Monday 30 June 2014

പ്രവാസം, ഹാ എത്രമേൽ ദുഷ്ക്കരം!

പ്രവാസം,
ഒരു സുന്ദര കുബേര ജാരന്റെ
മൃദുവിരൽ സ്പർശം പോൽ വശ്യം.
ഉരിച്ചു കളയുവാൻവയ്യീ
തൊലിപ്പുറസൗഭഗം.
പ്രവാസം, ഹാ! എന്തോരുന്മാദം!

എന്നിട്ടുമെന്തേയീ ദുസ്സഹവിഷാദം?
ശേഷിച്ചോരേക ബന്ധുവിന്റെ
മേൽവിലാസവും ഇറുക്കെപ്പിടിച്ച്,
അടുത്തടുത്തെങ്കിലും 
പുറം തിരിഞ്ഞു കുന്തിച്ചിരിക്കുന്ന 
നഗര ജീവിതത്തിന്റെ
അന്തമില്ലാതെയിരമ്പുന്ന
അകൽച്ചയുടെ അപരിചിതത്വത്തിൽ 
പകച്ച് നില്ക്കും
ഒരനാഥ ഗ്രാമീണ ബാല്യം പോൽ 
എത്രമേൽ ഹൃദയഭേദകം
പ്രവാസം!

പ്രവാസം,
സഞ്ചാരദിശയിലെവിടെയോ
കുരുത്തു വന്നോരൊറ്റ ദ്വീപിലൊറ്റപ്പെട്ട്
വാകപ്പൂനിറമുള്ള
ചെകിളകളെ ശേഷിപ്പിച്ചു      
ശ്വാസം മുട്ടിക്കുന്ന ഉഭയ ജീവിതം. 

വിഘടിച്ചകലുന്ന ഭൂഖണ്ഡങ്ങളിൽ
മാറി മാറിച്ചവിട്ടിക്കിതക്കുന്ന പ്രാണനെ 
ഭൂമിയിലേക്കാവാഹിക്കുന്ന
കുഞ്ഞു ചിമിഴ് ഹൃദയം.
കളി മുറ്റത്തെ നാട്ടുമാവി-
ലൊട്ടിനില്ക്കുന്നയതിനെ
ഇറുത്തെടുക്കുക അസാധ്യം.
പ്രവാസം, ഹാ! എത്രമേൽ ദുഷ്ക്കരം!



  

Sunday 22 June 2014

വിമോചനം അഥവാ Letting go

നിന്റെ കണ്ണുകളെ വരച്ചെടുക്കാനാണെ-
നിക്കേറെ ക്ളേശം 
നിന്റെ ചിന്തകൾ പോലെത്തന്നെ
ഇവിടെയെങ്കിലും അകലെയായിരിക്കുന്ന
നിന്റെ കണ്ണുകൾ 
അവയിലെന്നോ കണ്ട 
ആ നേരിയ സ്വപ്നത്തിളക്കത്തെ 
എനിക്ക് വിട്ടു തന്നിട്ട് നീ പൊയ്ക്കൊള്ളുക 
അതിലൂടെ എന്റെ രാവുകളെ ദീപ്തമാക്കുന്ന 
മിന്നാമിന്നികളുടെ റാണിയാവാൻ എനിക്കാവും 

എനിക്കു മാത്രമായി
നീക്കി വച്ച നിന്റെ മൗനത്തെ 
ഒരു ചുമർ ചിത്രത്തിൽ തറച്ചുവച്ച്
ചുംബനരാജികളാൽ 
എനിക്കേറെ പ്രിയമുള്ള വാക്കുകളെ 
ഞാനൊന്ന് വരഞ്ഞോട്ടേ  
ദൂരേക്ക്‌ ദൂരേക്ക്‌ പറന്നു പോകുന്ന 
ദേശാടനക്കിളികളേപ്പോലെ 
നിന്നെ പൂർണ്ണമായും നഷ്ടമാകാതിരിക്കാൻ,
എന്നിട്ട് നീ പൊയ്ക്കൊള്ളുക 
അറിഞ്ഞോ അറിയാതെയോ നീ പൊഴിച്ചിട്ട 
ഓർമ്മകളുടെ ഒരു നനുത്ത തൂവൽ 
ഇരട്ടിപ്പിച്ചിരട്ടിപ്പിച്ച് 
മോഹച്ചിറകുകൾ വിരുത്തിച്ചെടുക്കാനുള്ള 
മന്ത്രവിദ്യ എനിക്കു വശമുണ്ട് 

എന്നിട്ട് നീ പൊയ്ക്കൊള്ളുക
തിരിഞ്ഞു നോക്കാതെ 

വിമോചിപ്പിക്കുന്നതും ആവാഹിക്കുന്നതും
ഒരു തരത്തിൽ ഒന്നു തന്നെയല്ലേ !

