Tuesday, 12 November 2013

നഷ്ടസ്വപ്‌നങ്ങൾ

ഒരിക്കലൂടൊന്നു നടന്നു പോകട്ടെ
ശരത്കാല വർണ്ണങ്ങൾ മോടി കൂട്ടിയ
ദലങ്ങൾ വിരിച്ച പാതകൾ; നീയിന്നു-
തിരസ്ക്കരിച്ചോരാ സ്നേഹവീഥിയിലൂ-
ടൊന്നു കൂടി നടന്നു കൊള്ളട്ടെ ഞാൻ.

പ്രണയാർദ്രരായ നമ്മുടെ നിഴലുകൾ
കൈകോർത്ത വഴികളും, എന്നുമേ
കൂടെ ഒഴുകിയ പുഴകളും,
നനുക്കെ തഴുകിയ കാറ്റും, പുൽനാമ്പും,
തൊട്ടു വിളിച്ച് കളി പറഞ്ഞ
മരച്ചില്ലയും,
പിൻതിരിഞ്ഞു നോക്കി പുഞ്ചിരിച്ച
പൊൻവെയിലും,
എന്റെ കവിതയോ, ഗതകാലസ്മാരമോ-
യെന്ന്, വിഷാദത്താൽ സ്തബ്ദമായ
എന്റെ സംജ്ഞയിൽ  ഞാൻ
ചികഞ്ഞു നോക്കട്ടെ.

പഴിച്ചില്ല നിന്നേയൊരിക്കലും,
തീ തുപ്പും ചൂണ്ടുവിരൽകൊണ്ട്;
മുറിച്ചില്ല, കുത്തുവാക്കിൽ കൊരുത്ത
ചൂണ്ടയിൽ, നിൻ കരളെങ്കിലും, പ്രിയാ
ഭൂതകാലത്തിന്റെ മണൽതരിപ്പാടുകൾ പോലും
ബാക്കിവയ്ക്കാതെ, നിന്റെ പാദുകങ്ങളെൻ
പൊടിപിടിച്ച ഓർമ്മകളുടെ ഇരുട്ടറയിൽ
ഉപേക്ഷിച്ചെങ്ങ് നീ പോയീ?

മറിച്ചുനോക്കട്ടെ, കാലത്തി
വിരൽപ്പാടുകൾ പൊള്ളിച്ച
ഛായാപടങ്ങൾ,
കണ്ണീർ വീഴാതെ ഞാൻ കാത്തുസൂക്ഷിച്ച
പ്രണയകാല സ്വപ്നങ്ങൾ,
ഒരു കൊച്ചു കൈയ്യൊപ്പിനായ്‌; നമ്മുടെ
സ്നേഹത്തിന്റെ ശേഷിച്ച സൂചകം,
സത്യമോ? ഏകാകിയാമൊരു ഭ്രാന്തൻ-
മനസ്സിന്റെ പാഴ് കൽപ്പനയോയെന്ന്
പരതി നോക്കട്ടെ ഞാൻ.

എത്രയോ വട്ടം നടന്നു പരിചിതമാണീ
വഴികൾ!
യാത്ര ചോദിപ്പാനുമെത്ര പേർ?
ചുറ്റും പരക്കും ഗന്ധങ്ങളിലെ സൗരഭ്യം,
ചുറ്റുമതിൽ കടന്നെത്തും
ശബ്ദങ്ങളുടെ സാന്ത്വനം,
പാതവക്കിലൊരു തൊട്ടാവാടി-
പ്പൂവിന്റെ സൗന്ദര്യം,
കൈവെള്ളയിൽ പറത്തിവിട്ട
ഒരായിരം അപ്പൂപ്പൻതാടികൾ!

ഓർമ്മകൾക്ക് മീതെ ഞാൻ പിഴുതിട്ട
ഓലമടലുകൾ,
ദു:ഖത്തിന്റെ പെരുവെള്ളത്തിൽ
ഒലിച്ചുപോകേ;
ഹാ, എല്ലാം എന്റെ നഷ്ടസ്വപ്നങ്ങളെ
വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നൂ...

