Saturday 22 March 2014

അനുധാവനം

തലക്കെട്ടില്ലാത്ത നിന്റെ വരികളിലും 
അടിക്കുറിപ്പെഴുതാത്ത ചിത്രങ്ങളിലും 
നിർവ്വചിക്കാനാവാത്ത
ഭാവങ്ങളുടെ കടുംനിറങ്ങളെ 
ഇഴനീർത്തെടുക്കുവാൻ
അപക്വമായ എന്റെ മനസ്സ് 
ഗൂഢമായി നിന്നെ പിന്തുടർന്നു
നിശ്ശബ്ദം, അനുവാദമില്ലാതെ 

നിന്റെ ചരണപഥങ്ങളിലെ മണ്‍തരികൾ 
കൈവെള്ളയിൽ കുടഞ്ഞിട്ട്
തിളക്കമുള്ളവയെ അരികിലൊതുക്കിവച്ചു
നിറം മങ്ങിയവയെ നോക്കി വ്യസനിച്ചു 

മാന്ത്രികഗോളത്തിൽ തെളിഞ്ഞ
നിന്റെ നെഞ്ചിടിപ്പുകളിൽ 
എന്റെ ഹൃദയം ചെരിച്ചുവച്ചു  

നീ വന്നേക്കാവുന്ന വഴികളിൽ
ഓരം മാറി നിന്ന് 
മുഖാവരണത്തിന്റെ സ്വാതന്ത്ര്യത്താൽ
നിന്നെ അപഗ്രഥിച്ചു 
നീ വരാത്ത വിരസദിനങ്ങളിൽ 
മതിഭ്രമം പിടിപെട്ട വെറുമൊരു പെണ്ണായി 
ഇടവഴികളിലൂടെ അലഞ്ഞു നടന്നു 
അലറിക്കരഞ്ഞു 

തേഞ്ഞു പോയ എന്റെ ഉപ്പൂറ്റികളിൽ 
കാലമിന്നുകുഴമ്പിട്ടു തടവുമ്പോൾ
എന്റെ മനസ്സും ശാന്തമാണ് 
കാരണം ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു
നിന്റെതെന്നു ഞാൻ കരുതിയ നിഴലാട്ടങ്ങൾ
എന്റേതായിരുന്നെന്ന്
ഞാൻ തിരഞ്ഞതും പിന്തുടർന്നതും
നിന്നേയല്ല എന്നെത്തന്നെയെന്ന്.

Wednesday 12 March 2014

എന്റെ ഹൃദയം

എന്റെ ഹൃദയം 
പൂവുപോൽ മൃദുലം 

ആരും നോവിക്കാതിരിക്കാൻ 
വിരക്തിയുടെ വെണ്‍കോട്ടയിൽ 
ഞാനതിനെ പൂട്ടിയിട്ടിരിക്കുന്നു
തീ സ്ഫുരിക്കുന്ന വാക്കുകളുടെ 
പീരങ്കികൾ നാല് ചുറ്റും,
കണ്ണീർ നിറച്ച കിടങ്ങിൽ 
നെടുവീർപ്പുകളുടെ സീൽക്കാരം
കടക്കണ്ണിലെ ക്രുദ്ധമൌനത്തിൽ 
കാവൽ നില്ക്കുന്ന വ്യാളി,
കോട്ടവാതിൽ പൂട്ടിയ താക്കോൽ 
കളഞ്ഞത് 
ഏഴു ഭൂഖണ്ഡങ്ങൾക്കപ്പുറമുള്ള 
പഞ്ചഭൂതങ്ങളിൽ,
ഒരു സഞ്ചാരിക്കും 
അത് വീണ്ടെടുക്കാനാവില്ല. 

ഇനിയെന്റെ ഹൃദയം 
എനിക്ക് മാത്രം സ്വന്തം 
ല്ല

ഇനിയെന്റെ ഹൃദയം 
എനിക്ക് മാത്രം സ്വന്തം