Thursday 12 June 2014

Love you, Love you not

One morning
When I wake up
I might realize
That I never loved you
But the poet in you
For I love the way
You read me like a book
And write about me
Lines after lines
Day after day
That I became
Both the Narcissus
And the cold crystalline Lake
Falling in love
With myself
And my own reflections in you

So my love
Keep writing
Keep writing about me
With your lips
That I won't stop
Loving you with my heart

In Greek mythologyNarcissus (/nɑrˈsɪsəs/Greek:ΝάρκισσοςNarkissos) was a hunter from the territory of Thespiae in Boeotia who was renowned for his beauty. He was the son of a river god namedCephissus and a nymph named Liriope.[1] He was exceptionally proud of what he did to those who loved him. Nemesis noticed and attracted Narcissus to a pool, wherein he saw his reflection and fell in love with it, not realizing it was merely an image. Unable to leave the beauty of his reflection, Narcissus died. Narcissus is the origin of the term narcissism, a fixation with oneself.

Tuesday 10 June 2014

അച്ഛൻ പട്ടാളത്തിലായിരുന്നു

പത്രക്കാരൻ പയ്യൻ 
പുതിയതാണെന്ന് തോന്നുന്നു 
അതാവാം 
അച്ഛൻ ഉണ്ടാക്കിയ പത്ര വീട് കാണാതെ 
ആനുകാലികങ്ങളെ സൈക്കിള്‍ മണിയൊച്ചക്കും 
ഇരച്ചു കനത്തു വന്ന കാലവർഷത്തിനുമൊപ്പം
വരാന്തയിലേക്ക് നീട്ടിയെറിഞ്ഞത് 

അക്ഷരങ്ങൾക്ക് എറിച്ചിലടിക്കാതെ
വീട് കെട്ടാൻ സാമഗ്രികൾ ചികയുമ്പോൾ 
കലവറയിൽ കാലങ്ങളായി കുടി കിടക്കുന്ന 
ഒന്നു രണ്ടു പേർക്കെങ്കിലും 
പട്ടയം കിട്ടിയല്ലോന്ന് അമ്മയും 
അച്ഛന് അടുത്ത ഭ്രാന്ത് തുടങ്ങിയെന്ന് 
ഞങ്ങളും പിറുപിറുത്തത് 
തുരുമ്പിച്ച അരത്തിന്റെ കരകരപ്പിൽ 
മുക്കിക്കളഞ്ഞത് 
ദേഹം വിയർക്കാതെ വയർ നിറഞ്ഞാൽ 
മക്കൾക്ക്‌ 
വീരാരാധനയിൽനിന്നും പുച്ഛരസത്തിലേക്ക്  
വളർച്ചാവകാശങ്ങൾ ലഭിക്കുമെന്ന
അച്ഛന്റെ അനുഭവഅറിവുകളാവാം 

പച്ചപ്പാടങ്ങൾക്കും 
നേർത്ത കാറ്റിൽ 
പരകായപ്രവേശം സിദ്ധിച്ച 
നീളൻ കവുങ്ങുകൾക്കും മദ്ധ്യേ 
ഇഷ്ടിക അതിരുകൾ 
മുളച്ചു പൊങ്ങാത്തതിനാൽ 
മണ്ണും മനസ്സും അങ്ങോട്ടുമിങ്ങോട്ടും 
മാന്തിയെടുക്കാവുന്ന നാട്ടിൻ പുറങ്ങളെ 
ഉണ്ടയില്ലാ വെടിയൊച്ചകളായി 
പൊട്ടിച്ചിരിപ്പിക്കാൻ
പട്ടാളത്തിൽ നിന്നും വിരമിച്ചവരും,
ദുർഗന്ധം വമിക്കുന്ന ചവറ്റു കൂനകളെ 
മിനുസമുള്ള കല്ലുകൾ പാകി
സുന്ദരമാക്കിയ മതിലുകൾ കൊണ്ട് 
മറച്ചു വച്ച നാഗരീകപ്രൗഢിയിൽ,
ഉത്സവ നാളുകൾ പോലെ 
ക്ഷണികമായി കൊട്ടിഘോഷിച്ച 
കെട്ടുകാഴ്ചകളായി 
വീരചരമമടഞ്ഞവരും മാറുമെന്നും 
അതിൽ നിസ്സംഗരായിരിക്കാനേ 
വോട്ടർ പട്ടികയിൽ പേരില്ലാത്ത 
പട്ടാളക്കാരനുമാവൂന്നും 
വടക്കേ ഇന്ത്യയിലെ 
എല്ലു കോച്ചുന്ന തണുപ്പിലും 
കണ്ണു കാച്ചുന്ന ചൂടിലും 
മൂന്നര പതിറ്റാണ്ടു ജീവിച്ചു ദേശം കാത്ത 
അച്ഛനാകില്ലേ നിശ്ചയം 

അപ്പൊ പറഞ്ഞു വന്നതെന്താന്നു വെച്ചാൽ 
നനഞ്ഞു കുതിർന്ന അക്ഷരങ്ങളെ നോക്കി 
ഈ പയ്യനെന്താ പത്ര വീട് കാണാഞ്ഞേന്ന
പിറുപിറുപ്പുകൾ മുന്നാമ്പുറത്തേക്ക് ചിതറുമ്പോൾ
മേഘങ്ങളെ നോക്കി 
ഇനിയും ഉരുണ്ടു കൂടുന്ന ഓർമ്മകളിൽ 
നഷ്ടപ്പെട്ട് നില്ക്കുന്ന അച്ഛന്മാരെ,
രുചിയോർമ്മകളിൽ കൊതിയൂറുമ്പോഴെങ്കിലും 
അമ്മമാരെ ഓർക്കുന്ന നമ്മൾ 
മറന്നു പോകാറില്ലേന്നൊന്നു ശങ്കിച്ചതാണ്  

Sunday 8 June 2014

സ്വപ്നാടനം

ഞാൻ നിനക്ക് അടിമപ്പെട്ടിരിക്കുന്നു
നിന്റെ കണ്ണുകളുടെ മാസ്മരികതയിൽ
മഴയും നിലാവും നനഞ്ഞ്
ഈ നൂൽ പാലത്തിലൂടെ 
എന്റെ ഹൃദയം നിന്നിലേക്ക്‌
നിന്റെ കവിതകൾ എന്റെ പ്രജ്ഞയെ
ആവേശിച്ച ജിന്നുകൾ
നിന്റെ ഓർമ്മകളാൽ മുദ്രമാക്കപ്പെട്ടതിനാൽ
പുറത്തു പോകാൻ പഴുതുകളില്ലാതെ
അവരെന്റെ രാത്രികളെ സ്വപ്നാടകരാക്കുന്നു

നിന്റെ ചുംബനങ്ങൾക്കേ പൂട്ടു  പൊട്ടിച്ച്
ഞങ്ങളെ മുക്തരാക്കാനാവൂ  എന്നിരിക്കേ
വിഷാദത്താൽ വിസ്മ്രിതിയുടെ വൈവര്‍ണ്ണ്യമാര്‍ന്ന
എന്റെ ചുണ്ടുകളെ തിരസ്ക്കരിച്ച്‌
ഇനിയും ചുവന്ന പനിനീർപ്പൂവുകളെ
നിന്റെ ചുംബനങ്ങൾ തേടുമ്പോൾ
നിന്നൊപ്പം എന്നെ പരിത്യജിച്ച നിലാവും 
എനിക്ക് പ്രവേശനം നിഷേധിച്ച രാവുകളിൽ 
പടർന്നു കയറുമ്പോൾ 
നനഞ്ഞൊട്ടിയ തൂവലുകളാൽ തണുത്തു വിറച്ച് 
ഈ നൂൽ പാലത്തിൽ 
ഞാൻ തനിച്ച് 

Friday 6 June 2014

ഹൃദയവും തലച്ചോറും തമ്മിൽ ........

എത്ര വലിച്ചടച്ചാലും തുറന്നു തന്നെയിരിക്കുന്ന
തളർന്ന കണ്ണുകളുള്ള ചില രാത്രികളില്ലേ ?
ശരീരം മരിച്ചു കിടക്കുന്ന ആ രാത്രികളിലാണ്
പകൽ മുഴുവൻ ബദ്ധ വൈരികളായിരുന്ന
ഹൃദയവും തലച്ചോറും വെടിവട്ടം പറഞ്ഞ്
കൂടിയാലോചിക്കുന്നത്
ഇന്ന് തൊട്ട്, പോയ പത്തു വർഷം മുതൽ
അടുത്ത പത്തു വർഷം വരെയുള്ള
കാര്യമില്ലായ്മകൾ പറഞ്ഞ്
ചിരിച്ചു ചിരിച്ച് കരയുന്നത്
പറഞ്ഞത്, പറയേണ്ടിയിരുന്നത്, പറയേണ്ടത്
ചെയ്തത്, ചെയ്യേണ്ടിയിരുന്നത്, ചെയ്യേണ്ടത്
കൊടുത്തത്, കൊടുക്കേണ്ടിയിരുന്നത്, ...........
അങ്ങിനെയങ്ങിനെ

അരസികനെങ്കിലും ഇടയ്ക്കിടെ മണ്ടിപ്പെണ്ണേയെന്ന്
തലച്ചോർ തമാശ പറയും
ഓ ഒരു ബുദ്ധി രാക്ഷസൻ എന്ന്
ഹൃദയം ചൊടിക്കും
ഞാനൊന്നു മരിച്ചോട്ടേ എന്ന്
ശരീരം വിലപിച്ചു കൊണ്ടിരിക്കും
ഇവരിലാരാണ് ഞാൻ എന്ന്
ഞാൻ വ്യാകുലപ്പെട്ടുകൊണ്ടുമിരിക്കും
അങ്ങിനെയങ്ങിനെ പുലരും വരെ

പുലരി അലാറമണി മുഴക്കുമ്പോൾ
അർദ്ധസുഷുപ്തിയിൽ ഹൃദയവും തലച്ചോറും
വീണ്ടും ബദ്ധവൈരികളാവും
പാതി ചത്ത്‌ പാതി ജീവിച്ച ശരീരം
പ്രാഞ്ചി പ്രാഞ്ചി അതിന്റെ കർമ്മങ്ങൾ തുടരും
പാവം ശരീരം
പാവം ഞാൻ