൈരികളായിരുന്ന
ഹൃദയവും തലച്ചോറും വെടിവട്ടം പറഞ്ഞ്
കൂടിയാലോചിക്കുന്നത്
ഇന്ന് തൊട്ട്, പോയ പത്തു വർഷം മുതൽ
അടുത്ത പത്തു വർഷം വരെയുള്ള
കാര്യമില്ലായ്മകൾ പറഞ്ഞ്
ചിരിച്ചു ചിരിച്ച് കരയുന്നത്
പറഞ്ഞത്, പറയേണ്ടിയിരുന്നത്, പറയേണ്ടത്
ചെയ്തത്, ചെയ്യേണ്ടിയിരുന്നത്, ചെയ്യേണ്ടത്
കൊടുത്തത്, കൊടുക്കേണ്ടിയിരുന്നത്, ...........
അങ്ങിനെയങ്ങിനെ

അരസികനെങ്കിലും ഇടയ്ക്കിടെ മണ്ടിപ്പെണ്ണേയെന്ന്
തലച്ചോർ തമാശ പറയും
ഓ ഒരു ബുദ്ധി രാക്ഷസൻ എന്ന്
ഹൃദയം ചൊടിക്കും
ഞാനൊന്നു മരിച്ചോട്ടേ എന്ന്
ശരീരം വിലപിച്ചു കൊണ്ടിരിക്കും
ഇവരിലാരാണ് ഞാൻ എന്ന്
ഞാൻ വ്യാകുലപ്പെട്ടുകൊണ്ടുമിരിക്കും
അങ്ങിനെയങ്ങിനെ പുലരും വരെ

പുലരി അലാറമണി മുഴക്കുമ്പോൾ
അർദ്ധസുഷുപ്തിയിൽ ഹൃദയവും തലച്ചോറും
വീണ്ടും ബദ്ധവൈരികളാവും
പാതി ചത്ത്‌ പാതി ജീവിച്ച ശരീരം
പ്രാഞ്ചി പ്രാഞ്ചി അതിന്റെ കർമ്മങ്ങൾ തുടരും
പാവം ശരീരം
പാവം ഞാൻ 

Friday 30 May 2014

ആര്‍ട്ടിസ്റ്റ്/ Artist

എന്നെ വരച്ചെടുക്കാൻ നിനക്കെത്രയെളുപ്പം
പതിഞ്ഞ ഒരു നോട്ടം മതി
എന്റെ ഹൃദയമിടിപ്പുകൾ
അനുസരണയോടെ അടുക്കടുക്കായി
നിന്റെ കൈവെള്ളയിൽ വന്നിരിക്കും

മഴവിൽ വർണ്ണങ്ങളിൽ ഞാൻ മറച്ചുവച്ച
മനോഗതങ്ങളിലെ കറുപ്പും വെളുപ്പും
നിന്റെ കനത്ത മൗനത്തിന്റെ മൂന്നാം മുറയിൽ
മുട്ടു കുത്തി നിന്ന് കുമ്പസാരിക്കും

നിന്റെ ഭാവങ്ങളുടെ അവസ്ഥാന്തരങ്ങളിൽ
വാദിക്കാൻ വയ്യാതെ
എന്നിലെ അക്ഷരങ്ങൾ നിസ്സംഗരാകുമ്പോൾ
ഞാൻ വെറുമൊരു വെളുത്ത കടലാസ് തുണ്ട്
ഇനിയെന്നെ വരക്കുന്നതും നീ, മായിക്കുന്നതും നീ 

Sunday 25 May 2014

നീയും ഞാനും



നീയെന്നൊരാളുണ്ടോ ?
ഉണ്ടാവാൻ വഴിയില്ല

ഉണ്ടായിരുന്നെങ്കിൽ
എത്രയോ മുന്നേ നമ്മൾ പരസ്പരം
കണ്ടെടുത്തേനെ
വട്ടം ചുഴന്നു പറന്നു പോയ
ഇലകൾ പോലെ കറങ്ങിക്കറങ്ങി
ഭ്രമണപഥങ്ങളിൽ വഴുതി വഴുതി
യദൃച്ഛായെങ്കിലും
നമ്മുടെ പാതകൾ സന്ധിച്ചേനെ

നീയുണ്ടെങ്കിൽ
നിനക്കൊരു രൂപം കാണില്ലേ ?
നിന്നിലേക്കൊരു ദൂരം കാണില്ലേ ?
നിന്നെ ഞാൻ ശീലിച്ചറിയില്ലേ ?

