Sunday 29 December 2013

ഗ്രഹണം



നിന്നെ അറിയും മുൻപേ 
എന്റെ  ശബ്ദം നഷ്ടപ്പെട്ടിരുന്നു 
നിന്നെ കാണാൻ ശ്രമിച്ചപ്പോൾ 
കാഴ്ചയും !

നാളേറുന്തോറും
മുക്കിടയിലെ മൗനത്തിന്റെ നീളം 
കൂടിക്കൂടി വന്നു 
അതിന്റെ ആഴം വര്‍ദ്ധിച്ചു 
തണുപ്പ് നിറഞ്ഞു 
ഇരുട്ട്  കനത്തു.


ഒടുവിൽ
ശയ്യയ്ക്കിരുവശത്തായി 
പുറം തിരിഞ്ഞു കിടന്ന
നമുക്ക് നടുവിൽ, മൗനം
തണുത്തുറഞ്ഞ് ഇരുണ്ടു കറുത്ത
ഒരു രാത്രിയായി
നീണ്ടു നിവർന്നു കിടന്നു...
ഒരു പനിച്ചൂട് പോലും പരസ്പരം അനുവദിക്കാതെ.




80'കളിലെ എന്റെ ഗ്രാമം

പായലുകൾ പറ്റിപ്പിടിച്ച പാടവരമ്പുകളും
കണങ്കാലിൽ പച്ച കുത്തുന്ന പന്നൽച്ചെടികളും
നിറഞ്ഞ ഗ്രാമം,
മഷിപ്പച്ചകളും തൊട്ടാവാടികളും
പെരുങ്കലങ്ങളും വളരുന്ന മണ്ണ്,
മണ്ണിരകളും മണ്ണട്ടകളും
നൂറായിരം കുഴിയാനകളും
ജീവിക്കുന്ന മുറ്റം.
പാദങ്ങൾ അടുത്തെത്തുമ്പോൾ
പാടത്തിലെ ചെളിയിലേക്കൂളിയിടുന്ന
പച്ചത്തവളകൾ....

ചക്രവർത്തിമാരോടുള്ള
ദേഷ്യവും ഭക്തിയും
നായകൾക്ക് പേരായി നല്കിയ
നാട്ടുമ്പുറത്തുകാർ.
ടിപ്പുവും, കൈസറും, ലൂയിയും,
നാൽക്കവലകളിൽ നാട്ടുരാജാക്കളേപ്പോലേ
പോരാടുകയും, രാത്രിയിൽ
വാലാട്ടി മടങ്ങുകയും ചെയ്തു.

അവരുടെ യജമാനർ
പുലർച്ചെയുണർന്ന്
വയൽ നനയ്ക്കുവാൻ വെള്ളത്തിന്
അയല്ക്കാരുമായി കടിപിടികൂടി;
സന്ധ്യക്ക്‌ അവരുടെ സ്ത്രീകൾ
അവലോസുണ്ടകൾ പങ്കുവച്ച്
സൗഹൃദം തിരിച്ചുപിടിച്ചു.

കാലം തെറ്റി വന്ന മഴയിൽ
അമ്മൂമ്മമാർക്ക്
കാപ്പിപ്പൂക്കളും കശുമാവിൻ പൂക്കളും
കൊഴിയുമെന്ന വെളിപാടുണ്ടായി.

പല്ലു കൊഴിഞ്ഞ കാരണവർ
മുഷിപ്പൻ കഥകൾ പറഞ്ഞ്
കോളാമ്പികളിൽ കാർക്കിച്ചു തുപ്പി
ജന്മിത്തം നിലനിർത്തി.

ആശ്രിതർ വിരലുകൾക്കിടയിലൂടെ
തുപ്പിയ മുറുക്കാൻ
കുമ്മായമടിച്ച ചുവരുകളിൽ
വിപ്ളവവീര്യം പരത്തി.

പച്ചമടൽ ഊതിക്കത്തിച്ച്
കണ്ണുചുവന്ന അമ്മമാർ
ചായയായി തിളച്ചു
പിന്നെ തൈരായി തണുത്ത്
നീളൻ പാവാടയുടുത്ത പെണ്‍മക്കളെ
നോക്കി നെടുവീർപ്പിട്ടു.

യുവാക്കൾ ചാറ്റർലിപ്രഭ്വിയുടെ(1)
സദാചാരത്തെക്കുറിച്ച് തർക്കിച്ചു.

കുട്ടികൾ, അതെ ഇന്ന് ഞങ്ങൾ ആയ കുട്ടികൾ,
പട്ടങ്ങളിൽ ആകാശം മുട്ടുന്ന
സ്വപ്നങ്ങളെ പറത്തി.
മിനുസമുള്ള പുറംചട്ടകളിൽ
ഒരുക്കിയ കഥകളിൽ
മുറിയാത്ത രാജ്യങ്ങളുടെ മനസ്സ് തൊട്ടു.
പൂക്കളോടും,പൂമ്പാറ്റകളോടും,
കിളികളോടും, വെള്ളത്തിൽ
മിന്നി മറയുന്ന കുറുവകളോടും(2) കളിച്ചു.

പൂച്ചകൾ എലികളേയും
കുറുക്കന്മാർ കോഴികളേയും പിടിച്ചു തിന്നു.
കയ്യാലപ്പൊത്തിനുള്ളിൽ ഒരണലി
എട്ടു കുഞ്ഞുങ്ങളെ പെറ്റുകിടന്നു.

സുന്ദരികളായ വാഴയ്ക്കവെറുച്ചികൾ(3)
ചൂണ്ടയിൽ കുരുങ്ങാതെ തെന്നി മാറി.
കല്ലൂർവഞ്ചികളിൽ ചാഞ്ചാടിയ ഓണത്തുമ്പികൾ
കല്ലെടുത്തു കല്ലെടുത്ത്‌ സുല്ലിട്ടു.

തോടുകളും പുഴകളും നിർവൃതിയോടെ
നിറഞ്ഞു തുളുമ്പിയൊഴുകി.
സംശുദ്ധമായ പ്രാണവായു ശ്വസിച്ച്
പ്രകൃതി ചരിതാര്‍ത്ഥയായി.

സാഡിസ്റ്റുകളായ മാഷുമാർ
ചൂരൽ വെട്ടുവാൻ
ഒരു മണിക്കൂർ നേരത്തേ ഉണർന്നു.

അഞ്ചാംക്ലാസ്സിലെ അവസാനബെഞ്ചിലെ
കീറക്കുപ്പായമിട്ട സ്ഥിരം കള്ളൻ
കരയാൻ കൂട്ടാക്കാതെ
തിണർത്തുചുവന്ന കൊച്ചു  കൈകൾ നീട്ടി
എഴുത്തുമേശയിൽ എഴുന്നേറ്റു നിന്നു.
അവന്റെ ഹൃദയത്തിന്റെ ഒരു വിതുമ്പൽ
ദൂരെ, ചാരായം വിയർക്കുന്ന കൂർക്കംവലികൾ
ഉയരുന്ന ഒരു വീടിന്റെ അടുക്കളയിൽ
കണ്ണീർതുള്ളികളായി വീണു.

വെളുത്ത ളോഹയിട്ട കത്തനാർമാർ
തെമ്മാടിക്കുഴിയിലേക്കുനോക്കി
ഗൂഡമായി ചിരിച്ചു.
മണിമാളികകൾ വെഞ്ചരിച്ച
അവരുടെ മടിശ്ശീലകളിൽ
മുപ്പതു വെള്ളിക്കാശുകൾ കിലുങ്ങി.

ഒരു രൂപയ്ക്കു വാങ്ങിയ മുപ്പതു മത്തികൾ
തകരയില പുതച്ച് ചീഞ്ഞു കിടന്നു
അന്ന് അമോണിയ കണ്ടുപിടിച്ചിരുന്നില്ല !

വഴിയരുകിൽ ബീഡിക്കുറ്റി തിരഞ്ഞ ഭ്രാന്തും,
വഴിമദ്ധ്യേ വാളുവച്ച
പട്ടച്ചാരായത്തിന്റെ ധൈര്യവും
പുലഭ്യം പറഞ്ഞ് ചങ്ങാതിമാരായി.

അന്നും ഇന്നും എന്നും
പൂവാകകൾ മാത്രം,
പള്ളിക്കൂടവളപ്പിൽ തണൽ തന്ന
ആ പൂവാകകൾ മാത്രം,
ആകാശത്തും ഭൂമിയിലും
ഒരുപോലെ പൂവിട്ടു നിന്നു
എന്റെ ഗ്രാമത്തിന്റെ ഓർമകളുടെ
കടുംചെമപ്പ് പൂക്കൾ !


(1) ചാറ്റർലിപ്രഭ്വി:   D.H.ലോറെൻസിന്റെ വിവാദമായ Lady Chatterley's Lover
എന്ന നോവലിലെ നായിക.
(2) കുറുവ:  തോടുകളിൽ കാണുന്ന ഒരു മൽസ്യം.
(3)വാഴയ്ക്കവെറുച്ചി:  ഓറഞ്ച് വരകളുള്ള ഒരു മൽസ്യം.









Wednesday 11 December 2013

ആരാദ്യം കല്ലെറിയും ?

ആരാദ്യം കല്ലെറിയും  ?


                          1
വന്ദ്യ ജനങ്ങളേ, വഴി മാറി നടക്കൂ,
വലം കൈയ്യാൽ ശാപ ശിലകൾ എടുക്കൂ...
കുലടയാണവൾ, കല്ലെറിയൂ ,
അഭിസാരികയവളെ കല്ലെറിയൂ ...

കരിനീലക്കാമം സിരയിൽ കൊത്തി,
കരിമഷിയിൻ വിഷനാളത്തിൽ കത്തും-
പൂരുഷനെച്ചുടുകാട്ടിലെരിക്കും
വേശനാരി, നിശാചരിയവളെ കല്ലെറിയൂ.

                          2
ചുറ്റിലും പഴിക്കുവാനെത്ര പേർ
നിർദ്ദയമീ മണൽക്കാറ്റും!
അരിവാൾമുനരാകും ചാരക്കണ്‍കളിൽ
സന്മാർഗ്ഗപ്പൊരുൾ തിരയുവോർ,
ഇവരിന്നലേയുമിരവിൻ മറവിൽ
എന്നിൽ ഭ്രമിച്ചു രമിച്ചവർ,
പുളിയുറുമ്പുകളായ് കടിച്ചു കുടയുന്ന
മാറാദീനങ്ങൾ ദാനമായ്തന്നവർ.

നിഴലുകൾ നാഗങ്ങളായിണ ചേരുന്നാ-
നരച്ച നാലുകെട്ടിന്നിരുളറയിൽ
ഞാൻ പെറ്റ ചാപിള്ളകൾ....
പിറക്കും മുൻപേ ചങ്കു പറിഞ്ഞ
പിഞ്ചോമനകൾ,
കരയാത്ത ചിരിക്കാത്താ-
കുഞ്ഞു പഞ്ഞിക്കെട്ടെന്റെ,
ചുരത്താത്ത ചുടുമാറിലമർത്തി നിന്നപ്പോഴും,
തണുത്ത തളിർകൈകൾ
നീട്ടിയാ പൈതങ്ങളെൻ
തീരാ കനവുകളിലുണർന്നിരുന്നപ്പോഴും,
മാറിടം പിളർത്തുമാ, മാറാ നോവിന്റെ
മാരക മുറിവായ ഞാൻ തുറന്നേ വച്ചൂ ...

                          3  
കാലുകൾ പൂഴിമണലായ് തിളയ്ക്കുമാ-
കൽമരുഭൂമിയിലേകയായ്,
നഗ്നപാദയായ്,
നഗ്നമാം ജീവിതചരിതം മറയ്ക്കുവാ-
നൊരു പാഴ്വാക്കു പോലും
തിരയാതെയൊരുവൾ.
ചുരുണ്ട ചെമ്പൻ മുടി പാതിയും മറച്ചോരാ-
വരണ്ടു വാടിയ വദനാംബുജത്തിൽ,
അരണ്ടു പിടയും മിഴികൾ നിലത്തൂന്നി
നിശ്ചലം നിന്ദകളേറ്റുവാങ്ങുന്നിവൾ,
എന്റെ പിഴ, യെന്റെ പിഴയെന്നുവിതുമ്പി;
കൂർത്ത കള്ളിച്ചെടികൾക്കിടയിൽ, ചോര-
വാർത്തു പിടയും പേരറിയാപ്പറവപോൽ,
  പേരില്ലാത്തൊരു പാതിത,
ഇവളേവരാലും പരിത്യക്ത.

                          4
തെരുവുകൾതോറും വലിച്ചിഴച്ചവളെയാ-
സിനഗോഗിന്റെ പടിക്കലവർ നിർത്തി.
വെറി പിടിച്ചോരാ  ജനമദ്ധ്യേ-
യിറ്റുകനിവിനായി തിരയുന്ന നേരം
കാണ്മൂ കോവിലിൻ താഴേ പടിമേൽ
വെണ്‍മഞ്ഞുപോലൊരു യോഗീവര്യ-
നാകൊടും മരുച്ചൂടിലും കുളിർ തൂവി;
താമ്രതാരകനിറമാർന്ന മിഴികളിൽ,
സൗമ്യസാരള്യത നിറച്ചോരു സാത്ത്വികൻ,
ഏവരും ഗുരുവെന്നുവിളിക്കുമാ-
പരമപദത്തിനരികിലായ് നിന്നവൾ.

                           5
കപടമീലോകത്തിൻ വികടകർമ്മങ്ങളിൽ
ദു:ഖിച്ചോ ദേവൻ കുനിഞ്ഞിരുന്നൂ?
അത്തിമരത്തിൻ ചുവട്ടിലിരുന്നവൻ
കുത്തിക്കുറിച്ചെന്തോ വിരൽത്തുമ്പാലേ.
കുനിഞ്ഞു മണൽച്ചൂടിലെഴുതിയതെന്തേ നീ
കനൽപോൽ  ജ്വലിക്കുമെൻ പാപങ്ങളോ ?
ഇടനെഞ്ച് പൊട്ടി ഞാൻ നിൽക്കുന്നരികത്ത്
വിട തരില്ലേ നീയെന്നപരാധങ്ങൾ ?

പാപങ്ങളോരോന്നായെണ്ണും ജനത്തോട്
ശാന്തനായ് നാഥൻ മെല്ലെയോതി;
"നിങ്ങളിൽ പാപമില്ലാത്തവൻ
ആദ്യം കല്ലെറിയട്ടെ ..."
"നിങ്ങളിൽ പാപമില്ലാത്തവൻ
ആദ്യം കല്ലെറിയട്ടേ..."

ഒരു മാത്ര ഞെട്ടി പകച്ചുനിന്നൂ, ജന-
മന്യോന്യം നോക്കാൻ മടിച്ചു നിന്നൂ.
ചുട്ടു പൊള്ളുന്നോ കല്ലുകൾ ?
നെഞ്ചിലെ അഗ്നിയിൽ, മെല്ലെ-
കല്ലുകൾ ഓരോന്നായ് താഴെ വീണൂ .

ഓരോരു പേരായി ദൂരെ മറഞ്ഞപ്പോൾ
ദേവനും ദാസിയും മാത്രമായി
അലിവിന്നപാരത വഴിയും മിഴികളാൽ
ദേവൻ മുഖം തെല്ലുയർത്തിയോതി;
"വിധിക്കില്ല മകളേ ഞാൻ നിന്നേയൊരിക്കലും
പോകൂ നീ പാപവിമുക്തയായീ ...
പോകൂ നീ പാപവിമുക്തയായി."

                     6
അഗ്നിദ്രവം പോലും കുളിർച്ചോലയാക്കു-
മത്യുൽകൃഷ്ടമാം തവ വാക്കിൻ തലോടലിൽ,
എന്റെ മനസ്സിന്റെ മുറിവുകൾ മാഞ്ഞൂ...
ദേവാ, ഞാൻ വീണ്ടും, ശിശുവായ് പിറന്നൂ ...
ഞാൻ വീണ്ടും, ശിശുവായ് പിറന്നൂ.

സ്നേഹിക്കൂ അന്യോന്യമെന്നു പഠിപ്പിച്ച
സ്നേഹസ്വരൂപനാം വിശ്വസൃഷ്ടാവേ,
നിൻ സൃഷ്ടികൾ കന്മഷം കാഴ്ച  മറച്ച
കിരാതരായ് മാറിയോ?




Tuesday 12 November 2013

നഷ്ടസ്വപ്‌നങ്ങൾ

ഒരിക്കലൂടൊന്നു നടന്നു പോകട്ടെ
ശരത്കാല വർണ്ണങ്ങൾ മോടി കൂട്ടിയ
ദലങ്ങൾ വിരിച്ച പാതകൾ; നീയിന്നു-
തിരസ്ക്കരിച്ചോരാ സ്നേഹവീഥിയിലൂ-
ടൊന്നു കൂടി നടന്നു കൊള്ളട്ടെ ഞാൻ.

പ്രണയാർദ്രരായ നമ്മുടെ നിഴലുകൾ
കൈകോർത്ത വഴികളും, എന്നുമേ
കൂടെ ഒഴുകിയ പുഴകളും,
നനുക്കെ തഴുകിയ കാറ്റും, പുൽനാമ്പും,
തൊട്ടു വിളിച്ച് കളി പറഞ്ഞ
മരച്ചില്ലയും,
പിൻതിരിഞ്ഞു നോക്കി പുഞ്ചിരിച്ച
പൊൻവെയിലും,
എന്റെ കവിതയോ, ഗതകാലസ്മാരമോ-
യെന്ന്, വിഷാദത്താൽ സ്തബ്ദമായ
എന്റെ സംജ്ഞയിൽ  ഞാൻ
ചികഞ്ഞു നോക്കട്ടെ.

പഴിച്ചില്ല നിന്നേയൊരിക്കലും,
തീ തുപ്പും ചൂണ്ടുവിരൽകൊണ്ട്;
മുറിച്ചില്ല, കുത്തുവാക്കിൽ കൊരുത്ത
ചൂണ്ടയിൽ, നിൻ കരളെങ്കിലും, പ്രിയാ
ഭൂതകാലത്തിന്റെ മണൽതരിപ്പാടുകൾ പോലും
ബാക്കിവയ്ക്കാതെ, നിന്റെ പാദുകങ്ങളെൻ
പൊടിപിടിച്ച ഓർമ്മകളുടെ ഇരുട്ടറയിൽ
ഉപേക്ഷിച്ചെങ്ങ് നീ പോയീ?

മറിച്ചുനോക്കട്ടെ, കാലത്തി
വിരൽപ്പാടുകൾ പൊള്ളിച്ച
ഛായാപടങ്ങൾ,
കണ്ണീർ വീഴാതെ ഞാൻ കാത്തുസൂക്ഷിച്ച
പ്രണയകാല സ്വപ്നങ്ങൾ,
ഒരു കൊച്ചു കൈയ്യൊപ്പിനായ്‌; നമ്മുടെ
സ്നേഹത്തിന്റെ ശേഷിച്ച സൂചകം,
സത്യമോ? ഏകാകിയാമൊരു ഭ്രാന്തൻ-
മനസ്സിന്റെ പാഴ് കൽപ്പനയോയെന്ന്
പരതി നോക്കട്ടെ ഞാൻ.

എത്രയോ വട്ടം നടന്നു പരിചിതമാണീ
വഴികൾ!
യാത്ര ചോദിപ്പാനുമെത്ര പേർ?
ചുറ്റും പരക്കും ഗന്ധങ്ങളിലെ സൗരഭ്യം,
ചുറ്റുമതിൽ കടന്നെത്തും
ശബ്ദങ്ങളുടെ സാന്ത്വനം,
പാതവക്കിലൊരു തൊട്ടാവാടി-
പ്പൂവിന്റെ സൗന്ദര്യം,
കൈവെള്ളയിൽ പറത്തിവിട്ട
ഒരായിരം അപ്പൂപ്പൻതാടികൾ!

ഓർമ്മകൾക്ക് മീതെ ഞാൻ പിഴുതിട്ട
ഓലമടലുകൾ,
ദു:ഖത്തിന്റെ പെരുവെള്ളത്തിൽ
ഒലിച്ചുപോകേ;
ഹാ, എല്ലാം എന്റെ നഷ്ടസ്വപ്നങ്ങളെ
വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നൂ...

