Friday, 12 February 2021

വിശ്വകർഷകർ

#കർഷകർക്കൊപ്പം#


വിശ്വകർഷകർ

——————-


വാടിനിൽക്കയാണീ 

മേടമാസപ്പുലരി, 

ശോകശോണിതം;

അകലെ, ആകാശവാതിലിൽ മുട്ടി 

തളരുന്നു  ആർത്തവിലാപങ്ങൾ..


തൊഴുതുനിൽക്കയാണീപകൽ,

നിഴലനക്കങ്ങളില്ലാതെ, 

നീയും ഞാനും...

ആത്മാവിൽ ഒറ്റയായ്, ഇരട്ടയായ് 

ചിലമ്പുന്ന മണിമുഴക്കങ്ങൾ.


ആരാണിന്നും അവമതിയാൽ

പ്രാണത്യാഗം ചെയ്തവൻ?

ആരുടെ ഉണ്ണികൾ അനാഥരായ്? 

ആരുടെ വയലുകൾ അനാഥമായ്....?


നീയും ഞാനുമീ പാഴ്നിലത്തിൽ,

വിഷാദം വിഷവിത്തെറിഞ്ഞ ഭൂവിൽ,

ശേഷിച്ച വൃദ്ധകർഷകർ.. 


ഉഴുതുമറിച്ച ചിന്തകൾക്കോരം

ഉലഞ്ഞുനിൽക്കുകയാണോ നീയും?


വരൂ, ഈ തഴപ്പായിൽ വന്നിരിക്കൂ..

പഴയൊരു സാന്ത്വനവാക്കുപോലീ-

പാളവിശറിയാൽ വീശി വിയർപ്പാറ്റാം..

ഉള്ളിലെ വെള്ളേട്ടുപുസ്തകത്താളിലെ 

ചിത്രങ്ങൾ ഞാനൊന്നെടുത്തുകാട്ടാം..


നീയും, ഞാനുമീകുടിയും, പാടവും,

പുഴയും, പുണരും പൂമരങ്ങളും... 

ഗ്രീഷ്മവും, വർഷവും, ശിശിരഹേമന്തവും,

വസന്തവും ചാലിച്ച നിറവിസ്മയം!


വിളവെടുപ്പുകൾ, കൊയ്ത്തുൽസവങ്ങൾ, 

ഒരിക്കലും മങ്ങാത്ത ഓർമ്മ ചിത്രങ്ങൾ..


എത്ര ശബളാഭം, നിത്യഹരിതാഭം! 

ഈ ചിത്രസഞ്ചയത്തിൽ

നാം കാത്ത ഹർഷം!


കണ്ണിൽ നിറയുന്നാചാരുദൃശ്യങ്ങൾ

മണ്ണിൽ നാം പൊന്നു വിതച്ച നിമിഷങ്ങൾ..


നിന്റെ വിരൽതുമ്പിൽ 

മിന്നൽപ്പിണർ


ഉഴുത വയൽച്ചെളിയിൽ 

നമ്മുടെ കാൽപ്പാടുകൾ


മഴക്കൊപ്പം നടക്കുന്ന നീ.. 

നിന്റെ മുടിയിൽ പെയ്തിറങ്ങും 

ഘനമേഘസന്ധ്യകൾ


വെയിലിൽ മിന്നും 

എന്റെ സ്വേദക്കൽ മുക്കുത്തി


കാറ്റിൻ തണലേറ്റ് 

കുളിരേറ്റ് നമ്മൾ


ഞാൻ മുടിയിൽ ചൂടിയ  

മുരിക്കിൻപൂവിൽ 

കെട്ടിയാടുന്ന തെയ്യം...


എല്ലാം ഇന്നലത്തെ കാഴ്ച്ചകൾ,

എന്നേ പണയത്തിലായ കനവുകൾ!


നീയും ഞാനും..

ബോധബോധങ്ങളിൽ വേരാഴ്ത്തി

തിടം വച്ച് കനം വച്ച 

കടമകളുടെ തീരാക്കടങ്ങളിൽ,

ചുറ്റിപ്പിണയും പരാദസ്വപ്നങ്ങളിൽ,

പട്ടുപോയ പടുവൃക്ഷം..


എങ്ങും നിറങ്ങൾ വാർന്നുപോയൊരപാരത, 

മാഞ്ഞുപോയ് വയൽപ്പച്ച,

എങ്ങോ പറന്നുപോയ് 

വെൺചിറകുകൾ  വീശി വീശി 

ജലപക്ഷികൾ..


മണ്ണിൻ കുരലുണങ്ങി...

ഇനിയിറ്റു

നീർകണം തേടി നാമെങ്ങുപോകും?


കരിഞ്ഞുപോയ് മോഹക്കതിർക്കുല..

വറുതിയാൽ നിറയുന്നു കളപ്പുര.. 


മൺമറഞ്ഞു, നാഴിയിൽ നെല്ലളന്നു 

പറ നിറച്ച പിതൃക്കളും,

കച്ചിത്തുറുവിൽ ഒളിച്ചു കളിച്ച 

ബാല്യവും..


ഹാ! നോക്കൂ, വിധിയുടെ ഉപജാപവിദ്യകൾ..

തള്ള ചത്ത എരുത്തിലെ കിടാവുകൾ, 

പൊള്ളയായ വാക്കുകൾ വാഗ്ദാനങ്ങൾ!


വിളവെടുപ്പുകൾ,  കൊയ്ത്തുൽസവങ്ങൾ 

എല്ലാം ഇന്നലത്തെ നഷ്ടസ്വപ്നങ്ങൾ..!


ഉലകമൊന്നാകെ ഊട്ടിയ നാമിനി

ഉരിയനെല്ലിന്നായ് എവിടെയെരന്നിടും....?


ഓർമ്മകളുടെയീമഹാവാതത്തിൽ 

നീയും ചുഴലുന്നുവോ?


വരൂ, ഈ തഴപ്പായിൽ വന്നിരിക്കൂ,

പരസ്പരം 

ഹൃദയതാളപ്പെരുക്കങ്ങൾ കേട്ടിനി 

കലമ്പാം, മുഷിയാം, 

തീവാക്കുകളന്യോന്യമെയ്യാം,

നീറിനീറി നെഞ്ഞുപൊള്ളിക്കുമീ 

വെണ്ണീറിനെ ഊതിയെരിയിക്കാം,

വീണ്ടും വീര്യം പകരാം..


തായ് വേരിലെന്നേ ചാരി വച്ചൊരീ 

കൈക്കോട്ടെടുക്കാം..


മുടന്തും കാളയേപ്പോലെ നുകം വലിക്കാം,

ഈ നിലമൊരുക്കാം..


ചിലമ്പും വാളുമായ് നെറുക 

കൊത്തിപ്പൊളിക്കാം,

നിണച്ചാലൊഴുക്കാം..


പൂർവ്വികർ നിദ്രപൂകുമീ 

ഭൂമികയുടെ ശുഷ്ക്കഹൃദയം

തേവി നനച്ചൂർവ്വരമാക്കാം..


വിതച്ചും, കൊയ്തും, മെതിച്ചും 

ഈ ഊഴിയെ ഊട്ടാം,


ചെഞ്ചോരയാൽ ചായങ്ങൾ ചാലിച്ചുചാലിച്ചീ- പ്രപഞ്ചത്തെ  വീണ്ടും വർണ്ണാഭമാക്കാം.


ഞാനും നീയും, ഈ മരുപഥത്തിൽ,

കുരല് പൊട്ടെ കൊയ്ത്തുപാട്ടുപാടുമീ വയൽക്കിളിയൊപ്പം,

മരുപ്പച്ച തേടിയലയുന്ന 

സ്വപ്നദർശികൾ.. 

നമ്മൾ വിശ്വകർഷകർ..

നമ്മൾ വിശ്വകർഷകർ.



Thursday, 3 December 2020

അവ(ൻ)ൾ

 ————

നീണ്ട നീണ്ട പകലുകൾ രാവുകൾ,

ചെളിക്കുണ്ടിൽ പൂണ്ടുപോയൊരു

താമരമൊട്ടുപോൽ,

ഇരുളിലേക്കുവിരിഞ്ഞൊറ്റദലവുമായ്,

പിറവിയിൽ തന്നെ പരിശപ്തയായ നീ..


തിരയുവതെന്തേ തിടുക്കത്തിൽ...

ഭഗ്നഹൃദയമേ

നിൻ പ്രതിബിംബത്തിൽ..?

മോടിയിൽ വാർമുടി മെടയുമ്പോൾ,

ശ്മശ്രുക്കൾ കുരുത്ത കവിൾ

സസൂക്ഷ്മം മിനുക്കുമ്പോൾ,

ഹൃദയരേണുക്കളാൽ

വദനചമയങ്ങളണിയുമ്പോൾ


തിരയുന്നതാരേ... നീ ചഞ്ചലം,

പരശ്ശതം മിഴികളിൽ നുരയുന്ന

തിരയിളക്കങ്ങൾ ഉറ്റുനോക്കുംനേരം....


പകലിൻ പൊയ്മുഖമഴിച്ച് രാത്രികൾ,

പതിവായ് അലയുന്ന മാത്രയിൽ,

ഇരുട്ടിന്നാണേറെ കനിവെന്ന്,

തിരിച്ചറിഞ്ഞോ തിരസ്കൃതരിൽ നീയും !


എത്രകാലമൊളിച്ച് വയ്ക്കും, നിൻ

ചിത്തപഞ്ജരത്തിൽ തേങ്ങും കുരുവിയെ?

എത്രകാതമോടേണമിനിയുമാ-

ഗദ്ഗദത്തിൻ അലയൊലി പിന്നിടാൻ...


ചുട്ടുപൊള്ളുന്നോ ചിന്തകൾ...?

ചുറ്റും കത്തിയെരിയും കിനാക്കാടുകൾ...!

ഒട്ട് നിഴൽതണലേകിടാനില്ല വഴിയമ്പലങ്ങൾ,

നിനക്കിറ്റുസാന്ത്വനക്കുളിർതരാനെങ്ങു-

മൊറ്റൊരാളില്ലാ

അറ്റുപോയ്, 

നാഭിക്കൊടിയിൽ

പത്തുമാസക്കണക്കെഴുതിയമ്മയും 

ഒത്ത്,കൂടെപ്പിറന്നവരൊക്കെയും..    


അറിയില്ല നിന്നെയീലോകം....

വെറും ഭ്രമം, 

അവർക്കുനിൻ

കൂടുവിട്ടു കൂടുമാറ്റവിദ്യകൾ....

നിന്റെ പാപപുണ്യ ശാപവരദോഷങ്ങൾ....


അറിയില്ല നിന്നെ ഞാനും,

എനിക്കു നീ...

മാറിൽ മുറിവോടെ പിറന്ന മൂർത്തി,

നാരിയായ്, നരനായ് ...

അനന്തരം

നരേശ്വരനായി.. നാസ്തികനായി..

യുഗയുഗങ്ങളായ്,

യുഗ്മഗമനം നടത്തുന്ന യാത്രികൻ...


അറിയില്ല നിന്നെ ഞങ്ങൾ..

അല്ലെങ്കിലെങ്ങിനെയറിയാൻ?

ഞങ്ങൾക്കു നീ

അചിന്ത്യം, അശുഭം, അപൂർണ്ണം.


പൊറുക്കുക..

കരുതലോടിരിക്കുക..

അസ്വസ്ഥമായതദൃശ്യമാക്കും 

ഈ കുലത്തിന്റെ കൗശലം!



Saturday, 23 May 2020

കാത്തിരിപ്പ്

കാത്തിരിപ്പ്
   ----------
വ്യാധികളാൽ വലഞ്ഞ് ആതുരാലയങ്ങളിൽ കഴിയുന്നവരെ കാത്തിരിക്കുന്നവർ!


നിലാവുറങ്ങുന്നു
ജനാലകൾക്കപ്പുറം
എത്രയോ ശുഭ്രമാണിന്നുനിശ !

ദേശാടനപ്പറവകൾ
തിരികെവന്നെന്നാലും
എത്ര നിശബ്ദമീ താരകാകാശം !

ദൂരെദൂരെയായ്
ആതുരാലയത്തിന്റെ
ചുമരുകൾക്കുളളി-
ലലയുന്നെൻ ചേതന

എവിടെയോ....
നേർത്ത ഞരക്കങ്ങൾ, തേങ്ങൽ,
നനുത്ത പാദപതനങ്ങൾ,
തണുത്ത നിശ്വാസങ്ങൾ,
നിഗൂഢ മർമ്മരങ്ങൾ ...
നിന്റെ മരുന്നു മണക്കുന്ന
വിരിപ്പുകൾ,

പാതിവഴിയിൽ പിരിഞ്ഞ ശ്വാസം,
വിരിഞ്ഞ മന്ദസ്മിതം,
പകലിരവുകളറിയാതെ
കൊഴിഞ്ഞ വസന്തം ...

അടഞ്ഞ കൺപോളകൾക്കുളളിൽ
പിടയും ആർദ്രമിഴികൾ..
അതിലെന്റെ മുഖമെന്നു
വൃഥാ ഖിന്നയായ്
ഞാനീ തണുത്ത വിരിയിട്ട
കട്ടിലിൽ ഏകയായ്...

ഓർത്തോർത്തെടുക്കുന്നു..
(കരളിലെ തീയൊന്നണയ്ക്കാൻ..!)
നമ്മൾ ഒന്നിച്ചു കണ്ട
ആകാശക്കീറ്,
ചുവന്ന സന്ധ്യകൾ,
നിറപൗർണ്ണമി,
നവയൗവ്വനത്തിലെ
രാത്രിമഴകൾ,
മഞ്ഞിൻ പുതപ്പിട്ട പുലരികൾ....

ഓർത്തെടുക്കുമ്പോൾ
വഴുതിയകലുന്ന ഓർമ്മകൾ
ഹൃദയം പറയാൻ
ബാക്കിവച്ച വാക്കുകൾ..

വിരൽപിടിച്ചരികിൽ
ഇരിക്കാനുമാകാതെ
വിദൂരമീരാവിന്റെ മറുപാതിയിൽ
ഞാനുണർന്നുമുറങ്ങിയും .
തളർന്നിരിക്കുന്നു...
കാത്തുകാത്തിരിക്കവേ
പേർത്തും പേർത്തും തിരയുന്നു...
നിന്റെ മറയുന്ന പ്രജ്ഞയെ
ചേർത്തുവയ്ക്കാനൊരു മുദ്ര...
ഹാർദ്ദമൊരു നോക്ക്,
സ്നിഗ്ദമാം സ്പർശസുഗന്ധം,
സ്മരണയിൽ മണിമുഴക്കമായ്
നിനക്കേറെ പ്രിയമുള്ള വാക്ക്,
എന്നേക്കും നമ്മളിൽ
സൂക്ഷിച്ച് വയ്ക്കുവാൻ
നിറമുള്ള
മയിൽപ്പീലിത്തുണ്ട്


Tuesday, 27 August 2019

പ്രളയം


പ്രളയം

മഴ വന്നു
വീണ്ടും മഴ വന്നൂ
ഉരുൾ പൊട്ടി
ഉറവുകൾ ഊക്കിൽ മലയിറങ്ങി

പുഴ കടൽപോലിരമ്പീ
ഗതി മാറിയൊഴുകി
വഴികളിൽ
പെരുവെള്ളമാർത്തുപൊങ്ങി

മരങ്ങളും, പൂക്കളും,
പ്രാണിയും, പ്രാണനും
പ്രളയച്ചുഴിയിൽ കുഴഞ്ഞുനീന്തി

മട പൊട്ടി മദ ജലപ്പാച്ചിലിൽ
മുങ്ങിപ്പോയ്
പൊൻകതിർക്കുലപൂത്ത പുഞ്ചപ്പാടം

മടകൂട്ടിക്കെട്ടിയ ചെറുമിപ്പെണ്ണ് 
പാടാൻ കൊതിച്ചൊരു ഞാറ്റുപാട്ടിൻ
വേവലും, വറുതിയും ഏറ്റുപാടും
ആറ്റക്കിളിയും പറന്നുപോയി

മണ്ണു പുതച്ചുറങ്ങയാണ്, 
മൗനം കണ്ണിലൊളിപ്പിച്ച നാട്ടിൻപുറങ്ങൾ

മണ്ണും പുതച്ചുറങ്ങയാണവരുടെ 
പൊന്നോമനകൾ,
പിഞ്ചുനെഞ്ചിലെ കിനാക്കളും

എങ്കിലും ശേഷിച്ചവർക്കായിനിയും 
വിരിയും, വെയിൽപൂക്കൾ ഓണപ്പൂക്കൾ

ഇരുണ്ട മേഘപ്പുതപ്പുനീക്കി
സൂര്യചന്ദ്രന്മാർ ഉറക്കുണരും

നനഞ്ഞ പുസ്തകത്താളിൽ നിന്നേ
തുടങ്ങട്ടെ തുടങ്ങട്ടേ കുഞ്ഞേ നിന്റെ
അതിജീവനത്തിന്റെ ആദ്യപാഠം
ചുരമാന്തും ദുരകളെ ആട്ടിമാറ്റും
പുതുജീവിതത്തിന്റെ ആദ്യപാദം

ആറ്റുതീരത്തെ കുടികളിൽ
അമ്മമാർ
കല്ലടുപ്പിൽ വേവിച്ച പൊതിച്ചോറിൽ
നിന്റെ രുചികളത്രേ നിറയുന്നൂ
നിന്റെ കിനാക്കളത്രേ വിളമ്പുന്നൂ

മണ്ണു പുതച്ചുറങ്ങയാണവരുടെ 
പൊന്നോമനകൾ
ആ പിഞ്ചുനെഞ്ചിലെ സ്വപ്നങ്ങളും
പേറണം നീയിനിയീ-
വാറു പൊട്ടിയ പുസ്തക സഞ്ചിയിൽ

നവമാണ് ലോകം
നവമീവികാരങ്ങൾ,
വരമായി കിട്ടിയ പിറവിയിതെങ്കിലും
നവമാണ് നോവുകൾ
തളരാതിരിക്ക നീ

ഇനിയും മഴ വരും
മഴ വരും
ഉരുൾ പൊട്ടി
ഉറവുകൾ ഊക്കിൽ മലയിറങ്ങും
എങ്കിലും ശേഷിച്ചവർക്കായിനിയും
വിരിയും വെയിൽപ്പൂക്കൾ ഓണപ്പൂക്കൾ.   

Sunday, 5 February 2017

വൃദ്ധ പറഞ്ഞ കഥ


അവർക്ക് എഴുപതോ എണ്‍പതോ തൊണ്ണൂറോ വയസ്സ് പ്രായമുണ്ടായിരുന്നു. ഡബ്ലിനിലെ ഒരു വലിയ പാർക്കിൽ തെളിനീർ തടാകത്തിന് അഭിമുഖമായി ഒരു തടി ബെഞ്ചിൽ ഇരിക്കയായിരുന്നു അന്നയും അവരും. ഒന്നുരണ്ടാഴ്ചയായി   മിക്കവാറും ദിവസങ്ങളിൽ ഇവിടെ വരുമ്പോഴൊക്കെ ഇവരെ കാണാറുണ്ട്. ഈ ഇരിപ്പിടത്തിൽ ഇരിക്കുകയോ മരവടി കുത്തി മരങ്ങൾക്കിടയിലൂടെ പതിയെ പതിയെ നടക്കുകയോ ചെയ്യുന്നത്. അല്ലെങ്കിൽ നീലത്തടാകത്തിൽ സ്വപ്നം പോലെ ഒഴുകി നടക്കുന്ന വെളുത്ത അരയന്നങ്ങളെ നോക്കി നിൽക്കുന്നത്.

തണുപ്പ് കാലം മാറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ശൈത്യത്തിന്റെ ഇരുണ്ട ഉറക്കറകളിൽ നിന്നും പൂക്കളും തളിരുകളും ഉണർവ്വിലേക്ക് സ്പന്ദിച്ചു തുടങ്ങുകയായിരുന്നു. പാതയോരങ്ങളിൽ വസന്തത്തിന്റെ വരവറിയിച്ച് പച്ചപ്പട്ടുപാവാടത്തുമ്പിലെ  കസവു ഞൊറികൾ  പോലെ സ്വർണ്ണ നിറമുള്ള ഡാഫഡിൽ പുഷ്പങ്ങൾ വിരിഞ്ഞു നിന്നു.

മഞ്ഞു കാലത്ത് ഇലകൾ കൊഴിഞ്ഞ് പ്രേതാത്മാക്കളേപ്പോലെ നിന്നിരുന്ന ഓക്ക് മരങ്ങളുടെ തുഞ്ചങ്ങളിൽ കൂമ്പുകൾ മുള നീട്ടാൻ തുടങ്ങിയിരിക്കുന്നു. പ്രഭാതത്തിലെ വസന്ത സൂര്യൻ  ദയാവായ്‌പിൽ ആർദ്രമായ ഒരു ഹൃദയം പോലെ  പ്രപഞ്ചത്തേയും അതിലെ സർവ്വചരാചരങ്ങളേയും പൊതിഞ്ഞു പിടിച്ചു. ഇളം വെയിലിന്റെ സുഖകരമായ ചൂട് മുൾപ്പടർപ്പുകൾക്കിടയിലെന്ന പോലെ വിങ്ങി നിന്ന അന്നയുടെ   ഹൃദയത്തേയും അനുതാപപൂർവ്വം ആശ്ലേഷിച്ചു. സൂര്യരശ്മികളിൽ തടാകവും അരയന്നങ്ങളും വജ്രം പോലെ വെട്ടിത്തിളങ്ങി.

ആശുപത്രിയിൽ നിന്നും വന്നതിനു ശേഷം അന്ന കുറച്ചു ദിവസത്തെ അവധി എടുത്തു. ഡിസ്ചാർജ് ചെയ്യും മുൻപേ  ഒരു മനശാസ്ത്രവിദഗ്ധൻ വന്ന് അവളോട് സംസാരിച്ചിരുന്നു. ഉൽകണ്‍ഠകളെ ഒഴിവാക്കി  ജീവിതത്തെ എങ്ങിനെ യാഥാർഥ്യബോധത്തോടെ  നേരിടാം എന്നതിനെക്കുറിച്ച്! വാടക വീട്ടിൽ തിരിച്ചെത്തിയപ്പോൾ കൂട്ടുകാരി  ജോളിയേയും  കൂട്ടി  അന്ന  എന്നും  നടക്കാൻ പോയി. ജോളിയില്ലെങ്കിൽ അവൾ  ഒറ്റയ്ക്ക് കുറേനേരം പാർകിൽ പോയിരുന്നു.

"ജീവിതം ദുഷ്ക്കരവും ദൈർഘ്യമേറിയതുമാണ്  കുട്ടി", കണ്ണീരുണങ്ങിപ്പിടിച്ചിരുന്ന അന്നയുടെ കവിളുകളിലേക്ക് അനുകമ്പയോടെ നോക്കിക്കൊണ്ട്  ആ വൃദ്ധ പറഞ്ഞു.

ആരോടും സംസാരിക്കാനുള്ള ഒരു മനഃസ്ഥിതിയിലായിരുന്നില്ല അന്ന. ഇയർ ഫോൺ ചെവിയിൽ തിരുകി  കേൾക്കാത്തപോലെ ഭാവിച്ചാലോ? അവൾ സന്ദേഹിച്ചു.

"എനിക്ക് എൺപതു വയസ്സായിരിക്കുന്നു!  വാർദ്ധക്യത്തിൽ ദിവസങ്ങൾക്ക് വ്യത്യാസങ്ങളില്ല. ഓരോന്നും അതിന് മുൻപുള്ളതിന്റെ ആവർത്തനം മാത്രം!" വൃദ്ധ തുടർന്നു.

കമ്പിളി വസ്ത്രങ്ങളിൽ മൂടിപ്പുതച്ചിരിക്കുന്ന അവരെ അന്ന  സൂക്ഷിച്ചു നോക്കി. വെയിലിൽ കൂമ്പിപ്പോകുന്ന നരച്ച കണ്ണുകളിൽ വിഷാദം കൂടു വച്ചിരിക്കുന്നു.

പാവം, അന്നയോർത്തു. വൃദ്ധർക്ക് സന്തോഷിക്കാൻ ഇക്കാലത്ത്   എന്താണുള്ളത്? മരണത്തിന്റെ  മണമുള്ള അവരുടെ സഹവാസം ആർക്കാണ് താല്പര്യം ?

അയർലണ്ടിൽ ആരും തുണയില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന എത്രയോ വൃദ്ധരുണ്ട്! ചക്രം പിടിപ്പിച്ച സഞ്ചികളിൽ മുന്നോട്ടൂന്നി  കടയിൽ  നിന്നും സാധനങ്ങൾ വാങ്ങി  പ്രാഞ്ചി പ്രാഞ്ചി നടന്നു  പോകുന്നവർ......  മാസങ്ങളോളം മറ്റൊരു മനുഷ്യജീവിയോട് സംസാരിക്കാതെ ജീവിതം തള്ളി നീക്കുന്നവർ........

കൊടും ശൈത്യകാലത്ത് അവരെങ്ങിനെയാണ് പലവ്യഞ്ജനങ്ങൾ വാങ്ങുന്നത്? എങ്ങിനെയാണ് ഭക്ഷണം പാകം ചെയ്യുന്നത്? അവരുടെ വീടിനകത്ത്‌ വേണ്ടത്ര ചൂടുണ്ടോ? വീട്ടിൽ ചൂടുവെള്ളം കിട്ടുന്നുണ്ടോ? ഇതൊക്കെ അന്വേഷിക്കാൻ പോലും ബന്ധുക്കളില്ലാതെ എത്ര പേർ! പാശ്ചാത്യ ലോകം യുവാക്കൾക്കു മാത്രമുള്ളതാണെന്നോ?

"അമ്മൂമ്മയ്ക്ക് സുഖമല്ലേ ",അവരോട് എന്ത് പറയണമെന്നറിയാതെ അന്ന  ചോദിച്ചു. അപ്പോൾ വെയിലിലേക്ക്‌ ഇമകളടച്ചുകൊണ്ട് മോറീൻ, അതാണവരുടെ പേര്, അവരുടെ ജീവിത കഥ പറഞ്ഞു. ചിലപ്പോൾ  നമുക്ക് മനസ്സ്  തുറക്കുവാൻ എളുപ്പം അനുകമ്പ സ്ഫുരിക്കുന്ന ഒരു അപരിചിത ഹൃദയത്തോടാവും!

നാൽപ്പതുകളിലെ യാഥാസ്തിതിക അയർലണ്ടിൽ  പതിനഞ്ചാമത്തെ വയസ്സിൽ അവർക്കൊരു കുഞ്ഞു പിറന്നു. വിവാഹത്തിന് മുൻപ്, കളിക്കൂട്ടുകാരനായിരുന്ന ജോണിൽ. ഒരു കത്തോലിക്കാ രാജ്യമായ അയർലണ്ടിൽ അന്ന് ജനങ്ങളുടെ ജീവിത രീതികൾ നിർദേശിച്ചിരുന്നത് സഭ ആയിരുന്നു. വിവാഹത്തിനു മുൻപുണ്ടാകുന്ന കുഞ്ഞുങ്ങളെ വളർത്താൻ അച്ഛനമ്മമാർക്ക് അനുവാദം ഉണ്ടായിരുന്നില്ല. അവരെ അനാഥാലയങ്ങളിലേക്കയച്ചു ദത്തു കൊടുക്കുകയായിരുന്നു പതിവ്. വീട്ടുകാർ ഉപേക്ഷിച്ചാൽ അമ്മയേയും കുഞ്ഞിനേയും അടർത്തിമാറ്റി അമ്മമാരെ കന്യാസ്ത്രീകൾ നടത്തുന്ന സ്ഥാപനങ്ങളിലേക്ക് അയയ്ക്കും. കുഞ്ഞുങ്ങളെ പണം വാങ്ങി ദത്ത്‌ കൊടുക്കും. അതായിരുന്നു അന്നത്തെ നിയമം.  കുഞ്ഞിനെ ദത്തു നൽകിയാൽ മോറീന് വീട്ടിൽത്തന്നെ താമസിക്കാമെന്ന് മനസ്സിൽ  നന്മ ബാക്കിയുള്ള അച്ഛൻ പറഞ്ഞപ്പോൾ അവൾക്ക് സമ്മതിക്കാതിരിക്കാൻ കഴിഞ്ഞില്ല.   ഒരു പതിനഞ്ചുകാരിക്ക് അതിൽ കൂടുതൽ  തീരുമാനങ്ങൾ എടുക്കുവാനുള്ള സാഹചര്യങ്ങൾ അന്നുണ്ടായിരുന്നില്ല.

മാദെലീൻ കന്യാസ്ത്രീകൾ എന്നറിയപ്പെട്ടിരുന്ന  കന്യാസ്ത്രീകളുടെ സ്ഥാപനങ്ങളിൽ  സ്ത്രീകൾക്ക് കൊടും ക്രൂരതയായിരുന്നു നേരിടേണ്ടി വന്നിരുന്നത്. അവിഹിതഗർഭം എന്ന കൊടും പാപത്തിന്റെ  പ്രായശ്ചിത്തമെന്ന പേരിൽ അവരെ മൃഗീയമായ  ശിക്ഷകൾക്ക്‌ ഇരകളാക്കി.

ദത്തെടുക്കപ്പെട്ടവരിൽ എത്ര കുഞ്ഞുങ്ങൾക്ക്‌ സ്നേഹമുള്ള കുടുംബങ്ങൾ കിട്ടിയിരിക്കാം? എത്ര പേരെ വളർന്നു വരുമ്പോൾ തന്നെ ലൈംഗികാവശ്യങ്ങൾക്കായി വിറ്റിരിക്കാം? എത്ര പേർ മാനസികവും ശാരീരികവും ആയ ക്രൂരതകൾ സഹിക്കവയ്യാതെ ഓടിപ്പോയി ഭിക്ഷ തെണ്ടിയും പിടിച്ചു പറിച്ചും ജീവിച്ചിരിക്കാം, മരിച്ചിരിക്കാം?  ഇതിനൊക്കെ എവിടെയാണ്, ആർക്കാണ് കണക്കുള്ളത്?

"മതങ്ങളേക്കാൾ കൂടുതലായി മറ്റാരാണ്‌, മറ്റെന്താണ് മനുഷ്യനെ ദ്രോഹിച്ചിട്ടുള്ളത്?" വൃദ്ധ ചോദിച്ചു.


അപ്പോൾ അന്ന ഓർത്തത്, അയർലണ്ടിലെ ഓരോ മുക്കിലും മൂലയിലും വക്കിടിഞ്ഞു നിൽക്കുന്ന പള്ളികളെക്കുറിച്ചാണ്. അവിടവിടെ കാണുന്ന ഇടിഞ്ഞു പൊളിഞ്ഞ കോട്ടകൾ പോലെത്തന്നെ, മനുഷ്യസാമീപ്യമില്ലാത്ത പൗരാണികമായ പള്ളികൾ......! ഒരു കാലത്ത് പ്രജാപരിരക്ഷണത്തിനായി ഉയർത്തപ്പെട്ടവ. ഇന്ന്....., ഭൂതക്കൊട്ടാരങ്ങൾ പോലെ, കത്തോലിക്കാ സഭയുടെ  പ്രതാപകാലത്ത്, സഭാ ചരിത്രത്തിന്റെ ദുരൂഹവീഥികളിൽ   ക്രിസ്തുവിനേപ്പോലെത്തന്നെ പീഡകൾ സഹിച്ചു മരിച്ചവരുടെ ശാന്തി ലഭിക്കാത്ത ആത്മാക്കളും, ആ  യാതനകളുടെ ഓർമ്മകൾ പേറി  ഇപ്പോഴും ജീവിച്ചിരിക്കുന്നവരുടെ അന്ത:ക്ഷോഭങ്ങളും, പടർക്കൊടി വള്ളികളേപ്പോലെ ചുറ്റിവരിഞ്ഞ ഭീതി ജനിപ്പിക്കുന്ന വിജനദുർഗങ്ങൾ. ദുർമന്ത്രങ്ങൾ ഉരുവിടും പോലെ പെയ്യുന്ന മഴയിൽ നനഞ്ഞ്, പന്നൽച്ചെടികളുടെ ഇരുണ്ട പച്ചയുടുത്ത്  മ്ലാനമായ ശിലാരൂപങ്ങൾ!

"ഉണ്ടായി, പൊക്കിൾക്കൊടി അറുത്ത നിമിഷത്തിൽ തന്നെ കുഞ്ഞിനെ എന്റെ അടുക്കൽ നിന്ന് മാറ്റിയിരുന്നു", വൃദ്ധ തുടർന്നു. അന്ന ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു.

അതിനടുത്ത വർഷം മോറീൻ ജോണിനെത്തന്നെ വിവാഹം കഴിച്ചു. അന്ന് തുടങ്ങിയതാണ്‌ അവർ  മോളെ കണ്ടെത്താനുള്ള  അന്വേഷണങ്ങൾ. അതിനിടയിൽ അവർക്ക് മൂന്ന് ആണ്‍മക്കളും രണ്ടു പെണ്‍മക്കളും കൂടി ഉണ്ടായി. എന്നാൽ മൂത്ത മകൾ എവിടെയെന്നു മാത്രം ഒരറിവും കിട്ടിയില്ല.

എത്രയെത്രയിടങ്ങളിൽ കയറിയിറങ്ങി? എത്രയോ പേരെ കണ്ടു! അപേക്ഷിച്ചു! ഓരോ യാത്രയിലും പ്രതീക്ഷയുടെ കോണിപ്പടികൾ കയറിയിറങ്ങിയത്
നിരാശയുടെ പടുകുഴിയിലേക്കായിരുന്നു. രഹസ്യമായി സൂക്ഷിച്ച രേഖകൾ കാട്ടാൻ അധികാരികൾ വിമുഖത കാട്ടി. എല്ലായിടത്തും നിയമക്കുരുക്കുകൾ.

നിയമങ്ങൾ,....  അവയെന്നും മനുഷ്യനന്മയ്ക്ക് എതിരായാണ് നിർവ്വചിക്കപ്പെടുക!

"ഒരമ്മയ്ക്ക് മക്കൾ കഴിഞ്ഞല്ലേ മറ്റെന്തുമുള്ളൂ? ഈശ്വരൻ പോലും! ഇസഹാക്കിനെ ബലിയർപ്പിക്കണമെന്ന് അബ്രാഹത്തിന് പകരം സാറായോടാണ് പറഞ്ഞിരുന്നുവെങ്കിൽ ദൈവം തോറ്റു പോയേനെ."

എന്റെ മറ്റു മക്കൾക്ക്‌ എല്ലാവരും ഉണ്ടായിരുന്നു. എന്നാൽ എന്റെ മൂത്ത മോൾ ...... , അവൾക്കാരാണുള്ളത്? അവൾക്കു വയറു നിറയെ ഭക്ഷണം കിട്ടുന്നുണ്ടോ? അവളെ ആരെങ്കിലും സ്നേഹിക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്നുണ്ടോ? അവൾക്ക് പനി വന്നാൽ ശുശ്രൂഷിക്കാൻ കൂടെ ആരെങ്കിലും ഉണ്ടോ? അനാഥദുഃഖത്തേക്കാൾ വലിയ ദുഃഖം ഈ ലോകത്തെന്താണുള്ളത്"!

അവിരാമമായ അന്വേഷണങ്ങൾ കുടുംബ ബന്ധങ്ങളിൽ വരെ വിള്ളലുകൾ വീഴ്ത്തി. "തനിക്കു നൂറുണ്ടെന്നിരിക്കിലും, നഷ്ടപ്പെട്ട ഒന്നിന് വേണ്ടി ബാക്കി തൊണ്ണൂറ്റി ഒമ്പതിനെയും ഉപേക്ഷിച്ചിട്ട് പോകാത്തവരാരുണ്ട്?" അവർ ചോദിച്ചു.

എന്നാൽ ഇക്കാലമത്രയും അവരുടെ മകളും അവളുടെ ശരിക്കുള്ള അച്ഛനമ്മമാരെ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

 "ചോര എന്നും ചോരയെ തേടിക്കൊണ്ടേയിരിക്കും....." കൈകളാൽ കണ്ണുകളെ വെയിലിൽ നിന്നും മറച്ചു കൊണ്ട് അവർ പറഞ്ഞു.

"അമേരിക്കയിലെ ഒരു കുടുംബമാണ് അവളെ ദത്തെടുത്ത്. ഭാഗ്യത്തിന് നല്ല സ്നേഹമുള്ള അച്ഛനമ്മമാരെ അവൾക്കു കിട്ടി. എന്നെ തിരഞ്ഞു തിരഞ്ഞ് അവൾ ഇവിടെയെത്തി. അതാ, ആ കാണുന്ന സത്രത്തിലാണ് അവളുടെ കുടുംബം താമസിക്കുന്നത്. ജനിച്ചത്‌ ഡബ്ലിനിലാണെന്ന് അറിഞ്ഞപ്പോൾ അവൾ എന്നെ കാണാനാണ് ഇങ്ങോട്ടു വന്നത്." ദൂരെ റോഡിനപ്പുറമുള്ള സത്രത്തിലേക്ക് കൈ ചൂണ്ടി അവർ പറഞ്ഞു.

"സ്തനാർബുദത്തിന് ചികിൽസയിലായിരുന്നു അവൾ. ജീവനോടെ അവളെ കാണാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല,....."

അവരുടെ ദീർഘമായ നെടുവീർപ്പിൽ അന്നയുടെ  നെടുവീർപ്പ് ഒടുങ്ങി. മെല്ലെ വീശുന്ന കാറ്റ് പോലും മുറിപ്പെടുത്തുന്നു,....  ഓർമ്മകളെ നോവിച്ചുകൊണ്ടേയിരിക്കുന്നു,......

അരയന്നങ്ങളെ നോക്കിക്കൊണ്ടു നിന്ന ഒരു വൃദ്ധൻ അവരുടെ അരികിലേക്ക് വന്നു. "പോകാറായി",  പഴമയുടെ പൂപ്പൽ പിടിച്ച മുഖത്ത് നിന്നും നിർവികാരം രണ്ടു കണ്ണുകൾ പറഞ്ഞു.

"ഞാനെന്തിനു ദു:ഖിക്കണം? എന്റെ മകൾക്ക് സ്നേഹമുള്ള ഒരു കുടുംബത്തെ തന്നെ ദൈവം കൊടുത്തല്ലോ." വൃദ്ധ കണ്ണീരിലൂടെ ചിരിച്ചു.

"ഈ ലോകത്തിൽ ഒന്നിച്ചു ജീവിക്കാൻ ഞങ്ങൾക്ക് യോഗമില്ലായിരുന്നു. എന്നാൽ അവളെ ഇനിയും കാണാമല്ലോ എന്ന ഏക പ്രതീക്ഷയിൽ ആ ഒറ്റ കാരണത്തിൽ, ഞാൻ സ്വർഗ്ഗത്തിൽ വിശ്വസിക്കും." വൃദ്ധൻ അവരെ കൈ പിടിച്ച് എഴുന്നേൽപ്പിക്കുമ്പോൾ അവർ പറഞ്ഞു.

എൺപതാം വയസ്സിലും മകളുടെ ഓർമ്മകൾ തേടി അലയുന്ന അവരെയോർത്ത് അന്ന വിസ്മയിച്ചു. കേവലം ഒരു പ്രണയനഷ്ടത്തിന് വേണ്ടി കൈഞരമ്പുകൾ മുറിച്ചതിൽ അവൾ ലജ്ജിച്ചു. അമ്മയുടെ മുഖമോർത്തപ്പോൾ അണമുറിഞ്ഞെത്തിയ സങ്കടപ്രവാഹത്തിൽ  അവൾക്കു  ശ്വാസം മുട്ടി.

അപ്പോൾ ഒരു സ്ത്രീ ഏകദേശം എട്ടു വയസ്സ് തോന്നിക്കുന്ന രണ്ടിരട്ടക്കുട്ടികളേയും കൊണ്ട് അവിടെയെത്തി. കുട്ടികൾ റൊട്ടിക്കഷ്ണങ്ങൾ കൈയ്യിൽ ഉയർത്തിപ്പിടിച്ച് കിലുകിലാ ചിരിച്ചുകൊണ്ട് തടാകത്തിന്റെ അടുക്കലേക്കോടി.

"നിൽക്ക് കുസൃതികളേ, ഞാൻ കൂടി വരട്ടെ", ആ സ്ത്രീ ബദ്ധപ്പെട്ട് നടന്നുകൊണ്ട് പറഞ്ഞു.

"എന്റെ മോളുടെ മക്കളാണ്. മഹാ കുസൃതികൾ". അരയന്നങ്ങൾക്ക് റൊട്ടിക്കഷ്ണങ്ങൾ  ഇട്ടു കൊടുത്തിട്ട് തിരികെ അന്നയുടെ അടുത്ത് ബഞ്ചിലിരുന്നുകൊണ്ട് അവർ വാത്സല്യത്തോടെ പറഞ്ഞു. പന്ത് കളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുട്ടികൾ.

"സത്യം പറഞ്ഞാൽ എനിക്ക് തീരെ വയ്യ. അർബുദത്തിന് ചികിത്സയിലാണ്. മോൾ കടയിൽ പോയപ്പോൾ ഞാൻ ഇവരെ കൂട്ടി ഇങ്ങോട്ടു വന്നു എന്ന് മാത്രം." വളരെ പരിചയമുള്ള ഒരാളോടെന്ന പോലെ അവർ പറഞ്ഞു.

"ഇവിടെ അല്ലേ താമസം?"അവരുടെ അമേരിക്കൻ ഉച്ചാരണം കേട്ട് അന്ന കൗതുകത്തോടെ ചോദിച്ചു.

അവർ ദീർഘമായി നിശ്വസിച്ചു. "അമേരിക്കയിലാണ് ഇത്ര കാലവും ജീവിച്ചത്. അതാ ആ സത്രത്തിലാണ് ഇപ്പോൾ താമസം. ഒരാഴ്ച കഴിയുമ്പോൾ തിരിച്ചു പോകും. അച്ഛനമ്മമാർ ഐറിഷുകാരായിരുന്നു. ജനിച്ചതേ എന്നെ ദത്തു കൊടുത്തു.

ഏതോ ഒരു ഉൾപ്രേരണയാൽ അന്ന കണ്ണുകൾകൊണ്ട് ആ വൃദ്ധയേയും വൃദ്ധനേയും തിരഞ്ഞു. അവരെ അവിടെ എവിടെയും കണ്ടില്ല.

"അന്വേഷിച്ചന്വേഷിച്ചലഞ്ഞ് ഇതാ ഇവിടെയെത്തിയപ്പോഴാണറിഞ്ഞത്, അഞ്ചു വർഷങ്ങൾക്ക് മുൻപ് അവർ മരിച്ചു പോയി എന്ന്, എന്നെ കാണാനാഗ്രഹിച്ചാഗ്രഹിച്ച്." സ്തബ്ദയായിരുന്ന അന്നയോട് ഇടറിയ ശബ്ദത്തിൽ  അവർ പറഞ്ഞുകൊണ്ടേയിരുന്നു.

ഓർമ്മകളിൽ നിന്നും ഓർമ്മകളിലേക്ക് പരകായ പ്രവേശം ചെയ്തുകൊണ്ട് ഒരു തണുത്ത കാറ്റ് അവിടെയൊക്കെ പറന്നു നടന്നു.







Tuesday, 17 January 2017

Alone in a crowd


Alone in a crowd
Like a pebble,
In the depths of a shallow stream,
The vibrant waves of the Universe,
Surrounding me:
Nudging me to sway,
By its ever moving tides.
Yet the sorrow
Etched on my soul,
Reluctant to drift away.

Alone in a crowd
With memories rife,
In the midst of flamboyant life.
Though belonging nowhere,
Forlorn, far and obscure,
I walk alone in a crowd.








Thursday, 23 July 2015

ഇരുൾ തേടി

പകലുകൾ
വേനലിലെ നീണ്ടു നീണ്ടു പോകുന്ന
ഈ പകലുകളെ പേടിച്ചാവും
ഇരുൾ നമ്മുടെ പ്രജ്ഞയിലും
കണ്‍തടങ്ങളിലും ഒളിച്ചത്

ഒച്ചിനേപ്പോലെ
ഏകാന്തതയിലേക്ക് ഉൾവലിഞ്ഞിട്ടും
ഈ പകൽവെയിലിന്റെ തീക്ഷ്ണത
എന്റെ കണ്ണുകളെ തപിപ്പിക്കുന്നുവല്ലോ!

പ്രശാന്തമായ ഉറക്കത്തിന്റെ
കവാടമടച്ചു കാവൽ നില്ക്കുകയാവും  
വെയിൽ കിങ്കരന്മാർ 
കണ്ണടച്ചിട്ടും ഇരുളിന്റെ
സാന്ത്വനക്കറുപ്പില്ല

സ്ഫടികച്ചീളുപോലെ കൂർത്ത വെയിൽ
മഞ്ഞയും ചെമപ്പും വയലറ്റും നിറത്തിൽ
അടഞ്ഞ കണ്‍പോളകളെ
കുത്തി നോവിച്ചു കളിക്കുന്നു

ആശങ്കയുടെ വ്യഥയിൽ
ചുളിയുന്ന നെറ്റിത്തടത്തിലേക്ക്
പാളി വീഴുന്ന പകൽച്ചിരി
വെളുവെളുത്ത മുഖത്തെ
മഞ്ഞപ്പല്ലുകൾ പോലെ
അഭംഗിയാർന്ന  പൊള്ളച്ചിരി
പളുപളുത്ത വാക്കുകൾ പോലെ
എത്രയോ കപടമാണ്
ക്യാമറക്കണ്ണുകളിലേക്ക് തുറന്നു വച്ച
ശുഷ്ക്കമായ ഈ കൃത്രിമച്ചിരി !

ഉള്ളം കൈയ്യിൽ പൊടിഞ്ഞ
വിയർപ്പു തുള്ളികളുടെ വഴുവഴുപ്പിൽ
നിന്റെ വിരലുകളുടെ പിടിവിട്ട്
വെയിൽ തിളപ്പിൽ
ദിക്കറിയാതെ ഞാൻ കുഴയുന്നു

എനിക്ക് മുന്നേ പോയ യാത്രക്കാരേ
ഈ കൊടുംവെയിൽക്കാട്ടിലെവിടെയാണ്
ഇരുൾമരത്തണുവിലേക്കുള്ള വഴി ?
രാമഴക്കാറ്റിന്റെ ദലമർമ്മരം കേട്ടൊന്നു
മതികെട്ടുറങ്ങാൻ.

Sunday, 26 April 2015

അരണി

എന്റെ ചിന്തകളുടെ കൂർമ്മത 
നിന്റെ ഹൃദയത്തെ കീറിമുറിച്ചേക്കാം 

ഓർമ്മകളാകുന്ന കൃഷ്ണപ്പരുന്തുകൾ 
നിന്റെ കരൾ കൊത്തിപ്പറിച്ചേക്കാം 

എന്തെന്നാൽ പ്രൊമിഥിയസ് 
നീ കട്ടു കൊണ്ടു വന്ന തീ 
എന്റെ ആത്മാവിനെ ജ്വലിപ്പിക്കുകയും 
ദേഹത്തെ ദഹിപ്പിക്കുകയും ചെയ്തിരിക്കുന്നു 

വിരക്തിയുടെ ചിതയിൽ ഒടുക്കിയിട്ടും 
സന്ദേഹത്തിന്റെ പുകക്കുഴലൂതവെ 
പകയുടെ കനലുകൾ ആളിക്കത്തുന്നു 
നെഞ്ചിൻ കൂട് പിളർത്തി 
എരിപൊരി കൊള്ളിക്കുന്നു 

പകലിന്റെ ഏകാന്തതയും 
രാത്രിയുടെ അനന്തമായ വ്യസനവും 
ഭൂതങ്ങളായി അലഞ്ഞു തിരിയുന്നു 

അതിനാൽ പ്രൊമിഥിയസ്
ആ തീ നിനക്കു തന്നെ ഞാൻ തിരികെ തരട്ടെ 
അതുവഴി സ്മൃതിനൊമ്പരങ്ങളിൽ നിന്നും 
എന്നിലെ ഭൂതങ്ങൾ വിടുതൽ നേടിയേക്കും 

ഓർമ്മയേക്കാൾ എത്രയോ ലളിതമാണ് 
മറവിയല്ലേ !

Sunday, 29 March 2015

സമയത്തെ തേടിപ്പിടിച്ചു തളച്ചപ്പോൾ

ഒരു ഒക്ടോബർ മാസത്തിൽ 
സകലരും ചോദിച്ചു 
നീട്ടിക്കിട്ടിയ സമയത്തിലൊരല്പം തരുമോന്ന്! 

രാവിന്റെ പരിദേവനങ്ങളിൽ 
പാതി ഞാനെടുത്തു 
മറുപാതി ഭർത്താവിനും അനുരാഗികൾക്കും 
പകലിന്റെ ദീനതകൾക്കിടയിൽ 
കുട്ടികൾ, കൂട്ടുകാർ, വീട്ടുകാർ,
ആടിനെ പട്ടിയാക്കുന്ന ടി.വി, 
ജോലി, വ്യായാമം, സർക്കീട്ട്, 
സൗന്ദര്യവർദ്ധകമുറകൾ 

സമയസൂചികൾ കണ്ണും പൂട്ടി 
പറന്നു കൊണ്ടേയിരുന്നു 
മുറ്റത്ത്‌ വിടരുന്ന പൂക്കൾ, പൂമ്പാറ്റകൾ 
ഒറ്റയ്ക്ക്  പാടുന്ന കിളികൾ,
വാനിൽ മെല്ലെ മെല്ലെ മേയുന്ന 
വെണ്മേഘങ്ങൾ 
ഒക്കെയ്ക്കും ഒക്കേയ്ക്കും മുകളിലൂടെ 

ഒരു മാർച്ചു മാസത്തിനൊടുവിൽ 
പാദങ്ങൾ  പ്രയാണം നിർത്തി പ്രഖ്യാപിച്ചു 
ഇനി വേവലാതി വേണ്ട 
സമയസൂചികളെ ആമപ്പൂട്ടിട്ടു തളച്ചിരിക്കുന്നു 

ആകാശത്തോട് ഞാൻ പറഞ്ഞു 
"ഇതാ നിങ്ങൾ ചോദിച്ച സമയം "
ചുറ്റുവട്ടമുള്ള സകലരേയും അറിയിച്ചു 
(കുട്ടികൾ എത്ര വേഗം മുതിർന്നവരായി !)
"ഇതാ നിങ്ങൾ ചോദിച്ച സമയം" 
ഏവരും ഏകസ്വരത്തിൽ മൊഴിഞ്ഞു 
"ഏപ്രിൽ ഫൂൾ"

Sunday, 15 March 2015

അമ്മമാർക്കൊരു ദിനം





മഞ്ഞ റോസാപുഷ്പങ്ങൾക്കും 
മന്ദഹസിക്കുന്ന മാതൃത്വത്തിനും പിന്നിൽ 
ഭരണവർഗ്ഗം ഒളിപ്പിച്ച 
ഭംഗിയില്ലാത്ത ചില ചിത്രങ്ങളുണ്ട് 

യുദ്ധ ചിത്രങ്ങളിലെ കുഞ്ഞുങ്ങളുടെ 
നിലവിളിക്കുന്ന മുഖങ്ങൾ 
പൊതിഞ്ഞും പൊതിയാതെയും
അടുക്കിക്കിടത്തിയ 
പാതി കരിഞ്ഞ നിശ്ചലമേനികളിൽ പരതി
പതറി വീഴുന്ന മിഴിനീർ മുത്തുകൾ
വഷള ജന്മങ്ങൾ ചവിട്ടിയരച്ച 
വൃദ്ധ കന്യകകളുടേയും പിഞ്ചു പൈതങ്ങളുടേയും
നിശബ്ദം അലറുന്ന തുറിച്ച കണ്ണുകൾ 

ഇരട്ടവാലന്മാർ അരികുകൾ അരിച്ചുതിന്ന
ഈ ചിത്രങ്ങളിൽ,  ഉലകമേ
നിങ്ങളെ  എണ്ണ തേച്ചു കുളിപ്പിച്ച കൈകൾ
എഴുതിക്കൊണ്ടേയിരിക്കുന്നത് 

നിങ്ങൾ അമ്മമാർക്കായ് തരുന്നത് 
വെറും ഒരു ദിനമല്ല 
ഒട്ടനേകം  ദിനങ്ങളാണ് 
യുദ്ധത്തിലും സമാധാനത്തിലും
ഒന്നുപോലെ  നിങ്ങൾക്കാഘോഷിക്കാൻ 
നിങ്ങൾ ഞങ്ങൾക്കു തരുന്നത് 
എണ്ണമറ്റ ആയിരമായിരം  കരിദിനങ്ങളാണ് 

Friday, 26 December 2014

കമ്പിളിയുടുപ്പുകൾ തുന്നുന്ന ചെമ്മരിയാടുകൾ

എന്നെ കമ്പിളിയുടുപ്പുകൾ തുന്നാൻ
പഠിപ്പിക്കുകയാണീ രണ്ടമ്മൂമ്മമാർ
ചുണ്ട് കടിച്ച് കണ്ണിറുക്കി
സൂചിക്കു ചുറ്റും നൂൽ കടത്തിയിറക്കാൻ
ഞാൻ പെടുന്ന പാട് കണ്ട്
വാത്സല്യപൂർവ്വം ചിരിക്കുന്നുമുണ്ട്
മരുന്ന്  ദൂരെയെറിഞ്ഞ്‌ എന്നേയും
അടുത്തത്  കുത്തിവെപ്പെന്ന്
ഞാനും ചൊടിപ്പിച്ച ഇച്ഛാശക്തിയുടെ
ബലാബല മത്സരം
തല്ക്കാലം മറന്നെന്നു നടിച്ച്
ഗൗരവക്കാരിയായ ആ കിളവി പോലും


മുട്ടിയുരുമ്മി നിന്ന് പുല്ലു തിന്നുന്ന
രണ്ടു  ചെമ്മരിയാടുകളേപ്പോലെ  
ഉടുപ്പുകൾ തുന്നുകയാണ്
കണ്ണില്ലാത്ത രണ്ടു സൂചികൾ

ഒന്നിലൂടെ കടത്തി പുറത്തൂടിച്ചുറ്റി
അടുത്തതിലേക്കും
വീണ്ടും ആദ്യത്തേതിലേക്കും
മന്ത്രം പോലെ നിറയുന്ന ഏകാഗ്രതയിൽ
ചിത്രപ്പണികൾ കള്ളികള്ളിയായി
തുന്നിയടുക്കുന്ന വിരലുകളുടെ
അമ്പരപ്പിക്കുന്ന ദ്രുതവേഗം
ജനാലക്കൽ വിരൽ തൊട്ടിന്നല്പനേരം
സാകൂതം നോക്കിയറിയുകയാണ്
മനോരോഗാശുപത്രിക്കു ചുറ്റും
ഭയത്താലെന്നുമൊട്ടുമാറി നിന്നിരുന്ന 
ശരൽക്കാല സൂര്യകിരണവും
തിരസ്ക്രിതരുടെ നിശ്ശബ്ദ നിലവിളികൾ 
തളർന്നു തകർന്നടിഞ്ഞ 
വന്യതയുടെ പ്രതിധ്വനികളും 


ഋതുഭേദങ്ങളിൽ 
തളിർക്കുകയും പൊഴിയുകയും
ചെയ്യുന്ന ഇലകൾ പോലെ
ചഞ്ചലമായ വിഭ്രമങ്ങളുടെ കുസൃതികളിൽ
ചിന്തകൾ കൂന കൂടി 
കള്ളികളിൽ നിന്നും
അഴിഞ്ഞുതിർന്നു പോകുന്നത് 
തടുക്കാനാവാം
ഇത്രയും നിഷ്കർഷയോടെ
ഒന്നിച്ചിരുന്നു തുന്നുകയാണീരണ്ടമ്മൂമ്മമാർ

നരച്ച കണ്ണുകളിൽ
കൂട നിറയെയുള്ള നൂൽ പന്തുകൾ
നിറങ്ങൾ തീർക്കുന്നുണ്ട്
പേരക്കുട്ടിക്ക്‌ സമ്മാനിക്കാൻ
തുന്നിയുണ്ടാക്കുന്ന കമ്പിളിയുടുപ്പുകളിൽ 
ഇടയ്ക്കിടെ ഏറ്റവും മൃദുവായി
വിരലോടിക്കുന്നുമുണ്ട്
ഒരു കുഞ്ഞിനെയെന്നപോലെ

കെട്ടു പിണക്കാതിങ്ങനെ
ജീവിതം തുന്നിയെടുക്കാൻ 
കഴിയാഞ്ഞതെന്തേയെന്ന-
ഗർവ്വിത യൗവ്വനത്തിന്റെ
മൗന ചോദ്യത്തിലേക്ക്
തൊണ്ണു കാട്ടിച്ചിരിക്കയാണൊരമ്മൂമ്മ
ഘടികാര നാഡിപൊലെ നാളെ
ഹൃദയമിടിപ്പും നിലക്കുമെന്നയറിവുവരെ
വളർന്നവർക്ക് മാത്രം ചിരിക്കാവുന്നൊരു
ചിരിയുടെ ഞൊറിവിൽ നിറയെ
വർണ്ണച്ചിറകുള്ള ഇന്നിനെ
തുന്നിയൊരുക്കാൻ പഠിക്കുകയാണ്, 
പഠിപ്പിക്കുകയാണ്, എന്നേയും
അവരൊപ്പം തുന്നിച്ചേർക്കുകയാണ്
കമ്പിളിയുടുപ്പുകൾ തുന്നുകയാണ്
ഞങ്ങൾ മൂന്നുപേർ 




Thursday, 25 December 2014

വസന്തമേ, നിന്നെയും കാത്ത്


കനത്തു പെയ്യുമീ ഹിമാശിലാവർഷത്തെ-
യെതിരിടാൻ വയ്യാതെ 
ജീവശിഖരത്തിൽ ശേഷിച്ചോരി ലച്ചുവപ്പിൽ 
ജീവാഹുതി ചെയ്യുന്നു ശരൽക്കാലത്രിസന്ധ്യ.

ഭസ്മം പൂശി ജപം ചൊല്ലി  നില്ക്കുമീ-
സ്മൃതിഭ്രംശം വന്ന പടുമരങ്ങൾ, മഞ്ഞു-
പക്ഷികൾ ചേക്കേറും കൂടു താങ്ങി 
ക്ഷമാശക്തരായ്, തപം ചെയ്തുറങ്ങിടുമ്പോൾ
മഞ്ഞുമുട്ടക ആത്മാവിലടയിരുത്തി
ഞാനും മൗനം പുതച്ചുറങ്ങട്ടേ സഖീ.

കിങ്കരൻ കാറ്റിന്റെ കൂക്കി വിളികളിൽ, 
ആലിപ്പഴങ്ങളെറിഞ്ഞലറുന്നോരുഗ്രകോപിയാ-
മിരുളിന്റെ ആഴച്ചുഴികളിൽ, നില തെറ്റി 
വിധുരം വിതുമ്പുന്നു, വിണ്ണിനെ പ്രണയിച്ച്
പിഴ ഗർഭം പേറി പഴി കേട്ട ഭൂമി .
കേഴുന്നു ഭൂമി, ഞാനോ ഉദാസീനയായ് 
ഉറങ്ങുന്നു മണ്ണിന്റെ ഉറക്കറയിൽ. 

നിദ്രാന്തരങ്ങളിൽ കണ്ട കനവുകളിൽ 
കുഞ്ഞിളം വിത്തുകൾ, പാൽപുഞ്ചിരി, 
ചെറുനെടുവീർപ്പുകൾ, ക്ഷണികമാണീ-
ശീതരാവുകളെന്നവ്യക്തമായ്‌ 
വാക്കുകൾ വരയും പ്രതീക്ഷകൾ.

പൈതങ്ങളെ, നിങ്ങൾ സുഖമായുറങ്ങുക
കരിയിലകളുടെ കബറുകൾ പിറുപിറു
ക്കുന്നതറിയാതെ, പേക്കിനാവിൽ 
ഞെട്ടിയുണർന്ന തായ് വേരുകളുടെ 
അമർത്തിയ ഞരക്കങ്ങൾ കേൾക്കാതെ,
ഓർമ്മക്കെണികളിൽ കുരുങ്ങിക്കുതറും
മുജ്ജന്മരോദനങ്ങൾ അലട്ടാതെ,
ദേശാടനക്കിളികളേ ഞങ്ങൾക്കും 
ജന്മബന്ധങ്ങളുടെ തൂവലുകൾ  പൊഴിച്ചു
പറക്കാൻ കഴിഞ്ഞെങ്കിലെന്നാശിക്കാതുറങ്ങുക.

പ്രണയശുഷ്ക്കമെങ്കിലും 
ക്ഷണികമാണീ ശൈത്യവും.
നമ്മെ ഉണർത്തുവാനെത്തും ചുടു-
മഴതുള്ളികളുടെ നിശ്വാസ നാമ്പുകൾ,
പുൽക്കൊടിത്തുമ്പിൽ നിന്നിറ്റിറ്റുവീഴും 
തുഷാരബാഷ്പങ്ങൾ, 
സൂര്യനന്മ പ്രഭാവം വീണ്ടെടുത്തതായ് 
മയക്കുന്ന മഞ്ഞ വെളിച്ചം വിതറി 
മന്ത്രിക്കുന്ന ഡാഫഡിൽ പുഷ്പങ്ങൾ.

മഞ്ഞുരുകും, പുഴ പിന്നെയുമൊഴുകും,
വസന്തം വീണ്ടും ശൈത്യത്തെ ജയിച്ചെന്ന് 
വിഷാദത്താൽ പാടലനിറമാർന്ന
മാറിടം പൊട്ടുമാറ് 
കൊച്ചു വണ്ണാത്തിക്കിളികൾ പാടും.

നെടുനാളത്തെ മൗന ത്തിലെൻ  സ്വരം 
ഇടറിപ്പതിഞ്ഞു പോയിടാമെങ്കിലും 
പുനർജ്ജനിയുടെ ആഹ്ലാദകാഹളം മുഴങ്ങുമ്പോൾ  
നിദ്രയുടെ  ആലസ്യത്തിൽ നിന്നും പ്രിയരേ,
നമുക്കും പാട്ടുപാടിക്കൊണ്ടുണരാം. 

അടുത്ത ശൈത്യ കാലം വരേക്കു-
മുണ്ടിനിയുമെത്രയോ ശാദ്വല നാളുകൾ !

Tuesday, 16 December 2014

വിരാമം

പാട്ട് നഷ്ടമായ കിളിയാണ് എന്റെ കവിത
താഴ്വരകളിൽ അലഞ്ഞു തിരിയുന്ന
പ്രതിദ്ധ്വനികളിലേക്ക്  കാതടച്ചു വച്ച്
അത് മൗനിയായിരിക്കുന്നു
വേടനെയ്ത അമ്പിന്റെ മുരൾച്ച പോലും
അതറിയുന്നില്ല

ഈറൻ നഷ്ടമായ കാറ്റാണ് എന്റെ കവിത
വരണ്ട നാവു കൊണ്ട്
അതെന്റെ നെഞ്ചിലെ തീ   
വീണ്ടും വീണ്ടും  നൊട്ടി നുണഞ്ഞുകൊണ്ടിരിക്കുന്നു

പ്രണയം കൊഴിഞ്ഞു പോയ
ചില്ലയാണ് എന്റെ കവിത
കൂമ്പടഞ്ഞു പോയതിനാൽ തളിർക്കാൻ
നാമ്പുകളില്ലാതെ അത് ഉണങ്ങിത്തുടങ്ങിയിരിക്കുന്നു
വസന്തം എന്നേ അതിനെ മറന്നു കഴിഞ്ഞു !

വെടിച്ചു കീറിയ മണ്ണാണ് എന്റെ കവിത
ഒതുക്കു കല്ലുകളിറങ്ങി അത് നീന്തിയൊഴുകിയ
കുളങ്ങളുടെ ഉറവ വറ്റിപ്പോയിരിക്കുന്നു
കളകൾ പോലും പിറവി കൊള്ളാത്ത
അതിന്റെ വന്ധ്യതയെ
പരിഹസിക്കാതിരിക്കുക

ഉപ്പു നഷ്ടമായ കടൽത്തിരകളെ, നിങ്ങളും
എന്റെ കവിതയാവുക
ഉണങ്ങാത്ത എന്റെ മുറിവുകളെ
നിങ്ങളുടെ ആരോഹണാവരോഹണങ്ങളാൽ
നോവിച്ചുകൊണ്ടേയിരിക്കുക

തെളിനീരിനായി  തടാകത്തിലേക്ക്  
ചുണ്ട് ചേർത്ത പേടമാനെ
ഓർക്കാപ്പുറത്തു പൊങ്ങി വന്ന
ചീങ്കണ്ണി കൊന്നുതിന്നിരിക്കുന്നു
ചുറ്റിലും പരന്ന രക്തത്താൽ
എന്റെ കവിതയുടെ അന്ത്യത്തിൽ
ഞാനൊരു വിരാമചിഹ്നം വരക്കുന്നു

അതിനാൽ തോഴരേ, മരിച്ചവരുടെ കവിതകളിലിനി 
ജീവിതത്തെ തേടാതിരിക്കുക

Saturday, 20 September 2014

അനിവാര്യമായ ഒറ്റപ്പെടലുകൾ

കറുപ്പ് വീണ കണ്‍തടങ്ങളും
ശോണിമ ചോർന്നു പോയ കവിളിണകളും
അവിരാമമായ പ്രണയരാവുകളുടെ
ശേഷിപ്പുകളാവാമെങ്കിലും
ഓരോ മഴത്തുള്ളിക്കുമൊപ്പം
മണ്ണിലേക്കടർന്നു വീഴുന്ന
മുല്ലപ്പൂക്കളേപ്പോലെ
വിഷാദത്താൽ നനഞ്ഞുപോയ
എന്റെ സുഗന്ധത്തെ
പെറുക്കിക്കൂട്ടികോർത്തെടുക്കുവാൻ
നിന്നെ ഞാൻ കാത്തിരിക്കില്ല

കടന്നു പോകുന്ന വഴികളിൽ, പൂമരങ്ങളിൽ

കിളിക്കൂടുകളിൽ, പുൽമേടുകളിൽ
നിന്നെ  തിരയുമ്പോഴും
പലവട്ടം വായിക്കുമ്പോൾ
അപരിചിതമാവുന്ന അടയാളങ്ങൾ
അനിവാര്യമായ മറവിയുടെ
ഒറ്റപ്പെടലുകളെയാണ് ഓർമ്മിപ്പിക്കുന്നതെന്നത്‌
എന്നെ ഭയപ്പെടുത്തുകയുമില്ല


പൂവ് പോലെ മൃദുലമെങ്കിലും
കാടുപോലെ തീവ്രമാണെന്നിലെപ്രണയിനി
കിനാവള്ളികളുടെ വിമോഹനങ്ങളിൽ
നിന്റെ ഭാവിപഥങ്ങളെ ഞാൻ കുരുക്കിയിടില്ല
നിശ്വാസങ്ങളുടെ പരിഭവവലയങ്ങളാൽ
ശ്വാസം മുട്ടിക്കുകയുമില്ല
സ്വച്ഛമായ ഈ വസന്തത്തിലും
കഠിനവാക്കുകളുടെ കൊടും ശൈത്യത്താൽ
നീയെന്നെ നോവിക്കുന്നു
എന്റെ ആവലാതികളും അന്തമില്ലാത്ത
ആലോചനകളും സഹ്യമാകും മുൻപേ
നിനക്കെന്നെയുപേക്ഷിക്കാം


ആദ്യമായി നഗരം കണ്ടമ്പരന്ന
കൗമാരത്തിന്റെ ഉന്മാദവും
യൗവ്വനത്തിന്റെ തീക്ഷ്ണഭാവങ്ങളും
എന്നേ എന്നെ വിട്ടകന്നിരിക്കുന്നു

ചിലപ്പോൾ,
ചിലപ്പോളെനിക്കും
ഒരൊറ്റ നിമിഷം കൊണ്ട് നിന്നെ
മറക്കുവാൻ കഴിഞ്ഞേക്കും



Monday, 25 August 2014

വീട്

നാലുചുറ്റും പരന്നു കിടക്കുന്ന
വിസ്മ്രിതിയുടെ മണൽതിട്ട്കളിൽ
ഓർമ്മയിലേക്ക് തുറക്കുന്ന
കൊച്ചു കൊച്ചു കുഴികളിൽ നിന്ന്
ഊതിപ്പുറത്തെടുത്ത
സ്മൃതിപഥങ്ങളിലെ കുഴിയാനകൾ,
മിഴികളിൽ പാറിവീണ
മണൽത്തരികളുടെ കണ്ണീർതിളക്കത്തിലും
ചൂണ്ടുവിരൽതുമ്പിൽ പമ്മിയിരിക്കുന്ന
കുഴിയാനക്ക് ഒരു തുമ്പിക്കൈയുണ്ടെന്ന
കണ്ടുപിടുത്തത്തിലെ ആവേശം

വീട്, ഇന്നും കൗതുകങ്ങളുടെ ഒരു
മാന്ത്രികച്ചെപ്പ് തന്നെ
ഓരോ മുറികൾക്കുമുണ്ട്, ഓർമ്മകളുടെ
കടുംനിറങ്ങൾ പുതപ്പിച്ച കഥകൾ
ഓരോ ചുവടുവപ്പിലും ചുരുൾ നിവരുന്ന
രഹസ്യങ്ങൾ, ഉദ്യേഗങ്ങൾ
വാതിൽ പാളികളുടെ ഇരുളിൽ
പതിയിരിക്കുന്ന യക്ഷിക്കഥകൾ
തീൻമേശയ്ക്കു ചുറ്റുമുള്ള പൊട്ടിച്ചിരികളിൽ
മച്ചിന് മൂലേക്കു മൂലേക്ക്‌
വല കെട്ടിപ്പോകുന്ന സങ്കടങ്ങൾ
മിഠായി ഭരണികൾ കാലിയാക്കുന്ന
കള്ളത്തരങ്ങളുടെ ആദ്യ പാഠങ്ങൾ
ചുമർചായങ്ങൾ പൊള്ളിയടർത്തിയ
വാഗ്വാദങ്ങൾ
മഴത്തുള്ളികൾക്കൊപ്പം
പനിച്ചു കുളിരുന്ന ആർദ്രഭാവങ്ങൾ

കാലയാനങ്ങൾ 
ഓരോരോ മുറികളിൽ നിന്നായ്
വെളിച്ചമണച്ചണച്ചുപോകുമ്പോൾ
നിറഞ്ഞു നിറഞ്ഞു വരുന്ന മൗനം
അസഹ്യമായതിനാലാവാം
ഞാൻ മെല്ലെ മെല്ലെ തുറന്നിട്ടും
വാതിലുകൾ ഉറക്കെ ശബ്ദമുണ്ടാക്കുന്നതും
വെള്ളടാപ്പുകൾ വെറുതെ 
പൊട്ടിക്കരയുന്നതും  




Thursday, 7 August 2014

ചക്കയട

മഴനാരുകൾ കിളിക്കൂടുപോലെ
പൊതിഞ്ഞു പിടിച്ച വൈകുന്നേരങ്ങൾ,
വാഴയിലയിൽ ചുട്ടെടുത്ത
ചക്കയടകളുടെ മാധുര്യം
ഇളം നോവായ്‌ പരന്നു പൊങ്ങുമ്പോഴാണ്
ഓർമ്മകൾ പേമാരിയായി പെയ്യുന്നതും
ആ കുത്തൊഴുക്കിലുലഞ്ഞ്
അമ്മച്ചിയുടെ നെടുവീർപ്പുകളേക്കുറിച്ചോർത്ത്
അമ്മ ഉറക്കെയുറക്കെ നെടുവീർപ്പുകളിടുന്നതും

വേവലാതിയോടെ തിണർത്തു പൊന്തുന്ന
അമ്മയുടെ കൈ ഞരമ്പുകളിൽ കണ്ണോടിച്ച് 
ചക്കയരക്കു പോലെ നെഞ്ചിൽ ഒട്ടിയിരിക്കുന്ന
ഒരു സ്നേഹത്തെ ഓർത്തെടുക്കാൻ
ശ്രമിക്കയാവും ഞാൻ

പറമ്പായ പറമ്പെല്ലാം പ്ളാവുകൾ
പ്ളാവായ പ്ളാവെല്ലാം ചക്കകൾ
പറിക്കാനും മുറിക്കാനും പെറുക്കാനും
ചെറുപ്പത്തിൽ തേൻവരിക്കകളുടെ
സ്വാദറിഞ്ഞവരാരുമെത്താത്തതോർത്ത്‌
മരിക്കും മുൻപ് അമ്മച്ചി
നെടുവീർപ്പിടുന്നതോർത്തോർത്താണ്
അമ്മ നെടുവീർപ്പുകളിട്ടത്‌

ഞാനും നെടുവീർപ്പിട്ടു
ഓർത്തെടുത്തപ്പോൾ അടർത്തി മാറ്റാ
വയ്യാത്താസ്നേഹത്തെക്കുറിച്ചോർത്ത്
തിണർത്തു വരുന്ന എന്റേയും
കൈഞരമ്പുകളേക്കുറിച്ചോർത്ത്
വരാനിരിക്കുന്ന, ആരും വരാതാവുന്ന
ചക്കക്കാലങ്ങളെക്കുറിച്ചോർത്ത്

Monday, 30 June 2014

പ്രവാസം, ഹാ എത്രമേൽ ദുഷ്ക്കരം!

