Sunday 26 January 2014

ഒന്നാം ക്ളാസ്സും ഒന്നിൽ കൂടുതൽ പാഠങ്ങളും

ആം ആത്മികളുടെ നാട്ടിൽ നിന്നും
ഒരു ആറുവയസ്സുകാരി 
ആറുകളുടേയും തോടുകളുടേയും
നാട്ടറിവിലേക്ക് 
അമ്മ രാത്രി മുഴുവൻ പഠിപ്പിച്ചിട്ടും 
രണ്ടാം ക്ളാസ്സിലെ ചക്കപ്പഴം 
കേട്ടെഴുതിയപ്പോൾ
ചക്കപഴം ആയി,
ഒന്നാം ക്ളാസ്സിൽ രണ്ടാമതും.
വൈകി വന്ന ഹിന്ദിക്കാരിയുടെ
ജാഡയുടെ അടുത്തിരിക്കേണ്ടാ-
ന്നൊരു കുട്ടി സംഘം 
വേർതിരിവുകളുടെ ഒന്നാം പാഠം.

നനഞ്ഞ കണ്ണുകൾ പടർത്തിയിട്ടും 
മറയാത്ത ചിരിയും 
ഞൊറിയുടുപ്പിനു താഴെ 
ഞാന്നു കിടന്ന വെള്ളിയരഞ്ഞാണത്തിന്റെ 
കുസൃതിയുമണിഞ്ഞ 
ആദ്യത്തെ കൂട്ടുകാരി 
നിസ്വാര്‍ത്ഥതയുടെ രണ്ടാം പാഠം
ഒന്നാം ബെഞ്ചിലെ ഒന്നാം സ്ഥാനം 
വിട്ടു തന്നു,
ഒരു മടിയുമില്ലാതെ.
അമ്മയെ കാണുമ്പോഴെല്ലാം 
ജെസ്സിക്കിദർ ഹേ എന്നു ചോദിക്കുന്ന 
മൊട്ടത്തലയൻ,
ആദ്യത്തെ ആ കൂട്ടുകാരനെയും 
മറന്നിട്ടില്ല 
പിന്നീട് കണ്ടിട്ടില്ലെങ്കിലും. 

ജാം പുരട്ടിച്ചുരുട്ടിയ ചപ്പാത്തികൾ
വായിൽ വച്ചു തന്ന സിസ്റ്റെറമ്മ 
അർബുദം തിന്ന മാറിടം 
നിറയെ സ്നേഹം,
പേര് പോലും മറന്നിരിക്കുന്നു 
എങ്കിലും പഠിപ്പിച്ചു തന്നു 
അമ്മയാവാൻ പ്രസവിക്കേണ്ടതില്ല. 

ഈ പാഠങ്ങൾ തന്നെയല്ലേ 
എല്ലാ ക്ളാസ്സിലും പഠിച്ചത്?

പിൻ കുറിപ്പ് :
പ്രായമേറുന്തോറും ദൂരമേറുമോർമ്മകൾക്കെന്തേയേറെത്തെളിച്ചം? 

No comments:

Post a Comment