Tuesday 27 August 2019

പ്രളയം


പ്രളയം

മഴ വന്നു
വീണ്ടും മഴ വന്നൂ
ഉരുൾ പൊട്ടി
ഉറവുകൾ ഊക്കിൽ മലയിറങ്ങി

പുഴ കടൽപോലിരമ്പീ
ഗതി മാറിയൊഴുകി
വഴികളിൽ
പെരുവെള്ളമാർത്തുപൊങ്ങി

മരങ്ങളും, പൂക്കളും,
പ്രാണിയും, പ്രാണനും
പ്രളയച്ചുഴിയിൽ കുഴഞ്ഞുനീന്തി

മട പൊട്ടി മദ ജലപ്പാച്ചിലിൽ
മുങ്ങിപ്പോയ്
പൊൻകതിർക്കുലപൂത്ത പുഞ്ചപ്പാടം

മടകൂട്ടിക്കെട്ടിയ ചെറുമിപ്പെണ്ണ് 
പാടാൻ കൊതിച്ചൊരു ഞാറ്റുപാട്ടിൻ
വേവലും, വറുതിയും ഏറ്റുപാടും
ആറ്റക്കിളിയും പറന്നുപോയി

മണ്ണു പുതച്ചുറങ്ങയാണ്, 
മൗനം കണ്ണിലൊളിപ്പിച്ച നാട്ടിൻപുറങ്ങൾ

മണ്ണും പുതച്ചുറങ്ങയാണവരുടെ 
പൊന്നോമനകൾ,
പിഞ്ചുനെഞ്ചിലെ കിനാക്കളും

എങ്കിലും ശേഷിച്ചവർക്കായിനിയും 
വിരിയും, വെയിൽപൂക്കൾ ഓണപ്പൂക്കൾ

ഇരുണ്ട മേഘപ്പുതപ്പുനീക്കി
സൂര്യചന്ദ്രന്മാർ ഉറക്കുണരും

നനഞ്ഞ പുസ്തകത്താളിൽ നിന്നേ
തുടങ്ങട്ടെ തുടങ്ങട്ടേ കുഞ്ഞേ നിന്റെ
അതിജീവനത്തിന്റെ ആദ്യപാഠം
ചുരമാന്തും ദുരകളെ ആട്ടിമാറ്റും
പുതുജീവിതത്തിന്റെ ആദ്യപാദം

ആറ്റുതീരത്തെ കുടികളിൽ
അമ്മമാർ
കല്ലടുപ്പിൽ വേവിച്ച പൊതിച്ചോറിൽ
നിന്റെ രുചികളത്രേ നിറയുന്നൂ
നിന്റെ കിനാക്കളത്രേ വിളമ്പുന്നൂ

മണ്ണു പുതച്ചുറങ്ങയാണവരുടെ 
പൊന്നോമനകൾ
ആ പിഞ്ചുനെഞ്ചിലെ സ്വപ്നങ്ങളും
പേറണം നീയിനിയീ-
വാറു പൊട്ടിയ പുസ്തക സഞ്ചിയിൽ

നവമാണ് ലോകം
നവമീവികാരങ്ങൾ,
വരമായി കിട്ടിയ പിറവിയിതെങ്കിലും
നവമാണ് നോവുകൾ
തളരാതിരിക്ക നീ

ഇനിയും മഴ വരും
മഴ വരും
ഉരുൾ പൊട്ടി
ഉറവുകൾ ഊക്കിൽ മലയിറങ്ങും
എങ്കിലും ശേഷിച്ചവർക്കായിനിയും
വിരിയും വെയിൽപ്പൂക്കൾ ഓണപ്പൂക്കൾ.