പ്രവാസം,
ഒരു സുന്ദര കുബേര ജാരന്റെ
മൃദുവിരൽ സ്പർശം പോൽ വശ്യം.
ഉരിച്ചു കളയുവാൻവയ്യീ
തൊലിപ്പുറസൗഭഗം.
പ്രവാസം, ഹാ! എന്തോരുന്മാദം!

എന്നിട്ടുമെന്തേയീ ദുസ്സഹവിഷാദം?
ശേഷിച്ചോരേക ബന്ധുവിന്റെ
മേൽവിലാസവും ഇറുക്കെപ്പിടിച്ച്,
അടുത്തടുത്തെങ്കിലും 
പുറം തിരിഞ്ഞു കുന്തിച്ചിരിക്കുന്ന 
നഗര ജീവിതത്തിന്റെ
അന്തമില്ലാതെയിരമ്പുന്ന
അകൽച്ചയുടെ അപരിചിതത്വത്തിൽ 
പകച്ച് നില്ക്കും
ഒരനാഥ ഗ്രാമീണ ബാല്യം പോൽ 
എത്രമേൽ ഹൃദയഭേദകം
പ്രവാസം!

പ്രവാസം,
സഞ്ചാരദിശയിലെവിടെയോ
കുരുത്തു വന്നോരൊറ്റ ദ്വീപിലൊറ്റപ്പെട്ട്
വാകപ്പൂനിറമുള്ള
ചെകിളകളെ ശേഷിപ്പിച്ചു      
ശ്വാസം മുട്ടിക്കുന്ന ഉഭയ ജീവിതം. 

വിഘടിച്ചകലുന്ന ഭൂഖണ്ഡങ്ങളിൽ
മാറി മാറിച്ചവിട്ടിക്കിതക്കുന്ന പ്രാണനെ 
ഭൂമിയിലേക്കാവാഹിക്കുന്ന
കുഞ്ഞു ചിമിഴ് ഹൃദയം.
കളി മുറ്റത്തെ നാട്ടുമാവി-
ലൊട്ടിനില്ക്കുന്നയതിനെ
ഇറുത്തെടുക്കുക അസാധ്യം.
പ്രവാസം, ഹാ! എത്രമേൽ ദുഷ്ക്കരം!



  

Sunday, 22 June 2014

വിമോചനം അഥവാ Letting go

നിന്റെ കണ്ണുകളെ വരച്ചെടുക്കാനാണെ-
നിക്കേറെ ക്ളേശം 
നിന്റെ ചിന്തകൾ പോലെത്തന്നെ
ഇവിടെയെങ്കിലും അകലെയായിരിക്കുന്ന
നിന്റെ കണ്ണുകൾ 
അവയിലെന്നോ കണ്ട 
ആ നേരിയ സ്വപ്നത്തിളക്കത്തെ 
എനിക്ക് വിട്ടു തന്നിട്ട് നീ പൊയ്ക്കൊള്ളുക 
അതിലൂടെ എന്റെ രാവുകളെ ദീപ്തമാക്കുന്ന 
മിന്നാമിന്നികളുടെ റാണിയാവാൻ എനിക്കാവും 

എനിക്കു മാത്രമായി
നീക്കി വച്ച നിന്റെ മൗനത്തെ 
ഒരു ചുമർ ചിത്രത്തിൽ തറച്ചുവച്ച്
ചുംബനരാജികളാൽ 
എനിക്കേറെ പ്രിയമുള്ള വാക്കുകളെ 
ഞാനൊന്ന് വരഞ്ഞോട്ടേ  
ദൂരേക്ക്‌ ദൂരേക്ക്‌ പറന്നു പോകുന്ന 
ദേശാടനക്കിളികളേപ്പോലെ 
നിന്നെ പൂർണ്ണമായും നഷ്ടമാകാതിരിക്കാൻ,
എന്നിട്ട് നീ പൊയ്ക്കൊള്ളുക 
അറിഞ്ഞോ അറിയാതെയോ നീ പൊഴിച്ചിട്ട 
ഓർമ്മകളുടെ ഒരു നനുത്ത തൂവൽ 
ഇരട്ടിപ്പിച്ചിരട്ടിപ്പിച്ച് 
മോഹച്ചിറകുകൾ വിരുത്തിച്ചെടുക്കാനുള്ള 
മന്ത്രവിദ്യ എനിക്കു വശമുണ്ട് 

എന്നിട്ട് നീ പൊയ്ക്കൊള്ളുക
തിരിഞ്ഞു നോക്കാതെ 

വിമോചിപ്പിക്കുന്നതും ആവാഹിക്കുന്നതും
ഒരു തരത്തിൽ ഒന്നു തന്നെയല്ലേ !

Thursday, 12 June 2014

Love you, Love you not

One morning
When I wake up
I might realize
That I never loved you
But the poet in you
For I love the way
You read me like a book
And write about me
Lines after lines
Day after day
That I became
Both the Narcissus
And the cold crystalline Lake
Falling in love
With myself
And my own reflections in you

So my love
Keep writing
Keep writing about me
With your lips
That I won't stop
Loving you with my heart

In Greek mythologyNarcissus (/nɑrˈsɪsəs/Greek:ΝάρκισσοςNarkissos) was a hunter from the territory of Thespiae in Boeotia who was renowned for his beauty. He was the son of a river god namedCephissus and a nymph named Liriope.[1] He was exceptionally proud of what he did to those who loved him. Nemesis noticed and attracted Narcissus to a pool, wherein he saw his reflection and fell in love with it, not realizing it was merely an image. Unable to leave the beauty of his reflection, Narcissus died. Narcissus is the origin of the term narcissism, a fixation with oneself.

Tuesday, 10 June 2014

അച്ഛൻ പട്ടാളത്തിലായിരുന്നു

പത്രക്കാരൻ പയ്യൻ 
പുതിയതാണെന്ന് തോന്നുന്നു 
അതാവാം 
അച്ഛൻ ഉണ്ടാക്കിയ പത്ര വീട് കാണാതെ 
ആനുകാലികങ്ങളെ സൈക്കിള്‍ മണിയൊച്ചക്കും 
ഇരച്ചു കനത്തു വന്ന കാലവർഷത്തിനുമൊപ്പം
വരാന്തയിലേക്ക് നീട്ടിയെറിഞ്ഞത് 

അക്ഷരങ്ങൾക്ക് എറിച്ചിലടിക്കാതെ
വീട് കെട്ടാൻ സാമഗ്രികൾ ചികയുമ്പോൾ 
കലവറയിൽ കാലങ്ങളായി കുടി കിടക്കുന്ന 
ഒന്നു രണ്ടു പേർക്കെങ്കിലും 
പട്ടയം കിട്ടിയല്ലോന്ന് അമ്മയും 
അച്ഛന് അടുത്ത ഭ്രാന്ത് തുടങ്ങിയെന്ന് 
ഞങ്ങളും പിറുപിറുത്തത് 
തുരുമ്പിച്ച അരത്തിന്റെ കരകരപ്പിൽ 
മുക്കിക്കളഞ്ഞത് 
ദേഹം വിയർക്കാതെ വയർ നിറഞ്ഞാൽ 
മക്കൾക്ക്‌ 
വീരാരാധനയിൽനിന്നും പുച്ഛരസത്തിലേക്ക്  
വളർച്ചാവകാശങ്ങൾ ലഭിക്കുമെന്ന
അച്ഛന്റെ അനുഭവഅറിവുകളാവാം 

പച്ചപ്പാടങ്ങൾക്കും 
നേർത്ത കാറ്റിൽ 
പരകായപ്രവേശം സിദ്ധിച്ച 
നീളൻ കവുങ്ങുകൾക്കും മദ്ധ്യേ 
ഇഷ്ടിക അതിരുകൾ 
മുളച്ചു പൊങ്ങാത്തതിനാൽ 
മണ്ണും മനസ്സും അങ്ങോട്ടുമിങ്ങോട്ടും 
മാന്തിയെടുക്കാവുന്ന നാട്ടിൻ പുറങ്ങളെ 
ഉണ്ടയില്ലാ വെടിയൊച്ചകളായി 
പൊട്ടിച്ചിരിപ്പിക്കാൻ
പട്ടാളത്തിൽ നിന്നും വിരമിച്ചവരും,
ദുർഗന്ധം വമിക്കുന്ന ചവറ്റു കൂനകളെ 
മിനുസമുള്ള കല്ലുകൾ പാകി
സുന്ദരമാക്കിയ മതിലുകൾ കൊണ്ട് 
മറച്ചു വച്ച നാഗരീകപ്രൗഢിയിൽ,
ഉത്സവ നാളുകൾ പോലെ 
ക്ഷണികമായി കൊട്ടിഘോഷിച്ച 
കെട്ടുകാഴ്ചകളായി 
വീരചരമമടഞ്ഞവരും മാറുമെന്നും 
അതിൽ നിസ്സംഗരായിരിക്കാനേ 
വോട്ടർ പട്ടികയിൽ പേരില്ലാത്ത 
പട്ടാളക്കാരനുമാവൂന്നും 
വടക്കേ ഇന്ത്യയിലെ 
എല്ലു കോച്ചുന്ന തണുപ്പിലും 
കണ്ണു കാച്ചുന്ന ചൂടിലും 
മൂന്നര പതിറ്റാണ്ടു ജീവിച്ചു ദേശം കാത്ത 
അച്ഛനാകില്ലേ നിശ്ചയം 

അപ്പൊ പറഞ്ഞു വന്നതെന്താന്നു വെച്ചാൽ 
നനഞ്ഞു കുതിർന്ന അക്ഷരങ്ങളെ നോക്കി 
ഈ പയ്യനെന്താ പത്ര വീട് കാണാഞ്ഞേന്ന
പിറുപിറുപ്പുകൾ മുന്നാമ്പുറത്തേക്ക് ചിതറുമ്പോൾ
മേഘങ്ങളെ നോക്കി 
ഇനിയും ഉരുണ്ടു കൂടുന്ന ഓർമ്മകളിൽ 
നഷ്ടപ്പെട്ട് നില്ക്കുന്ന അച്ഛന്മാരെ,
രുചിയോർമ്മകളിൽ കൊതിയൂറുമ്പോഴെങ്കിലും 
അമ്മമാരെ ഓർക്കുന്ന നമ്മൾ 
മറന്നു പോകാറില്ലേന്നൊന്നു ശങ്കിച്ചതാണ്