ചിരിക്കുപ്പിയിൽ ഒളിപ്പിച്ച
വ്യഥയുടെ ഭൂതങ്ങളേ, മറഞ്ഞേയിരിക്കൂ;
പൊറുക്കുക, തുറന്നു വിട്ടാൽ നിങ്ങളെന്റെ
ഹൃദയവും അടർത്തിക്കൊണ്ടേ പോകൂ..

പ്രിയാ, ഞാൻ നടിക്കട്ടെ
നീയില്ലായിരുന്നൂവെന്ന്,
എല്ലാം എന്റെ ഭാവനകളെന്ന്.


Friday, 11 October 2013

കൂണുകൾ


കൂണുകൾ, കൂനനുറുമ്പുകളുടെ കുടകൾ
എന്നു നിനച്ച നിഷ്കളങ്ക ബാല്യം!

പാതിയുറക്കത്തിൽ കൂമ്പി നിൽക്കുന്ന
പതുപതുത്ത അരിക്കൂണുകൾ നുള്ളുവാൻ,
കൂട്ടുകാർക്കൊപ്പം
കുടയും, കൂടയുമായുണർന്ന
പ്രസരിപ്പുള്ള പ്രഭാതങ്ങൾ.

വടക്കേപ്പറമ്പിൽ, വർഷകാലം മുഴുവൻ
തപസ്സുറങ്ങുന്ന ചിതൽപ്പുറ്റുകളിൽ,
ഇടിവെട്ടുകേട്ടുഞെട്ടി, വർഷത്തിലൊരിക്കൽ
തല വെളിയിലേക്കു നീട്ടുന്ന
നൂറായിരം പെരുങ്കൂണുകൾ.

യുവതിയുടെ വേഷം ധരിച്ച
ദുർമന്ത്രവാദിനിയേപ്പോലെ,
തഞ്ചത്തിൽ തലയാട്ടി, മാടി വിളിക്കുന്ന
പല വർണ്ണങ്ങളുള്ള വിഷക്കൂണുകൾ.

പണ്ടെന്നോ മഴുവേറ്റ മാങ്കുറ്റിയിൽ,
നിശ്ശബ്ദം, വെളുത്ത കണ്ണുകൾ തുറിച്ച്
പറ്റിപ്പിടിച്ചിരിക്കുന്ന മരക്കൂണുകൾ.

ഒറ്റക്കൊരു വരമ്പത്ത്
ആകാശം നോക്കി നിൽക്കുന്ന
നീളൻ കഴുത്തുള്ള മഴക്കൂണുകൾ.

മഴക്കൂണുകളെ കാണുമ്പോൾ
മരിച്ചവരെ ഓർമ്മ വരും!
മഞ്ഞളും, ഉപ്പും ചേർത്ത്,
തേങ്ങയും, കാന്താരിയും ചതച്ച്
വാഴയിലയിൽ ചുട്ടെടുത്ത മഴക്കൂണുകൾ
തിന്നുവാൻ നിൽക്കാതെ യാത്ര പോയവർ.
വേണ്ടത്ര സ്നേഹിച്ചിരുന്നുവോ അവരെ ഞാൻ
എന്ന തോന്നൽ,
ആർത്തിയോടെ തിന്ന കൂണുകൾ
അണ്ണാക്ക് പൊള്ളിച്ച നീറ്റൽ പോലെ
ഇന്നും വടുവായി ഉള്ളിൽ നീറുന്നുണ്ട്.

ഇപ്പോൾ എന്റെ  പുലരികളിൽ
കൂണുകൾ വിടരാറില്ല.
കൂണ്‍നുള്ളാൻ കുഞ്ഞുങ്ങളില്ലാഞ്ഞാവുമോ,
അതോ അവയ്ക്കും വംശനാശം വന്നോ?



Tuesday, 10 September 2013

കൊന്നപ്പൂക്കൾ

സ്വർണ്ണവർണ്ണയായ സോദരി
കണ്ണനേറ്റം പ്രിയങ്കരി
കൃഷ്ണപാദങ്ങൾ പുൽകി
പുഷ്പറാണിയായ് തിളങ്ങുമ്പോൾ;

വഴിയോരത്തെ വേലിപ്പത്തലായ്,
വെട്ടി തീയിലെറിയും  വരെ,
ആർക്കോ ചീഞ്ഞു വളമാകും വരെ,
വീട്ടുകാർ വെട്ടിമുറിച്ച ചില്ലകൾ നിറയെ
ഇളം റോസ് പുഷ്പങ്ങളാൽ
നിഷ്കളങ്ക സൗന്ദര്യം വിരിച്ച്,
ആരാലും ശ്രദ്ധിക്കാതെ,
ആരോടും സങ്കടമോതാതെ 
ഒരു ജ്യേഷ്ഠത്തി,

ഇവൾ  ശീമക്കൊന്ന.

സഖീ,
ഞാനെന്നും നിന്നെയേ അറിഞ്ഞിട്ടുള്ളൂ ...

Sunday, 1 September 2013

വിദ്യാരംഭം













ഉണ്ണി നടക്കുക, ഉണ്ണി നടക്കുക,
പടിവരെ വരാം ഞാനും പൈതലേ
അരുതേ, നിന്നശ്രുകണങ്ങൾകൊണ്ടെന്റെ
വരണ്ട പാദങ്ങൾ നനയ്ക്കരുതേ ....
ഇറുക്കെപ്പിടിക്കൂ നിന്നിളംകൈയ്യാ-
ലെന്നിടംകൈയ്യിൻ വിരൽത്തുമ്പിൽ,
അമ്മയുണ്ട്‌, പടിവാതിൽക്കലോളം.

ആധിയുണ്ടേറെ, ആദ്യാക്ഷരം-
പഠിക്കുവാൻ നീ പോകുമ്പോൾ,
എന്തിനെന്നറിയാതെയെന്റെ പൊന്നോമലേ!
പൊതിഞ്ഞു പരിരക്ഷിച്ചു നിൻ ശൈശവം
മുലപ്പാൽ കവചത്താൽ ഇത്രമേൽ ശാശ്വതം.
കരിവരച്ച് കരിങ്കണ്ണിയെ പറ്റിച്ചു
കടുക് വറുത്ത് കരിങ്കാളീകൃപ യാചിച്ചൂ.
ബന്ധിച്ചു രക്ഷകൾ മന്ത്രിച്ച തകിടുകൾ,
നേദിച്ചു നേർച്ചയായ് നേന്ത്രവാഴക്കുല.

ഉണ്ണി നടക്കുക, ഉണ്ണി നടക്കുക,
അമർത്തിച്ചവിട്ടൂ നിൻ പാദകമലങ്ങൾ
പതറാതെ ഇടറാതെ
എന്റെ കാൽപാടിലൂടെ...

ഇല്ല പഴുതാരകൾ,
പത്തിവിരിക്കും പാമ്പുകൾ,
പുലരിയിൽ പാലപ്പൂപെറുക്കും
യാമയക്ഷികൾ,
ഇല്ല കല്ലുകൾ, കാരമുള്ളുകൾ
കിളിക്കുഞ്ഞിൻ കാലുകൾ കുത്തിനോവിക്കുവാൻ
വഴി നടക്കുക പാതയോരത്തിലൂടെ.

കൂട്ടുമോ കൂട്ടുകാർ നിന്നേയും കൂട്ടത്തിൽ?
കുഞ്ഞുവിരലുകൾ നോവുമോ
കല്ലുപെൻസിലാൽ കുറിക്കുമ്പോൾ?
കഴിക്കുമോ? അമ്മ കണ്ണീരിൽ വേവിച്ച-
ഈ പൊതിച്ചോർ?
മറന്നോ മഷിത്തണ്ട്?
മഞ്ഞക്കറ പുരണ്ടോ
കുഞ്ഞുപുളിയിലക്കരമുണ്ടിൽ ?
ഉണ്ട്, ഇനിയുമൊരായിരം ശങ്കകളോമനേ-
യമ്മതൻ വിഭ്രാന്തചേതസ്സിലെങ്കിലും
കണ്ടു കണ്‍കുളിർന്നൂ, പ്രൗഢിയിൽ-
പുസ്തകസഞ്ചി തൂക്കി നീ നടന്നത്.

ഉണ്ണി നടക്കുക, ഉണ്ണി നടക്കുക,
മുന്നിൽ തെളിയുന്നു വിദ്യാലയം.
ഇനിയുള്ള കാതം തനിച്ചു നീ താണ്ടണം
കനവിന്റെ വർണ്ണച്ചിറകിൽ പറക്കണം
കനിവിൻ ചിറാതുകൾ കണ്ണിൽ ജ്വലിക്കണം
നേരെന്ന വാക്കുവാളാക്കി പടവെട്ടണം
അഹിംസയാലഗ്നിവ്യൂഹം തകർക്കണം
അറിവിന്നമൃതം ഗുരുദക്ഷിണയാക്കണം
മൊഴിയിൽ മഷിക്കറ പുരളാതെ നോക്കണം
ഊഴി കാക്കും കാരുണ്യവാനെ നമിക്കണം
മേലെ മേഘങ്ങളെ തൊട്ടു വന്നെന്നാലും
താഴെയെൻ തങ്കക്കുടമായ് ചിരിക്കണം
ചിറകുകുഴഞ്ഞ് തളർന്നു പോയെന്നാലോ
ചകിതനാകാതീ തായ് വൃക്ഷത്തിൽ  ചേക്കേറണം
ചകിതനാകാതെ, ഈ തായ് വൃക്ഷത്തിൽ
ചേക്കേറണം ...

കൃശമാണുദേഹം,
കോശങ്ങൾ കാർന്നുതിന്നുന്ന തിക്താർബുദകൃമികളാൽ
ക്ലേശയാണെന്നാലും
കെല്പുണ്ട്, കാളക്കൂറ്റനെവെല്ലാൻ-
നിന്നമ്മതൻ കരളുറപ്പിൻ കരുത്തിന്.

കാത്തിരിപ്പ്



ഒരമാവാസി രാത്രിയിലാദ്യമായ്
അമ്മേയെന്ന് വിളിച്ചു ഞാൻ വന്നു.
ആരും വന്നില്ല; വിളി കേട്ടതുമില്ല.
അമ്മിഞ്ഞപ്പാലും
സ്നിഗ്ധസ്നേഹസ്പർശവും
കൊതിച്ചത് വെറുതെ!
എനിക്കുവേണ്ടി വിദൂരങ്ങളിൽ നിന്നുപോലും
ഒരു വിതുമ്പൽ കേട്ടില്ല.

ഓവുചാലിലെ ഓക്കാനത്തിൽ പൊതിഞ്ഞ
എന്റെ അടഞ്ഞ ശബ്ദവും പേറി
അവർ തുറന്ന വാതിലുകളിലൂടെ
ഞാൻ കണ്ട മുഖങ്ങളിൽ
മനസ്സ് മരിച്ചവരുടെ മരവിപ്പ് മാത്രം.
എച്ചിൽ പങ്കിന്റെ ശേഷം പറ്റുവാൻ
വേറൊരാൾ കൂടി വന്നതിലല്പം
വെറുപ്പുപോലും?

വർഷങ്ങളോരോന്നായ്‌ പോയിട്ടും
വഴിക്കണ്ണുമായ്‌ നിന്നപ്പോൾ
വിരുന്നു വന്നത് വിശപ്പ്‌ മാത്രം!
അഹത്തെ അറിയാത്തവർ
ദേഹത്തെ ധ്വംസിച്ചിട്ടും
അഴുക്കുചാലിൽ ഉപേക്ഷിച്ച തേങ്ങൽ
മൗനമായ് ഉറഞ്ഞുപോയി.

ഒടുവിൽ,
കോടിമുണ്ട് പുതയ്ക്കാത്ത എന്റെ ഹൃദയം
നിശബ്ദതയുടെ കൊടുമുടിയിൽ
കെട്ടിത്തൂക്കിയപ്പോൾ
കൊത്തുവാൻ
ഒരു കഴുകൻ പോലും ഇല്ലേ?