ചിരിക്കുപ്പിയിൽ ഒളിപ്പിച്ച
വ്യഥയുടെ ഭൂതങ്ങളേ, മറഞ്ഞേയിരിക്കൂ;
പൊറുക്കുക, തുറന്നു വിട്ടാൽ നിങ്ങളെന്റെ
ഹൃദയവും അടർത്തിക്കൊണ്ടേ പോകൂ..

പ്രിയാ, ഞാൻ നടിക്കട്ടെ
നീയില്ലായിരുന്നൂവെന്ന്,
എല്ലാം എന്റെ ഭാവനകളെന്ന്.


Friday 11 October 2013

കൂണുകൾ


കൂണുകൾ, കൂനനുറുമ്പുകളുടെ കുടകൾ
എന്നു നിനച്ച നിഷ്കളങ്ക ബാല്യം!

പാതിയുറക്കത്തിൽ കൂമ്പി നിൽക്കുന്ന
പതുപതുത്ത അരിക്കൂണുകൾ നുള്ളുവാൻ,
കൂട്ടുകാർക്കൊപ്പം
കുടയും, കൂടയുമായുണർന്ന
പ്രസരിപ്പുള്ള പ്രഭാതങ്ങൾ.

വടക്കേപ്പറമ്പിൽ, വർഷകാലം മുഴുവൻ
തപസ്സുറങ്ങുന്ന ചിതൽപ്പുറ്റുകളിൽ,
ഇടിവെട്ടുകേട്ടുഞെട്ടി, വർഷത്തിലൊരിക്കൽ
തല വെളിയിലേക്കു നീട്ടുന്ന
നൂറായിരം പെരുങ്കൂണുകൾ.

യുവതിയുടെ വേഷം ധരിച്ച
ദുർമന്ത്രവാദിനിയേപ്പോലെ,
തഞ്ചത്തിൽ തലയാട്ടി, മാടി വിളിക്കുന്ന
പല വർണ്ണങ്ങളുള്ള വിഷക്കൂണുകൾ.

പണ്ടെന്നോ മഴുവേറ്റ മാങ്കുറ്റിയിൽ,
നിശ്ശബ്ദം, വെളുത്ത കണ്ണുകൾ തുറിച്ച്
പറ്റിപ്പിടിച്ചിരിക്കുന്ന മരക്കൂണുകൾ.

ഒറ്റക്കൊരു വരമ്പത്ത്
ആകാശം നോക്കി നിൽക്കുന്ന
നീളൻ കഴുത്തുള്ള മഴക്കൂണുകൾ.

മഴക്കൂണുകളെ കാണുമ്പോൾ
മരിച്ചവരെ ഓർമ്മ വരും!
മഞ്ഞളും, ഉപ്പും ചേർത്ത്,
തേങ്ങയും, കാന്താരിയും ചതച്ച്
വാഴയിലയിൽ ചുട്ടെടുത്ത മഴക്കൂണുകൾ
തിന്നുവാൻ നിൽക്കാതെ യാത്ര പോയവർ.
വേണ്ടത്ര സ്നേഹിച്ചിരുന്നുവോ അവരെ ഞാൻ
എന്ന തോന്നൽ,
ആർത്തിയോടെ തിന്ന കൂണുകൾ
അണ്ണാക്ക് പൊള്ളിച്ച നീറ്റൽ പോലെ
ഇന്നും വടുവായി ഉള്ളിൽ നീറുന്നുണ്ട്.

ഇപ്പോൾ എന്റെ  പുലരികളിൽ
കൂണുകൾ വിടരാറില്ല.
കൂണ്‍നുള്ളാൻ കുഞ്ഞുങ്ങളില്ലാഞ്ഞാവുമോ,
അതോ അവയ്ക്കും വംശനാശം വന്നോ?



Tuesday 10 September 2013

കൊന്നപ്പൂക്കൾ

സ്വർണ്ണവർണ്ണയായ സോദരി
കണ്ണനേറ്റം പ്രിയങ്കരി
കൃഷ്ണപാദങ്ങൾ പുൽകി
പുഷ്പറാണിയായ് തിളങ്ങുമ്പോൾ;

വഴിയോരത്തെ വേലിപ്പത്തലായ്,
വെട്ടി തീയിലെറിയും  വരെ,
ആർക്കോ ചീഞ്ഞു വളമാകും വരെ,
വീട്ടുകാർ വെട്ടിമുറിച്ച ചില്ലകൾ നിറയെ
ഇളം റോസ് പുഷ്പങ്ങളാൽ
നിഷ്കളങ്ക സൗന്ദര്യം വിരിച്ച്,
ആരാലും ശ്രദ്ധിക്കാതെ,
ആരോടും സങ്കടമോതാതെ 
ഒരു ജ്യേഷ്ഠത്തി,

ഇവൾ  ശീമക്കൊന്ന.

സഖീ,
ഞാനെന്നും നിന്നെയേ അറിഞ്ഞിട്ടുള്ളൂ ...

Sunday 1 September 2013

വിദ്യാരംഭം













ഉണ്ണി നടക്കുക, ഉണ്ണി നടക്കുക,
പടിവരെ വരാം ഞാനും പൈതലേ
അരുതേ, നിന്നശ്രുകണങ്ങൾകൊണ്ടെന്റെ
വരണ്ട പാദങ്ങൾ നനയ്ക്കരുതേ ....
ഇറുക്കെപ്പിടിക്കൂ നിന്നിളംകൈയ്യാ-
ലെന്നിടംകൈയ്യിൻ വിരൽത്തുമ്പിൽ,
അമ്മയുണ്ട്‌, പടിവാതിൽക്കലോളം.

ആധിയുണ്ടേറെ, ആദ്യാക്ഷരം-
പഠിക്കുവാൻ നീ പോകുമ്പോൾ,
എന്തിനെന്നറിയാതെയെന്റെ പൊന്നോമലേ!
പൊതിഞ്ഞു പരിരക്ഷിച്ചു നിൻ ശൈശവം
മുലപ്പാൽ കവചത്താൽ ഇത്രമേൽ ശാശ്വതം.
കരിവരച്ച് കരിങ്കണ്ണിയെ പറ്റിച്ചു
കടുക് വറുത്ത് കരിങ്കാളീകൃപ യാചിച്ചൂ.
ബന്ധിച്ചു രക്ഷകൾ മന്ത്രിച്ച തകിടുകൾ,
നേദിച്ചു നേർച്ചയായ് നേന്ത്രവാഴക്കുല.

ഉണ്ണി നടക്കുക, ഉണ്ണി നടക്കുക,
അമർത്തിച്ചവിട്ടൂ നിൻ പാദകമലങ്ങൾ
പതറാതെ ഇടറാതെ
എന്റെ കാൽപാടിലൂടെ...

ഇല്ല പഴുതാരകൾ,
പത്തിവിരിക്കും പാമ്പുകൾ,
പുലരിയിൽ പാലപ്പൂപെറുക്കും
യാമയക്ഷികൾ,
ഇല്ല കല്ലുകൾ, കാരമുള്ളുകൾ
കിളിക്കുഞ്ഞിൻ കാലുകൾ കുത്തിനോവിക്കുവാൻ
വഴി നടക്കുക പാതയോരത്തിലൂടെ.

കൂട്ടുമോ കൂട്ടുകാർ നിന്നേയും കൂട്ടത്തിൽ?
കുഞ്ഞുവിരലുകൾ നോവുമോ
കല്ലുപെൻസിലാൽ കുറിക്കുമ്പോൾ?
കഴിക്കുമോ? അമ്മ കണ്ണീരിൽ വേവിച്ച-
ഈ പൊതിച്ചോർ?
മറന്നോ മഷിത്തണ്ട്?
മഞ്ഞക്കറ പുരണ്ടോ
കുഞ്ഞുപുളിയിലക്കരമുണ്ടിൽ ?
ഉണ്ട്, ഇനിയുമൊരായിരം ശങ്കകളോമനേ-
യമ്മതൻ വിഭ്രാന്തചേതസ്സിലെങ്കിലും
കണ്ടു കണ്‍കുളിർന്നൂ, പ്രൗഢിയിൽ-
പുസ്തകസഞ്ചി തൂക്കി നീ നടന്നത്.

ഉണ്ണി നടക്കുക, ഉണ്ണി നടക്കുക,
മുന്നിൽ തെളിയുന്നു വിദ്യാലയം.
ഇനിയുള്ള കാതം തനിച്ചു നീ താണ്ടണം
കനവിന്റെ വർണ്ണച്ചിറകിൽ പറക്കണം
കനിവിൻ ചിറാതുകൾ കണ്ണിൽ ജ്വലിക്കണം
നേരെന്ന വാക്കുവാളാക്കി പടവെട്ടണം
അഹിംസയാലഗ്നിവ്യൂഹം തകർക്കണം
അറിവിന്നമൃതം ഗുരുദക്ഷിണയാക്കണം
മൊഴിയിൽ മഷിക്കറ പുരളാതെ നോക്കണം
ഊഴി കാക്കും കാരുണ്യവാനെ നമിക്കണം
മേലെ മേഘങ്ങളെ തൊട്ടു വന്നെന്നാലും
താഴെയെൻ തങ്കക്കുടമായ് ചിരിക്കണം
ചിറകുകുഴഞ്ഞ് തളർന്നു പോയെന്നാലോ
ചകിതനാകാതീ തായ് വൃക്ഷത്തിൽ  ചേക്കേറണം
ചകിതനാകാതെ, ഈ തായ് വൃക്ഷത്തിൽ
ചേക്കേറണം ...

കൃശമാണുദേഹം,
കോശങ്ങൾ കാർന്നുതിന്നുന്ന തിക്താർബുദകൃമികളാൽ
ക്ലേശയാണെന്നാലും
കെല്പുണ്ട്, കാളക്കൂറ്റനെവെല്ലാൻ-
നിന്നമ്മതൻ കരളുറപ്പിൻ കരുത്തിന്.

കാത്തിരിപ്പ്



ഒരമാവാസി രാത്രിയിലാദ്യമായ്
അമ്മേയെന്ന് വിളിച്ചു ഞാൻ വന്നു.
ആരും വന്നില്ല; വിളി കേട്ടതുമില്ല.
അമ്മിഞ്ഞപ്പാലും
സ്നിഗ്ധസ്നേഹസ്പർശവും
കൊതിച്ചത് വെറുതെ!
എനിക്കുവേണ്ടി വിദൂരങ്ങളിൽ നിന്നുപോലും
ഒരു വിതുമ്പൽ കേട്ടില്ല.

