Monday 30 June 2014

പ്രവാസം, ഹാ എത്രമേൽ ദുഷ്ക്കരം!

പ്രവാസം,
ഒരു സുന്ദര കുബേര ജാരന്റെ
മൃദുവിരൽ സ്പർശം പോൽ വശ്യം.
ഉരിച്ചു കളയുവാൻവയ്യീ
തൊലിപ്പുറസൗഭഗം.
പ്രവാസം, ഹാ! എന്തോരുന്മാദം!

എന്നിട്ടുമെന്തേയീ ദുസ്സഹവിഷാദം?
ശേഷിച്ചോരേക ബന്ധുവിന്റെ
മേൽവിലാസവും ഇറുക്കെപ്പിടിച്ച്,
അടുത്തടുത്തെങ്കിലും 
പുറം തിരിഞ്ഞു കുന്തിച്ചിരിക്കുന്ന 
നഗര ജീവിതത്തിന്റെ
അന്തമില്ലാതെയിരമ്പുന്ന
അകൽച്ചയുടെ അപരിചിതത്വത്തിൽ 
പകച്ച് നില്ക്കും
ഒരനാഥ ഗ്രാമീണ ബാല്യം പോൽ 
എത്രമേൽ ഹൃദയഭേദകം
പ്രവാസം!

പ്രവാസം,
സഞ്ചാരദിശയിലെവിടെയോ
കുരുത്തു വന്നോരൊറ്റ ദ്വീപിലൊറ്റപ്പെട്ട്
വാകപ്പൂനിറമുള്ള
ചെകിളകളെ ശേഷിപ്പിച്ചു      
ശ്വാസം മുട്ടിക്കുന്ന ഉഭയ ജീവിതം. 

വിഘടിച്ചകലുന്ന ഭൂഖണ്ഡങ്ങളിൽ
മാറി മാറിച്ചവിട്ടിക്കിതക്കുന്ന പ്രാണനെ 
ഭൂമിയിലേക്കാവാഹിക്കുന്ന
കുഞ്ഞു ചിമിഴ് ഹൃദയം.
കളി മുറ്റത്തെ നാട്ടുമാവി-
ലൊട്ടിനില്ക്കുന്നയതിനെ
ഇറുത്തെടുക്കുക അസാധ്യം.
പ്രവാസം, ഹാ! എത്രമേൽ ദുഷ്ക്കരം!



  

2 comments: