Sunday 1 September 2013

കാത്തിരിപ്പ്



ഒരമാവാസി രാത്രിയിലാദ്യമായ്
അമ്മേയെന്ന് വിളിച്ചു ഞാൻ വന്നു.
ആരും വന്നില്ല; വിളി കേട്ടതുമില്ല.
അമ്മിഞ്ഞപ്പാലും
സ്നിഗ്ധസ്നേഹസ്പർശവും
കൊതിച്ചത് വെറുതെ!
എനിക്കുവേണ്ടി വിദൂരങ്ങളിൽ നിന്നുപോലും
ഒരു വിതുമ്പൽ കേട്ടില്ല.

ഓവുചാലിലെ ഓക്കാനത്തിൽ പൊതിഞ്ഞ
എന്റെ അടഞ്ഞ ശബ്ദവും പേറി
അവർ തുറന്ന വാതിലുകളിലൂടെ
ഞാൻ കണ്ട മുഖങ്ങളിൽ
മനസ്സ് മരിച്ചവരുടെ മരവിപ്പ് മാത്രം.
എച്ചിൽ പങ്കിന്റെ ശേഷം പറ്റുവാൻ
വേറൊരാൾ കൂടി വന്നതിലല്പം
വെറുപ്പുപോലും?

വർഷങ്ങളോരോന്നായ്‌ പോയിട്ടും
വഴിക്കണ്ണുമായ്‌ നിന്നപ്പോൾ
വിരുന്നു വന്നത് വിശപ്പ്‌ മാത്രം!
അഹത്തെ അറിയാത്തവർ
ദേഹത്തെ ധ്വംസിച്ചിട്ടും
അഴുക്കുചാലിൽ ഉപേക്ഷിച്ച തേങ്ങൽ
മൗനമായ് ഉറഞ്ഞുപോയി.

ഒടുവിൽ,
കോടിമുണ്ട് പുതയ്ക്കാത്ത എന്റെ ഹൃദയം
നിശബ്ദതയുടെ കൊടുമുടിയിൽ
കെട്ടിത്തൂക്കിയപ്പോൾ
കൊത്തുവാൻ
ഒരു കഴുകൻ പോലും ഇല്ലേ?














No comments:

Post a Comment