Saturday 11 January 2014

ഉറക്കം


ഉറക്കത്തെക്കുറിച്ചാണ്,
ഈ മണ്ണിൽ ജനിച്ചു വീണ ഓരോ പ്രാണനേയും 
ഒരൊറ്റ നിമിഷം കൊണ്ട് നിശ്ചലനാക്കുന്ന 
നിശബ്ദനാക്കുന്ന ഉറക്കത്തെക്കുറിച്ച്!
ഇത് ഉറക്കമില്ലാത്തവരെക്കുറിച്ചുമാണ്.

അന്തമില്ലാത്ത രാത്രിയാമങ്ങളെ 
ഒരു കൺചിമ്മലാൽ അളന്നുതീർക്കാൻ 
കൊതിക്കുന്നവർ, നിദ്രാവിഹീനർ,

പകൽ പകുത്തെടുത്തവരോട് പരിഭവിക്കാതെ 
നിലാവിന്റെ സാന്ത്വനത്തിൽ 
രാപ്പൂവുകളുടെ പരിമളം 
നുകരുവാനലയുന്ന സ്വപ്നാടകർ,

ഉറങ്ങുന്ന ലോകത്തെ 
ഉറക്കച്ചടവുള്ള കണ്ണാലുഴിയുന്ന 
രാത്രിജോലിക്കാർ.
ഇണയുടെ നിശ്വാസച്ചൂടിൽ 
ശീതകാലക്കുളിരുരുക്കാൻ കൊതിച്ച് 
അമർത്തിയ കോട്ടുവായിൽ 
ഒരു രാവൊളിപ്പിക്കുന്നവർ.
 
രാത്രി മുഴുവൻ തുറന്നു വച്ച
വരണ്ടു ചുവന്ന കണ്ണുകളിൽ
മനസ്സിനെ ഏകോപിപ്പിച്ച് 
കേൾവികളിൽ ഇരുളിന്റെ മർമ്മരങ്ങൾക്ക് 
അവർ കാതു കൂർപ്പിച്ചു.
പതിഞ്ഞ പാദപതനത്തിൽ 
പ്രപഞ്ചത്തെ ഉണർത്താതെ നടന്ന് 
കനം വച്ച കൺപോളകളെ 
അതിജീവനത്തിന്റെ സൂത്ര വാക്യങ്ങൾ 
വീണ്ടും വീണ്ടും പഠിപ്പിച്ചു.

ഉറക്കം അപ്പോഴും 
ത്രികോണ പ്രേമത്തിലെ നായകരെപ്പോലെ 
പ്രണയിച്ചവരെ നിരാകരിക്കുകയും 
നിരാകരിച്ചവരെ പ്രാപിക്കുകയും ചെയ്തു.







1 comment: