Wednesday 11 December 2013

ആരാദ്യം കല്ലെറിയും ?

ആരാദ്യം കല്ലെറിയും  ?


                          1
വന്ദ്യ ജനങ്ങളേ, വഴി മാറി നടക്കൂ,
വലം കൈയ്യാൽ ശാപ ശിലകൾ എടുക്കൂ...
കുലടയാണവൾ, കല്ലെറിയൂ ,
അഭിസാരികയവളെ കല്ലെറിയൂ ...

കരിനീലക്കാമം സിരയിൽ കൊത്തി,
കരിമഷിയിൻ വിഷനാളത്തിൽ കത്തും-
പൂരുഷനെച്ചുടുകാട്ടിലെരിക്കും
വേശനാരി, നിശാചരിയവളെ കല്ലെറിയൂ.

                          2
ചുറ്റിലും പഴിക്കുവാനെത്ര പേർ
നിർദ്ദയമീ മണൽക്കാറ്റും!
അരിവാൾമുനരാകും ചാരക്കണ്‍കളിൽ
സന്മാർഗ്ഗപ്പൊരുൾ തിരയുവോർ,
ഇവരിന്നലേയുമിരവിൻ മറവിൽ
എന്നിൽ ഭ്രമിച്ചു രമിച്ചവർ,
പുളിയുറുമ്പുകളായ് കടിച്ചു കുടയുന്ന
മാറാദീനങ്ങൾ ദാനമായ്തന്നവർ.

നിഴലുകൾ നാഗങ്ങളായിണ ചേരുന്നാ-
നരച്ച നാലുകെട്ടിന്നിരുളറയിൽ
ഞാൻ പെറ്റ ചാപിള്ളകൾ....
പിറക്കും മുൻപേ ചങ്കു പറിഞ്ഞ
പിഞ്ചോമനകൾ,
കരയാത്ത ചിരിക്കാത്താ-
കുഞ്ഞു പഞ്ഞിക്കെട്ടെന്റെ,
ചുരത്താത്ത ചുടുമാറിലമർത്തി നിന്നപ്പോഴും,
തണുത്ത തളിർകൈകൾ
നീട്ടിയാ പൈതങ്ങളെൻ
തീരാ കനവുകളിലുണർന്നിരുന്നപ്പോഴും,
മാറിടം പിളർത്തുമാ, മാറാ നോവിന്റെ
മാരക മുറിവായ ഞാൻ തുറന്നേ വച്ചൂ ...

                          3  
കാലുകൾ പൂഴിമണലായ് തിളയ്ക്കുമാ-
കൽമരുഭൂമിയിലേകയായ്,
നഗ്നപാദയായ്,
നഗ്നമാം ജീവിതചരിതം മറയ്ക്കുവാ-
നൊരു പാഴ്വാക്കു പോലും
തിരയാതെയൊരുവൾ.
ചുരുണ്ട ചെമ്പൻ മുടി പാതിയും മറച്ചോരാ-
വരണ്ടു വാടിയ വദനാംബുജത്തിൽ,
അരണ്ടു പിടയും മിഴികൾ നിലത്തൂന്നി
നിശ്ചലം നിന്ദകളേറ്റുവാങ്ങുന്നിവൾ,
എന്റെ പിഴ, യെന്റെ പിഴയെന്നുവിതുമ്പി;
കൂർത്ത കള്ളിച്ചെടികൾക്കിടയിൽ, ചോര-
വാർത്തു പിടയും പേരറിയാപ്പറവപോൽ,
  പേരില്ലാത്തൊരു പാതിത,
ഇവളേവരാലും പരിത്യക്ത.

                          4
തെരുവുകൾതോറും വലിച്ചിഴച്ചവളെയാ-
സിനഗോഗിന്റെ പടിക്കലവർ നിർത്തി.
വെറി പിടിച്ചോരാ  ജനമദ്ധ്യേ-
യിറ്റുകനിവിനായി തിരയുന്ന നേരം
കാണ്മൂ കോവിലിൻ താഴേ പടിമേൽ
വെണ്‍മഞ്ഞുപോലൊരു യോഗീവര്യ-
നാകൊടും മരുച്ചൂടിലും കുളിർ തൂവി;
താമ്രതാരകനിറമാർന്ന മിഴികളിൽ,
സൗമ്യസാരള്യത നിറച്ചോരു സാത്ത്വികൻ,
ഏവരും ഗുരുവെന്നുവിളിക്കുമാ-
പരമപദത്തിനരികിലായ് നിന്നവൾ.

                           5
കപടമീലോകത്തിൻ വികടകർമ്മങ്ങളിൽ
ദു:ഖിച്ചോ ദേവൻ കുനിഞ്ഞിരുന്നൂ?
അത്തിമരത്തിൻ ചുവട്ടിലിരുന്നവൻ
കുത്തിക്കുറിച്ചെന്തോ വിരൽത്തുമ്പാലേ.
കുനിഞ്ഞു മണൽച്ചൂടിലെഴുതിയതെന്തേ നീ
കനൽപോൽ  ജ്വലിക്കുമെൻ പാപങ്ങളോ ?
ഇടനെഞ്ച് പൊട്ടി ഞാൻ നിൽക്കുന്നരികത്ത്
വിട തരില്ലേ നീയെന്നപരാധങ്ങൾ ?

പാപങ്ങളോരോന്നായെണ്ണും ജനത്തോട്
ശാന്തനായ് നാഥൻ മെല്ലെയോതി;
"നിങ്ങളിൽ പാപമില്ലാത്തവൻ
ആദ്യം കല്ലെറിയട്ടെ ..."
"നിങ്ങളിൽ പാപമില്ലാത്തവൻ
ആദ്യം കല്ലെറിയട്ടേ..."

ഒരു മാത്ര ഞെട്ടി പകച്ചുനിന്നൂ, ജന-
മന്യോന്യം നോക്കാൻ മടിച്ചു നിന്നൂ.
ചുട്ടു പൊള്ളുന്നോ കല്ലുകൾ ?
നെഞ്ചിലെ അഗ്നിയിൽ, മെല്ലെ-
കല്ലുകൾ ഓരോന്നായ് താഴെ വീണൂ .

ഓരോരു പേരായി ദൂരെ മറഞ്ഞപ്പോൾ
ദേവനും ദാസിയും മാത്രമായി
അലിവിന്നപാരത വഴിയും മിഴികളാൽ
ദേവൻ മുഖം തെല്ലുയർത്തിയോതി;
"വിധിക്കില്ല മകളേ ഞാൻ നിന്നേയൊരിക്കലും
പോകൂ നീ പാപവിമുക്തയായീ ...
പോകൂ നീ പാപവിമുക്തയായി."

                     6
അഗ്നിദ്രവം പോലും കുളിർച്ചോലയാക്കു-
മത്യുൽകൃഷ്ടമാം തവ വാക്കിൻ തലോടലിൽ,
എന്റെ മനസ്സിന്റെ മുറിവുകൾ മാഞ്ഞൂ...
ദേവാ, ഞാൻ വീണ്ടും, ശിശുവായ് പിറന്നൂ ...
ഞാൻ വീണ്ടും, ശിശുവായ് പിറന്നൂ.

സ്നേഹിക്കൂ അന്യോന്യമെന്നു പഠിപ്പിച്ച
സ്നേഹസ്വരൂപനാം വിശ്വസൃഷ്ടാവേ,
നിൻ സൃഷ്ടികൾ കന്മഷം കാഴ്ച  മറച്ച
കിരാതരായ് മാറിയോ?




2 comments: