Thursday 7 August 2014

ചക്കയട

മഴനാരുകൾ കിളിക്കൂടുപോലെ
പൊതിഞ്ഞു പിടിച്ച വൈകുന്നേരങ്ങൾ,
വാഴയിലയിൽ ചുട്ടെടുത്ത
ചക്കയടകളുടെ മാധുര്യം
ഇളം നോവായ്‌ പരന്നു പൊങ്ങുമ്പോഴാണ്
ഓർമ്മകൾ പേമാരിയായി പെയ്യുന്നതും
ആ കുത്തൊഴുക്കിലുലഞ്ഞ്
അമ്മച്ചിയുടെ നെടുവീർപ്പുകളേക്കുറിച്ചോർത്ത്
അമ്മ ഉറക്കെയുറക്കെ നെടുവീർപ്പുകളിടുന്നതും

വേവലാതിയോടെ തിണർത്തു പൊന്തുന്ന
അമ്മയുടെ കൈ ഞരമ്പുകളിൽ കണ്ണോടിച്ച് 
ചക്കയരക്കു പോലെ നെഞ്ചിൽ ഒട്ടിയിരിക്കുന്ന
ഒരു സ്നേഹത്തെ ഓർത്തെടുക്കാൻ
ശ്രമിക്കയാവും ഞാൻ

പറമ്പായ പറമ്പെല്ലാം പ്ളാവുകൾ
പ്ളാവായ പ്ളാവെല്ലാം ചക്കകൾ
പറിക്കാനും മുറിക്കാനും പെറുക്കാനും
ചെറുപ്പത്തിൽ തേൻവരിക്കകളുടെ
സ്വാദറിഞ്ഞവരാരുമെത്താത്തതോർത്ത്‌
മരിക്കും മുൻപ് അമ്മച്ചി
നെടുവീർപ്പിടുന്നതോർത്തോർത്താണ്
അമ്മ നെടുവീർപ്പുകളിട്ടത്‌

ഞാനും നെടുവീർപ്പിട്ടു
ഓർത്തെടുത്തപ്പോൾ അടർത്തി മാറ്റാ
വയ്യാത്താസ്നേഹത്തെക്കുറിച്ചോർത്ത്
തിണർത്തു വരുന്ന എന്റേയും
കൈഞരമ്പുകളേക്കുറിച്ചോർത്ത്
വരാനിരിക്കുന്ന, ആരും വരാതാവുന്ന
ചക്കക്കാലങ്ങളെക്കുറിച്ചോർത്ത്

2 comments:

  1. you wrote after holidays? nice like a CHAKKAYADA

    ReplyDelete
  2. thank you, ya, it was written after the holidays... നാട്ടിൽ മഴക്കാലവും ചക്കക്കാലവും ആയിരുന്നു .. :)

    ReplyDelete