നീയെന്നൊരാൾ
ഇല്ലാതിരിക്കുമോ ?
പുന്നാരങ്ങളിൽ പുഞ്ചിരിച്ച്
പിണക്കങ്ങളിൽ കിന്നാരിച്ച്
ശുണ്ഠികളില്‍ പൊട്ടിച്ചിരിക്കുന്ന
ആ കൗതുകം പിന്നെയാരാണ് ?
എനിക്ക് പിന്തുടരാൻ കഴിയാത്ത
എന്റെ മാത്രം സ്വപ്നങ്ങളുടെ
മായക്കാഴ്ചയാവാമെങ്കിലും
കനത്ത ഇടവപ്പെയ്ത്തിലും
കവിഞ്ഞൊഴുകാത്ത കാട്ടാറുപോലെ
ശാന്തം സൗമ്യം സ്വച്ഛം, നീ

കൈയ്യിൽ ഇടിമിന്നലേന്തി
കൊടുങ്കാറ്റിന്റെ കുതിരപ്പുറമേറി
ഓരോ കുതിപ്പിലുമെരിഞ്ഞെരിഞ്ഞു
കത്തിത്തീരാറായ കൊള്ളിമീൻ
കണ്ണിൽ ബാക്കി വച്ച കനൽക്കട്ട, ഞാൻ

ഈ കനൽതീ കെടുത്തുവാനെനിക്ക്
നിന്നിലേക്കെത്താതെ വയ്യ
ഞാനില്ലാതാവാതെയെനിക്ക്
നിന്നിലേക്കെത്താനും വയ്യ

നീയെന്നൊരാളുണ്ടെങ്കിൽ
അതു നീ തന്നെയാണെങ്കിൽ





Wednesday 14 May 2014

The Dialogues of the Silence

The dialogues of  the silence

What is wedding anniversary Amma ?
We got married 14 years back
So where was I ?
You were not born
Where was I if I wasn't born
You were not yet born Baba
Oohhh... but I don't want to be "not born"
You are only 4 years, how can you be born 14 years back
........... (contemplating)
What about Donal ?
He wasn't born either
(a bit happy, but not fully convinced)
So where was I if I wasn't born ?
You... you were nowhere
Aaah.... I don't want to be "nowhere"
hmmm......
May be I was in your tummy...
Noooooo......
Then where was I..??
Ok ok,( oh dear...!?) you were in heaven
Heaven..!! Nooo...  I will be all alone in heaven (eyes swelling up)
Donal was there too
But we both will  be alone
There were lots of other kids too, who were yet to be born
(feeling proud of myself for my quick philosophical thinking)
But heaven is were people go when they are dead
(OH DEAR) ..........
When do people die Amma?
When they are very very old Baba
Are you old?
Oh no no .....
But Daddy is old....
Well..... not that old..
When they are as old as Badi Mummy?
( my mother can't be that old...!!)
Oh no, still very very old
But Michael Jackson is dead
Well,...  he was very sick
I could be very sick sometimes...
(two big eyes peering at me for reassurance)
Oh no you couldn't baba ( frogs in my throat)
Will you die too Amma ?
Only when I am very very very old
But I don't want you to die (big cuddly hug)
(who wants to!!)
But then you will be big and will have kids of your own
But I won't have a Amma ...
(heavy silence & frogs in two throats)
IT IS SO NICE TO HAVE A FOUR YEAR OLD AS MY CHILD
So who was born first ? me or Donal ?
Donal
Nooooo... I want to be born first
(and it goes on and on and on..... )

The dialogues of the silence
When the nests are vacant


Wednesday 7 May 2014

ഒരു തീവണ്ടി യാത്രയിൽ കണ്ടതും,കേട്ടതും,ഊഹിച്ചതും



മീനച്ചൂടിൽ വഴുതുന്ന
പ്ളാസ്റിക് സഞ്ചികളിൽ 
പുഴുകുന്ന പച്ചക്കറികളായി
തീവണ്ടിയാത്ര ചെയ്യുന്ന സ്ത്രീകൾ
ജോലിക്കും തിരിച്ചും
എവിടെ നിന്ന് എങ്ങോട്ടും ആവാം
കയറുന്നേടത്തിറങ്ങി പിന്നേയും കയറി
കറങ്ങിക്കറങ്ങി
പടി കയറുമ്പോൾ വേച്ചുപോകും വരെയുള്ള
തത്രപ്പാടുകൾ

ചാച്ചക്ക ചാച്ചക്ക ചാച്ചക്ക ചാച്ചക്ക
ചക്രത്തേക്കാൾ ദ്രുതഗതിയിൽ
പച്ചക്കറി അരിയുന്ന വിരലുകൾ
അതിലും വേഗമരിയുന്ന നാവുകൾ
സാമ്പാർ കഷ്ണങ്ങൾ
ജോലി കഴിഞ്ഞു ചാരുകസാലയിൽ
പത്രം വായിച്ചിരിക്കുന്ന ആണുങ്ങൾ
അവിയൽ കഷ്ണങ്ങൾ
അവധി തരാൻ ലുബ്ദിക്കുന്ന മേധാവികൾ
തോരൻ
ഉമ്മൻ ചാണ്ടി
എല്ലാരും കണക്കാ
തന്നെ തന്നെയെന്നു തല കുലുക്കുന്നു
ഒത്തൊരുമയുടെ ആംഔരത് അമർഷങ്ങൾ

ഇടയ്ക്ക്,
കറിക്കത്തിയേക്കാൾ മൂർച്ചയേറിയ
നോട്ടത്തിന്റെ സ്ത്രീ ശക്തിയിൽ
പാളത്തിൽ വീണു ചാവുന്ന
ഗോവിന്ദച്ചാമിമാർ
(ഹാ എത്ര സുന്ദരമായ സ്വപ്നം)

കഷ്ണങ്ങളരിഞ്ഞു തള്ളുമ്പോൾ
അയഞ്ഞു വരുന്ന ആയാസത്തിന്റെ
കളിചിരി
സാരി , സ്വർണ്ണം
മോൾക്ക്‌ കിട്ടിയ രണ്ടാം റാങ്ക്
മോന്റെ കുസൃതികൾ
കൊച്ചു കൊച്ചു സന്തോഷങ്ങൾ
യാന്ത്രികതയുടെ ഗതിവേഗങ്ങളിൽ
പാളം തെറ്റാതെ കാക്കുന്ന
മോഹജീവിതത്തിന്റെ അടയാളക്കൊടികൾ
ഹിറ്റ്‌ലറെ ചാർളി ചാപ്ളിനാക്കുന്ന
മേൽ മീശയുടെ നേരം പോക്കുകൾ പോലെ

സ്റ്റേഷനെത്തിയ പിടപ്പിൽ
ഇനി നാളെ കാണാം എന്ന
പ്രതീക്ഷയുടെ ഒറ്റയുറപ്പിൽ
കറന്റ്‌ കട്ടിന്റെ ആലസ്യത്തിലുറങ്ങുന്ന
വീടിന്റെ കണ്‍പോളകൾ വലിച്ചുതുറക്കാൻ
അടുത്ത ഓട്ടം
മീൻ വെട്ടണം
പുലർച്ചെ നാലുമണിക്കുണരണം

ചാച്ചക്ക ചാച്ചക്ക ചാച്ചക്ക ചാച്ചക്ക
ഉറക്കത്തിനും ഒരേ താളം





Monday 28 April 2014

പിൻവിളികൾ

അപ്രാപ്യമായതിനെന്നുമുണ്ട്
ഭ്രാന്തസൗന്ദര്യത്തിൻ ഭ്രമരതന്ത്രം

എന്നോ നഷ്ടമായതിലോ ?
പാടേ വേരറ്റുപോകാതെ
ചോരയിറ്റിക്കും
നോവിന്റെ മൗനസാന്നിദ്ധ്യം

സ്വയം പിഴുതെറിഞ്ഞു തമ്മിൽ
പിരിഞ്ഞകന്നെന്നാലും
പിൻവിളിയുമായ്‌ വരും
നേർത്ത കാറ്റിലും ഞെട്ടറ്റുവീഴുന്ന ഓർമ്മകൾ
ഒരൊറ്റ ചുംബനത്താലന്യോന്യ-
മൊറ്റിക്കൊടുത്താലും
തൊണ്ടയിൽ തടയും വിതുമ്പലിൻ ചീളുകൾ

എറിയാനായും മുന്നേ മുഷ്ടിയിൽ
ചുരുട്ടിക്കൂട്ടിപ്പിടിച്ച
നിൻ ഹൃദയം നുറുങ്ങും തുടിപ്പറിഞ്ഞ്
മണ്ണിൽപുതഞ്ഞു പാതി മുറിഞ്ഞൊരു
ചിപ്പിക്കുള്ളിലെയിരുളിലൊളിച്ചിട്ടും
വിരലിലുടക്കുന്നു
നിൻ വെയിലിൻ മഞ്ഞ നൂലുകൾ,
ഇനി എറിഞ്ഞുകളയുവതെങ്ങിനെ ?

മൂന്നാവർത്തി നിന്നെ തള്ളിപ്പറഞ്ഞ മാത്രകൾ
ഒരാർദ്രവിരൽ സ്പർശം
കൊതിച്ചരികെനീയിരുന്നിട്ടും
കണ്ണടച്ചുറക്കം നടിച്ച രാത്രികൾ
ശേഷിച്ച വീഞ്ഞു ഭരണിയിലും
കയ്പ്പുനീർ നിറച്ചു വച്ചോരാദിനങ്ങളിനിയും
കുടിച്ചു തീർക്കുവാൻ വയ്യ

വെള്ള വസ്ത്രങ്ങളണിഞ്ഞ്,
നാളെ നിന്നോടൊപ്പമെനിക്കുമുയർക്കണം
ഇറുത്തുവീണിട്ടുമിറ്റുവീഴുമീചൊനപ്പാടിലൂടെ
നിന്നിലേക്കെത്തണം
മിഴിനീർമുത്തിൽ തെളിയും
മഴവിൽതുമ്പിലൂടെനിക്കു-
നിന്നിലെ സൂര്യനിൽ ചേരണം
നിന്നോടൊപ്പമിനിയും ജ്വലിക്കണം






Friday 4 April 2014

മതിൽ

നിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ 
ഞാൻ ആർത്തു ചിരിച്ചു 
നിന്റെ കുഞ്ഞുനൊമ്പരങ്ങളിൽ 
വിമ്മിക്കരഞ്ഞു 
കുസൃതികളിൽ പൊട്ടിച്ചിരിച്ചു 
നിന്റെ വിജയങ്ങൾ 
പുരമുകളിൽ പ്രഘോഷിച്ചു
നിന്നെ നോവിച്ചവരോട് 
പേപ്പട്ടിയെപ്പോലെ കുരച്ചു
അവർക്കെതിരെ ഒരാനപ്പക 
കരളിൽ കൂട്ടിവച്ചു
കാക്കയോട് ഉറക്കെ കയർക്കുന്ന
പിടച്ചിക്കോഴിയേപ്പോലെ
എന്റെ ചിറകുകൾക്കടിയിൽ
നിന്നെ ഞാൻ സംരക്ഷിച്ചു
എന്നിട്ടും,
എന്നിട്ടും കുഞ്ഞേ
എന്നാണ് നമുക്കിടയിൽ
ഈ മതിൽ പൊങ്ങിവന്നത് ?

Saturday 22 March 2014

അനുധാവനം

തലക്കെട്ടില്ലാത്ത നിന്റെ വരികളിലും 
അടിക്കുറിപ്പെഴുതാത്ത ചിത്രങ്ങളിലും 
നിർവ്വചിക്കാനാവാത്ത
ഭാവങ്ങളുടെ കടുംനിറങ്ങളെ 
ഇഴനീർത്തെടുക്കുവാൻ
അപക്വമായ എന്റെ മനസ്സ് 
ഗൂഢമായി നിന്നെ പിന്തുടർന്നു
നിശ്ശബ്ദം, അനുവാദമില്ലാതെ 

നിന്റെ ചരണപഥങ്ങളിലെ മണ്‍തരികൾ 
കൈവെള്ളയിൽ കുടഞ്ഞിട്ട്
തിളക്കമുള്ളവയെ അരികിലൊതുക്കിവച്ചു
നിറം മങ്ങിയവയെ നോക്കി വ്യസനിച്ചു 

മാന്ത്രികഗോളത്തിൽ തെളിഞ്ഞ
നിന്റെ നെഞ്ചിടിപ്പുകളിൽ 
എന്റെ ഹൃദയം ചെരിച്ചുവച്ചു  

നീ വന്നേക്കാവുന്ന വഴികളിൽ
ഓരം മാറി നിന്ന് 
മുഖാവരണത്തിന്റെ സ്വാതന്ത്ര്യത്താൽ
നിന്നെ അപഗ്രഥിച്ചു 
നീ വരാത്ത വിരസദിനങ്ങളിൽ 
മതിഭ്രമം പിടിപെട്ട വെറുമൊരു പെണ്ണായി 
ഇടവഴികളിലൂടെ അലഞ്ഞു നടന്നു 
അലറിക്കരഞ്ഞു 

തേഞ്ഞു പോയ എന്റെ ഉപ്പൂറ്റികളിൽ 
കാലമിന്നുകുഴമ്പിട്ടു തടവുമ്പോൾ
എന്റെ മനസ്സും ശാന്തമാണ് 
കാരണം ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു
നിന്റെതെന്നു ഞാൻ കരുതിയ നിഴലാട്ടങ്ങൾ
എന്റേതായിരുന്നെന്ന്
ഞാൻ തിരഞ്ഞതും പിന്തുടർന്നതും
നിന്നേയല്ല എന്നെത്തന്നെയെന്ന്.

Wednesday 12 March 2014

എന്റെ ഹൃദയം

എന്റെ ഹൃദയം 
പൂവുപോൽ മൃദുലം 

ആരും നോവിക്കാതിരിക്കാൻ 
വിരക്തിയുടെ വെണ്‍കോട്ടയിൽ 
ഞാനതിനെ പൂട്ടിയിട്ടിരിക്കുന്നു
തീ സ്ഫുരിക്കുന്ന വാക്കുകളുടെ 
പീരങ്കികൾ നാല് ചുറ്റും,
കണ്ണീർ നിറച്ച കിടങ്ങിൽ 
നെടുവീർപ്പുകളുടെ സീൽക്കാരം
കടക്കണ്ണിലെ ക്രുദ്ധമൌനത്തിൽ 
കാവൽ നില്ക്കുന്ന വ്യാളി,
കോട്ടവാതിൽ പൂട്ടിയ താക്കോൽ 
കളഞ്ഞത് 
ഏഴു ഭൂഖണ്ഡങ്ങൾക്കപ്പുറമുള്ള 
പഞ്ചഭൂതങ്ങളിൽ,
ഒരു സഞ്ചാരിക്കും 
അത് വീണ്ടെടുക്കാനാവില്ല. 

ഇനിയെന്റെ ഹൃദയം 
എനിക്ക് മാത്രം സ്വന്തം 
ല്ല

ഇനിയെന്റെ ഹൃദയം 
എനിക്ക് മാത്രം സ്വന്തം 

Sunday 16 February 2014

പ്രണയദിനപ്പിറ്റേന്ന്



ഒരു പ്രണയദിനം കൂടി കൊഴിഞ്ഞിരിക്കുന്നു
പരസ്പരമുള്ള പ്രണയം പറയാതറിയാതെ

അലക്ഷ്യമായി നീ നീട്ടിയ പനിനീർപൂക്കൾ
പരിക്ഷീണമായ എന്റെ ഹൃദയം പോലെ
വസന്തത്തിലെ പ്രഭാത സൂര്യന്റെ
മങ്ങിയ തേജസ്സു പോലും താങ്ങാനാവാതെ
ജനാലയ്ക്കൽ വാടിത്തുടങ്ങിയിരിക്കുന്നു

തൊട്ടു പിന്നിൽ നീയുണ്ടെന്ന് വെറുതെ മോഹിച്ച്
മധ്യാഹ്നസൂര്യനിലും മിന്നിത്തിളങ്ങാത്ത
ഈ നനഞ്ഞ മണൽതരികളിൽ
എന്റെ കാല്പാദങ്ങളെഴുതിയ പ്രണയമന്ത്രങ്ങൾ
കടലെടുത്തിരിക്കുന്നു

മുള്ളെന്നു നീ നിനച്ച എന്റെ ഹൃദയം
ഈ സായാഹ്നത്തിന്റെ
ചക്രവാളച്ചുവപ്പിൽ ലയിക്കുമ്പോൾ
കടലാഴങ്ങളിലേക്ക് നടന്ന
എന്റെ വിണ്ടു കീറിയ ഉപ്പൂറ്റികളുടെ
അഭംഗി നീ കാണാതിരിക്കട്ടെ 

Sunday 9 February 2014

ഒരറയുള്ള ഹൃദയം


വെറും നാലറയെന്നു 
വെറുതെ പറയുന്നതാണ്

അനേകായിരം അറകളുണ്ട് 
പരസ്യവും രഹസ്യവുമായ അറകൾ
സ്നേഹം, ദുഃഖം, കാമം, കോപം,
അസൂയ, അഹങ്കാരം, ആർദ്രത,
ആവലാതി, വേവലാതി;
ഇത്തരം വികാരങ്ങളും ചിന്തകളും 
തിങ്ങി നിറഞ്ഞു വിമ്മിഷ്ടപ്പെട്ടു വിജ്യംഭിച്ച്
ചുമന്നു തുടുത്ത ഒരു ഹൃദയത്തിന്

ഒരു അറ മാത്രം ശൂന്യമാണ് 
ഒന്നുമില്ലായ്മയുടെ ഒരറ 
മീൻ ചെകിളകൾ പോലെ, 
മൊട്ടക്കുന്നിലെ ശുഷ്ക്കിച്ച ഒറ്റ വൃക്ഷത്തിൽ 
മരം കൊത്തിയുണ്ടാക്കിയ 
മാനം കാണാവുന്ന മാളം പോലെ, 
കാറ്റിന് കയറിയിറങ്ങാവുന്ന ഒരറ

കാലാന്തരങ്ങളിൽ 
മറ്ററകൾ ദ്രവിച്ച് പൊടിഞ്ഞ്
ഈ അറയോട് ചേരും 
അന്ന് വികാര-വിചാരങ്ങളിൽ നിന്നും 
സ്വതന്ത്രമായ ഹൃദയത്തിന്‌
വെള്ളത്തിന്റെയും വായുവിന്റെയും 
നിറമില്ലായ്മയായിരിക്കും
ഒരൊറ്റയറയാകും 
നിറമില്ലാത്ത ഒന്നുമില്ലാത്ത
നിശബ്ദമായ ഒരറ

അന്ന് നമ്മൾ മാലാഖമാരെപ്പോലെയാകും 
നിഷ്കളങ്കരായ പരിശുദ്ധരായ മാലാഖമാർ 

Friday 7 February 2014

നഷ്ടബാല്യങ്ങൾ


രാവിന്നവസാനയാമത്തിലെത്തുമീ-
നിദ്രയെ ദു:സ്വപ്നങ്ങൾ
അസ്വസ്ഥമാക്കുമ്പോൾ,
അനാഥ ദു:ഖത്തിന്റെ
അഗ്നിയിൽ വെന്തൊരാ
നിഴലുകളെന്നെ
തിരിഞ്ഞു നോക്കുമ്പോൾ,
പാതിമയക്കത്തിലും
വിരൽ വിടാതെ പിടിച്ചോരു
കൊച്ചു മുഷ്ടിതൻ നിശ്ചയദാര്‍ഢ്യവും
ഇല്ലാതെ പോയതെൻ
തോൽവിയെന്നറിവിന്മേൽ 
നാളെയും നേരം പുലരുമ്പോൾ
നിന്റെ ജന്മദിനത്തിലേക്കെന്റെ
വ്യഥ പൂണ്ട ഹൃദയവും
ഞാനും ഉണരട്ടെ.

ആൾപ്പരപ്പിൽ കാണുമോരോ മുഖത്തിലും
എന്റെ പ്രതിരൂപം ഞാൻ
പരതീടുമ്പോൾ,
രാജകുമാരനായ് നീ വാഴുന്നതായെൻ-
പ്രാണൻ പാഴ് സ്വപ്‌നങ്ങൾ നെയ്യുമ്പോൾ,
പിച്ച ചോദിച്ചെത്തുമാ പൈതങ്ങൾ തൻ
പുണ്ണ് മൂടിയ കൈകാലുകൾ കണ്ടെന്റെ
ക്ഷതമേറ്റ നെഞ്ചം വീണ്ടും മുറിയുന്നു
അമ്മേയെന്നൊരു കുഞ്ഞിന്റെ ദൈന്യത
നൊമ്പര ശകലമായ് കാതിൽ തെറിക്കുന്നു.

തെരുവിലെ പൊള്ളുന്ന ചൂടിലും,
കൊടും തണുപ്പിലും, പെരുമഴയിലും
ശരണമില്ലാതെ നീ അലഞ്ഞു തിരിയുന്നതും
തീവ്രവെയിലിൽ വേലയാൽ
കുരുന്നിലേ നീ കരിഞ്ഞു പോകുന്നതും
ഒരു വറ്റു ചോറിനായ് ഇരുൾ വീണ കണ്ണുകൾ
എച്ചിൽക്കൂനയിൽ ഉറ്റുനോക്കുന്നതും
നാഡിമിടിപ്പിനേക്കാൾ തളർന്ന
ശബ്ദത്തിൽ നീ ഭിക്ഷ യാചിപ്പതും
കൊട്ടിയടച്ചിട്ടുമെൻകരളറിയുമ്പോൾ
അനാഥ ദു:ഖത്തേക്കാൾ വലുതല്ല
സ്വാർത്ഥമാമെൻ മാതൃദു:ഖമെന്നറിവി-
ലുരുകട്ടെ ഉൾത്തടം.

നിന്നെ പനിച്ചതും,കാൽ തെറ്റി വീണതും,
നെറ്റി മുറിഞ്ഞതും, നൊന്തു കരഞ്ഞതും,
ഇരുളിന്റെ ഇലയനക്കങ്ങളെ ഭയന്നു-
റങ്ങാതിരുന്നതും ആരും അറിഞ്ഞില്ല.
തീൻമേശ നിറയെ വിഭവം നിരന്നിട്ടും
എന്നിതര മക്കൾ
പിണങ്ങി നിൽക്കുമ്പോൾ
പശിയടങ്ങാതെ നീ കട്ട അപ്പത്തിനായ്
കല്ലെറിഞ്ഞോ ലോകം?
പൊള്ളിച്ചു കള്ളനെന്നു പുള്ളി കുത്തിയോ
മുതിർന്നവരെന്ന ഗർവ്വം നെഞ്ചിൽ നിറച്ച
ഈ കാലവും?
പടക്കുതിരകളുടെ കുളമ്പടികളിൽ
ചതഞ്ഞുവൊ നിന്റെ ബാല്യകൗമാരങ്ങൾ?
നിന്റെ ദൈന്യത വില പേശി വിറ്റുവോ
നിന്നമ്മയാം ഞാനും?

ഇല്ല പൊറുതിയില്ലെനിക്കിനി,
പരത്തിലും നീളുമോ?
ചുടലയോളം ഞാൻ ചുമക്കേണ്ട ഈ വേദന.


പിൻ കുറിപ്പ്:   Did you know that in India alone there are around 18 million street children. They are starved, battered, raped and even murdered; they are mistreated and exploited physically, emotionally and sexually on a day to day basis.














Sunday 26 January 2014

നാം തമ്മിൽ കാണാതിരിക്കട്ടെ


നാം തമ്മിൽ ഒരിക്കലും 
കാണാതിരിക്കട്ടെ 
കണ്ടാൽ, നിന്റെ സുന്ദരമായ 
മുഖത്തിന്‌ മുൻപേ 
മനസ്സിന്റെ കാപട്യം 
ഞാൻ തിരിച്ചറിഞ്ഞാലോ,
മധുരമുള്ള വാക്കുകളുടെ ചുംബനങ്ങളിൽ 
അടയിരിക്കുന്ന വിഷസർപ്പങ്ങളെ
റിഞ്ഞാലോ, 
ഞാൻ നിന്റെ നൂറാമത്തെ 
ഇരയാകുമ്പോൾ 
പൊള്ളുന്ന എന്റെ പ്രണയ കാവ്യങ്ങൾ 
സ്നേഹിതരൊത്തുള്ള നിന്റെ 
നിശാസൽക്കാരങ്ങളില്‍
തണുത്തു നുരയുന്ന പൊട്ടിച്ചിരികളിൽ 
വിവസ്ത്രയായാലോ, 
ഓർമ്മയ്ക്കെന്ന് നീ സൂക്ഷിച്ച 
എന്റെ മുഖചിത്രം,
കഴുത്തറ്റ ഉടൽ ചോര വാർത്ത്
ചവറ്റു തൊട്ടിയിൽ പിടയുമ്പോൾ 
ചൂളി നില്ക്കുന്ന എന്റെ ചിരി
സങ്കോചങ്ങളുടെ ആവരണങ്ങളില്ലാത്ത
പുതിയ പുതിയ ഉടലുകളണിഞ്ഞ്
വലക്കുരുക്കുകളിൽ പരിഹാസ്യയാവുന്നത്
വല്ലവരും പറഞ്ഞറിഞ്ഞാലോ,

വേണ്ട, ഞാൻ ഞാനായും 
നീ നീയായും ഇരുന്നു കൊള്ളൂ
ഒരു കവിതയുടെ അകലം 
നമ്മളിൽ സൂക്ഷിക്കുമ്പോൾ 
ഈ  തൂലികത്തുമ്പിന്റെ നിഴലിൽ 
നമ്മുടെ കാപട്യങ്ങളെ 
നമുക്ക് പരസ്പരം ഒളിപ്പിക്കാം 
മഴ പെയ്യുന്ന രാത്രികളിലെ മധുരസ്വപ്‌നങ്ങൾ 
അങ്ങിനെത്തന്നെ ഉറങ്ങട്ടെ 
നാം തമ്മിൽ ഒരിക്കലും കണ്ടുമുട്ടാതിരിക്കട്ടെ.

ഒന്നാം ക്ളാസ്സും ഒന്നിൽ കൂടുതൽ പാഠങ്ങളും

ആം ആത്മികളുടെ നാട്ടിൽ നിന്നും
ഒരു ആറുവയസ്സുകാരി 
ആറുകളുടേയും തോടുകളുടേയും
നാട്ടറിവിലേക്ക് 
അമ്മ രാത്രി മുഴുവൻ പഠിപ്പിച്ചിട്ടും 
രണ്ടാം ക്ളാസ്സിലെ ചക്കപ്പഴം 
കേട്ടെഴുതിയപ്പോൾ
ചക്കപഴം ആയി,
ഒന്നാം ക്ളാസ്സിൽ രണ്ടാമതും.
വൈകി വന്ന ഹിന്ദിക്കാരിയുടെ
ജാഡയുടെ അടുത്തിരിക്കേണ്ടാ-
ന്നൊരു കുട്ടി സംഘം 
വേർതിരിവുകളുടെ ഒന്നാം പാഠം.

നനഞ്ഞ കണ്ണുകൾ പടർത്തിയിട്ടും 
മറയാത്ത ചിരിയും 
ഞൊറിയുടുപ്പിനു താഴെ 
ഞാന്നു കിടന്ന വെള്ളിയരഞ്ഞാണത്തിന്റെ 
കുസൃതിയുമണിഞ്ഞ 
ആദ്യത്തെ കൂട്ടുകാരി 
നിസ്വാര്‍ത്ഥതയുടെ രണ്ടാം പാഠം
ഒന്നാം ബെഞ്ചിലെ ഒന്നാം സ്ഥാനം 
വിട്ടു തന്നു,
ഒരു മടിയുമില്ലാതെ.
അമ്മയെ കാണുമ്പോഴെല്ലാം 
ജെസ്സിക്കിദർ ഹേ എന്നു ചോദിക്കുന്ന 
മൊട്ടത്തലയൻ,
ആദ്യത്തെ ആ കൂട്ടുകാരനെയും 
മറന്നിട്ടില്ല 
പിന്നീട് കണ്ടിട്ടില്ലെങ്കിലും. 

ജാം പുരട്ടിച്ചുരുട്ടിയ ചപ്പാത്തികൾ
വായിൽ വച്ചു തന്ന സിസ്റ്റെറമ്മ 
അർബുദം തിന്ന മാറിടം 
നിറയെ സ്നേഹം,
പേര് പോലും മറന്നിരിക്കുന്നു 
എങ്കിലും പഠിപ്പിച്ചു തന്നു 
അമ്മയാവാൻ പ്രസവിക്കേണ്ടതില്ല. 

ഈ പാഠങ്ങൾ തന്നെയല്ലേ 
എല്ലാ ക്ളാസ്സിലും പഠിച്ചത്?

പിൻ കുറിപ്പ് :
പ്രായമേറുന്തോറും ദൂരമേറുമോർമ്മകൾക്കെന്തേയേറെത്തെളിച്ചം? 

Thursday 16 January 2014

വിലക്കപ്പെട്ട കനി/ forbidden fruit



വിരൽ തൊട്ടുതൊടാതെ ഞങ്ങൾ 
ഭൂതകാലങ്ങളിലൂടെ നടന്നു 
വിലക്കപ്പെട്ട കനി തേടി 
വർത്തമാനരാത്രികളിൽ 
അലഞ്ഞു നടന്നു 
ആത്മാവ് കെഞ്ചിപ്പറഞ്ഞു 
മുള്ളുകൾ പതിയിരിക്കുന്നു 
കരൾ കണ്ടത് 
വർണ്ണശബളമായ ഇലകളും 
കൊതിയൂറുന്ന പഴങ്ങളും 
മഴ നനഞ്ഞു കുതിർന്ന മണ്ണ് മന്ത്രിച്ചു 
കാൽമുദ്രകൾ തിരികെ വരാത്തത് 
നീ കണ്ടില്ലേ? 
നാടോടിക്കൊപ്പം കണ്‍കെട്ടി നടന്ന 
കുട്ടിയേപ്പോലെ ഒന്നും കണ്ടില്ല 
അവഗണനയോടെ മുഖം തിരിച്ചിട്ടും
ചങ്ങാതിക്കാറ്റ്
ഉടുപ്പ് പിടിച്ചുകുലുക്കി 
നില്ക്കൂ  അറിഞ്ഞില്ലേ, ഹൃദയം പിളർന്ന് ചത്ത 
കിളിക്കുഞ്ഞിന്റെ ചോരയുടെ പച്ച മണം?
ഉഗ്രവിഷമുള്ള അമ്പുകൾ
എവിടെ നിന്ന് വേണമെങ്കിലും പറന്നെത്താം
ആ മരം നിഷിദ്ധം ....
ഓർമ്മകളിൽ എവിടെയോ പൂത്ത 
ഒരു പനിനീർപൂവായിരുന്നു ഉള്ളിൽ
എന്നും ചവിട്ടി നോവിച്ചിട്ടും 
വള്ളിച്ചെടികൾ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞു 
അമ്ളരസമുള്ള കളകളാണ് മച്ചുവട്ടിൽ
കാലുകൾ ലയിപ്പിക്കും 
ജീവനോടെ ദഹിപ്പിക്കും 
ചെരുപ്പിട്ട് നിർദ്ദയംവകഞ്ഞു മാറ്റി 
മരച്ചുവടെത്തും മുൻപേ 
വിഷ അമ്പുകൾ തെറിച്ചു 
റോസ് നിറമുള്ള കൊക്ക് തുറന്ന്
കിളിക്കുഞ്ഞുങ്ങൾ കരഞ്ഞു 
തൊട്ടരികെയെന്നു കരുതിയ വിരലുകൾ
എവിടെയോ മറഞ്ഞു 
ഭൂമി പിളർന്ന്
ഞങ്ങൾ മാത്രം രക്ഷപ്പെട്ടു 
ഞാനും എന്റെ സ്വാർത്ഥ മോഹങ്ങളും.





Saturday 11 January 2014

ഉറക്കം


ഉറക്കത്തെക്കുറിച്ചാണ്,
ഈ മണ്ണിൽ ജനിച്ചു വീണ ഓരോ പ്രാണനേയും 
ഒരൊറ്റ നിമിഷം കൊണ്ട് നിശ്ചലനാക്കുന്ന 
നിശബ്ദനാക്കുന്ന ഉറക്കത്തെക്കുറിച്ച്!
ഇത് ഉറക്കമില്ലാത്തവരെക്കുറിച്ചുമാണ്.

അന്തമില്ലാത്ത രാത്രിയാമങ്ങളെ 
ഒരു കൺചിമ്മലാൽ അളന്നുതീർക്കാൻ 
കൊതിക്കുന്നവർ, നിദ്രാവിഹീനർ,

പകൽ പകുത്തെടുത്തവരോട് പരിഭവിക്കാതെ 
നിലാവിന്റെ സാന്ത്വനത്തിൽ 
രാപ്പൂവുകളുടെ പരിമളം 
നുകരുവാനലയുന്ന സ്വപ്നാടകർ,

ഉറങ്ങുന്ന ലോകത്തെ 
ഉറക്കച്ചടവുള്ള കണ്ണാലുഴിയുന്ന 
രാത്രിജോലിക്കാർ.
ഇണയുടെ നിശ്വാസച്ചൂടിൽ 
ശീതകാലക്കുളിരുരുക്കാൻ കൊതിച്ച് 
അമർത്തിയ കോട്ടുവായിൽ 
ഒരു രാവൊളിപ്പിക്കുന്നവർ.
 
രാത്രി മുഴുവൻ തുറന്നു വച്ച
വരണ്ടു ചുവന്ന കണ്ണുകളിൽ
മനസ്സിനെ ഏകോപിപ്പിച്ച് 
കേൾവികളിൽ ഇരുളിന്റെ മർമ്മരങ്ങൾക്ക് 
അവർ കാതു കൂർപ്പിച്ചു.
പതിഞ്ഞ പാദപതനത്തിൽ 
പ്രപഞ്ചത്തെ ഉണർത്താതെ നടന്ന് 
കനം വച്ച കൺപോളകളെ 
അതിജീവനത്തിന്റെ സൂത്ര വാക്യങ്ങൾ 
വീണ്ടും വീണ്ടും പഠിപ്പിച്ചു.

ഉറക്കം അപ്പോഴും 
ത്രികോണ പ്രേമത്തിലെ നായകരെപ്പോലെ 
പ്രണയിച്ചവരെ നിരാകരിക്കുകയും 
നിരാകരിച്ചവരെ പ്രാപിക്കുകയും ചെയ്തു.