ഓവുചാലിലെ ഓക്കാനത്തിൽ പൊതിഞ്ഞ
എന്റെ അടഞ്ഞ ശബ്ദവും പേറി
അവർ തുറന്ന വാതിലുകളിലൂടെ
ഞാൻ കണ്ട മുഖങ്ങളിൽ
മനസ്സ് മരിച്ചവരുടെ മരവിപ്പ് മാത്രം.
എച്ചിൽ പങ്കിന്റെ ശേഷം പറ്റുവാൻ
വേറൊരാൾ കൂടി വന്നതിലല്പം
വെറുപ്പുപോലും?

വർഷങ്ങളോരോന്നായ്‌ പോയിട്ടും
വഴിക്കണ്ണുമായ്‌ നിന്നപ്പോൾ
വിരുന്നു വന്നത് വിശപ്പ്‌ മാത്രം!
അഹത്തെ അറിയാത്തവർ
ദേഹത്തെ ധ്വംസിച്ചിട്ടും
അഴുക്കുചാലിൽ ഉപേക്ഷിച്ച തേങ്ങൽ
മൗനമായ് ഉറഞ്ഞുപോയി.

ഒടുവിൽ,
കോടിമുണ്ട് പുതയ്ക്കാത്ത എന്റെ ഹൃദയം
നിശബ്ദതയുടെ കൊടുമുടിയിൽ
കെട്ടിത്തൂക്കിയപ്പോൾ
കൊത്തുവാൻ
ഒരു കഴുകൻ പോലും ഇല്ലേ?














Wednesday 28 August 2013

പെയ്തു തോരാതെ

  


ജനാലത്തണുപ്പില്‍ മുഖം ചേര്‍ത്തു നില്‍ക്കെ
നിനയ്ക്കാതെ കണ്ണില്‍ തെറിച്ചുവീണ   
ഒരു മഴത്തുള്ളിയെന്‍ മിഴിത്തുള്ളിയോടൊത്തെന്റെ
എരിയും കനവിന്‍ കനല്‍ തണുപ്പിക്കവേ
ഓര്‍ത്തു ഞാനാ മഴക്കാലങ്ങളൊക്കേയും.

പുത്തനുടുപ്പു നനയ്ക്കുവാനെന്നും
പതിവായിയെത്തുന്ന തുള്ളിപ്പെരുമഴ!
ആര്‍ത്തുചിരിച്ചും, വെള്ളംതെറിപ്പിച്ചും,
കൈകോര്‍ത്തും, മുമ്പേ കുതിക്കുന്ന കൂട്ടുകാര്‍ ചൂടും 
ചെറുകുടപ്പൂക്കളില്‍ നൃത്തം ചവിട്ടുന്ന 
തൂവെള്ളിത്തുള്ളികള്‍ .
വക്കുപൊട്ടിയ മച്ചിന്റെ കോണിലൂടൊറ്റ രേഖയായ്
താഴെ വീഴും മഴവെള്ളത്തില്‍ 
ചോറ്റുപാത്രം കഴുകാന്‍ തിക്കുകൂട്ടും കുസൃതികള്‍ .

ഉച്ചക്കഞ്ഞിക്കായ്  കൈനീട്ടും 
കൊച്ചു വിശപ്പിന്‍ മുഖമോര്‍ത്തു വിങ്ങും 
ഒരമ്മതന്‍ തേങ്ങല്‍ പോലേ ...
നേര്‍ത്തു നേര്‍ത്തേ പോകും ചാറ്റല്‍ മഴക്കാറ്റില്‍ 
നൂലറ്റു വാലറ്റു വീണ നീലത്തുമ്പികള്‍  കണ്ട 
സ്വപ്നങ്ങളും അലിഞ്ഞുവോ?

മഴതോര്‍ന്നു... ഋതു മാറി ...
കുളി കഴിഞ്ഞീറനാം തളിര്‍ദളങ്ങള്‍ചായ്ച്ചു 
മരങ്ങള്‍ നില്‍ക്കേ..
വഴിയോരത്തെ തൈമാവിന്‍ കൊമ്പിലൊളിച്ച
കളിത്തോഴനെ തേടി ഞാന്‍  മേലെ നോക്കേ,
ഇലകളില്‍ ഒളിപ്പിച്ച ഒരു കുമ്പിള്‍ വെള്ളമെന്‍
തലയില്‍ കുലുക്കി അവന്‍ ചിരിക്കേ,
ആര്‍ദ്രമാമെന്‍ മിഴിക്കോണിലെ പരിഭവം 
സാന്ദ്രമാം വിരല്‍ നീട്ടി തുടച്ചോരു തെന്നലും 
എന്നോ അകന്നുപോയൊരു പ്രണയവും 
സ്മൃതിയിലിന്നും കുളിര്‍ കാറ്റുപോല്‍  ശീതളം...

രാത്രിമഴ ജാരനെപ്പോല്‍ 
വാതിലില്‍ മുട്ടുമ്പോള്‍ 
രജതപുഷ്പങ്ങള്‍ മിഴി തുറക്കുന്നു.
പനി പുതക്കും  കമ്പളത്തിനുള്ളിലെന്‍ 
ഹൃദയകമ്പനം മഴത്താളത്തില്‍ ലയിക്കുന്നൂ... 

ഒരു കാലവര്‍ഷ പ്രവാഹത്തിലെന്റെ-
യകര്‍മ്മവുമഹന്തയുമൊലിച്ചു പോകുമ്പോള്‍ 
പവിത്രമാമീ മേഘ പുഷ്പത്തിന്‍ വൃഷ്ടിയില്‍ 
വ്രണങ്ങളും വ്യഥകളും  പാടെ മാറി 
ഞാന്‍ വീണ്ടും പൂര്‍ണ്ണയായീ ..
ഞാൻ... വീണ്ടും.. പൂര്‍ണ്ണയായീ ..

ഇനി ഉറങ്ങട്ടെ ഞാന്‍ ശാന്തമായ്‌ , സ്വസ്ഥമായ് 
ഈ മഴത്തുള്ളിതന്‍ സാന്ത്വനത്താരാട്ടില്‍ ..
ഇനി ഉറങ്ങട്ടെ ഞാന്‍ ....
ശാന്തമായ്‌ ...സ്വസ്ഥമായ് .

Tuesday 27 August 2013

അടുപ്പത്തിന്റെ അകലം

കൊരുത്ത ചുണ്ടുകൾക്കും
കോർത്ത വിരലുകൾക്കും
ഇടയിലെ വിടവിന്റെ അകലം
നമുക്കുമാത്രമേ അറിയൂ

അടഞ്ഞ വാതിലിനുള്ളിൽ
ഞാനൊഴുക്കിയ കണ്ണീർ
നിനക്കറിയില്ല

തുറന്ന വാതിലിനു മുൻപിലെ
ചിരിയുടെ പൊള്ളത്തരം
നമുക്ക് രണ്ടാൾക്കും അറിയാം

Sunday 25 August 2013

അമ്മയ്ക്ക്







അമ്മയ്ക്ക് വാസനസോപ്പിന്റെയൊ 
സുഗന്ധദ്രവ്യങ്ങളുടെയോ മണമില്ല 
പാടത്തും, പറമ്പിലും, പാചകപ്പുരയിലും 
പണിഞ്ഞു തളർന്ന വിയർപ്പുഗന്ധമാണ് 
ആ ഗന്ധത്തിനോ 
ആയിരം പനിനീർപുഷ്പങ്ങളേക്കാൾ സുഗന്ധമുണ്ട്

അമ്മയുടെ ദേഹത്തതിനെപ്പോഴും ചൂടാണ് 
ഈറ്റുനോവേറ്റ്‌  മക്കളെ പെറ്റനാൾതൊട്ട് 
നീറ്റുകക്കപോലെ 
തീ തിന്നുകൊണ്ടേയിരിക്കുന്നതിന്റെ  ചൂട്
എങ്കിലും, ഒരു ചുടു ആലിംഗനത്തിൽ 
സ്നേഹത്തിന്റെ സ്നിഗ്ദ്ധതയും, കളിർമയുമുണ്ട്

ഉണ്ണിയെ തിരികെ കിട്ടാൻ
ഭൂതത്തിന് കാഴ്ച വെച്ചതാണാ കണ്ണുകൾ
എങ്കിലും, മക്കളുടെ ഹൃദയ നൊമ്പരം 
അവർക്കും  മുൻപേ അമ്മയറിയുന്നു;
അകക്കണ്ണിൽ

അമ്മയ്ക്ക് കണ്ണുനീരിന്റെ ഉപ്പുരസമോ, 
ക്രോധത്തിന്റെ കയ്പോ, 
സ്പർദ്ധയുടെ ചവർപ്പോ ഇല്ല. 
വിഭവസമൃദ്ധമായ 
സദ്യയുടെ രുചിയാണ് അമ്മയ്ക്കെന്നും
പായസത്തിന്റെ, പഴംപൊരിയുടെ,
പപ്പടത്തിന്റെ, പരിപ്പുവടയുടെ  
കൊതിപ്പിക്കുന്ന രുചി 
അരവയറിലും നിറമനം നൽകുന്ന 
നന്മയുടെ രുചി

നാലല്ലെനിക്ക്‌ നാല്പതു വയസ്സായീ-
യെന്നമ്മയോടു  പറയാതിരിക്കുക.  
അമ്മയുടെ ഓർമ്മകളിലിപ്പോഴും 
പിഞ്ചു  പാദങ്ങളുടെ പിച്ചവെപ്പാണ്

ഈ അമ്മയ്ക്ക് ചെവി കേട്ടൂടേയെന്നു-
ചൊടിക്കും മുൻപ്;
അമ്മയ്ക്ക് ചെക്കുകളോ
മണിയോഡറുകളോ വേണ്ട!
ഫോണിലൂടെ അമ്മ വിശേഷങ്ങൾ
വാതോരാതെ പറയുമ്പോൾ,
കേൾക്കാൻ ഒരു കാത്‌,
അമ്മേ, സുഖമാണോയെന്നൊരു ചോദ്യം,
ഞാനടുത്തുതന്നെ നാട്ടിൽ  വരും
എന്നൊരാശ്വാസവചനം,
കാണുമ്പോഴൊരുമ്മ, ഒരാശ്ലേഷം. 
ഇതുമതി അമ്മയ്ക്ക്.. എന്നും.