Wednesday, 28 August 2013

പെയ്തു തോരാതെ

  


ജനാലത്തണുപ്പില്‍ മുഖം ചേര്‍ത്തു നില്‍ക്കെ
നിനയ്ക്കാതെ കണ്ണില്‍ തെറിച്ചുവീണ   
ഒരു മഴത്തുള്ളിയെന്‍ മിഴിത്തുള്ളിയോടൊത്തെന്റെ
എരിയും കനവിന്‍ കനല്‍ തണുപ്പിക്കവേ
ഓര്‍ത്തു ഞാനാ മഴക്കാലങ്ങളൊക്കേയും.

പുത്തനുടുപ്പു നനയ്ക്കുവാനെന്നും
പതിവായിയെത്തുന്ന തുള്ളിപ്പെരുമഴ!
ആര്‍ത്തുചിരിച്ചും, വെള്ളംതെറിപ്പിച്ചും,
കൈകോര്‍ത്തും, മുമ്പേ കുതിക്കുന്ന കൂട്ടുകാര്‍ ചൂടും 
ചെറുകുടപ്പൂക്കളില്‍ നൃത്തം ചവിട്ടുന്ന 
തൂവെള്ളിത്തുള്ളികള്‍ .
വക്കുപൊട്ടിയ മച്ചിന്റെ കോണിലൂടൊറ്റ രേഖയായ്
താഴെ വീഴും മഴവെള്ളത്തില്‍ 
ചോറ്റുപാത്രം കഴുകാന്‍ തിക്കുകൂട്ടും കുസൃതികള്‍ .

ഉച്ചക്കഞ്ഞിക്കായ്  കൈനീട്ടും 
കൊച്ചു വിശപ്പിന്‍ മുഖമോര്‍ത്തു വിങ്ങും 
ഒരമ്മതന്‍ തേങ്ങല്‍ പോലേ ...
നേര്‍ത്തു നേര്‍ത്തേ പോകും ചാറ്റല്‍ മഴക്കാറ്റില്‍ 
നൂലറ്റു വാലറ്റു വീണ നീലത്തുമ്പികള്‍  കണ്ട 
സ്വപ്നങ്ങളും അലിഞ്ഞുവോ?

മഴതോര്‍ന്നു... ഋതു മാറി ...
കുളി കഴിഞ്ഞീറനാം തളിര്‍ദളങ്ങള്‍ചായ്ച്ചു 
മരങ്ങള്‍ നില്‍ക്കേ..
വഴിയോരത്തെ തൈമാവിന്‍ കൊമ്പിലൊളിച്ച
കളിത്തോഴനെ തേടി ഞാന്‍  മേലെ നോക്കേ,
ഇലകളില്‍ ഒളിപ്പിച്ച ഒരു കുമ്പിള്‍ വെള്ളമെന്‍
തലയില്‍ കുലുക്കി അവന്‍ ചിരിക്കേ,
ആര്‍ദ്രമാമെന്‍ മിഴിക്കോണിലെ പരിഭവം 
സാന്ദ്രമാം വിരല്‍ നീട്ടി തുടച്ചോരു തെന്നലും 
എന്നോ അകന്നുപോയൊരു പ്രണയവും 
സ്മൃതിയിലിന്നും കുളിര്‍ കാറ്റുപോല്‍  ശീതളം...

രാത്രിമഴ ജാരനെപ്പോല്‍ 
വാതിലില്‍ മുട്ടുമ്പോള്‍ 
രജതപുഷ്പങ്ങള്‍ മിഴി തുറക്കുന്നു.
പനി പുതക്കും  കമ്പളത്തിനുള്ളിലെന്‍ 
ഹൃദയകമ്പനം മഴത്താളത്തില്‍ ലയിക്കുന്നൂ... 

ഒരു കാലവര്‍ഷ പ്രവാഹത്തിലെന്റെ-
യകര്‍മ്മവുമഹന്തയുമൊലിച്ചു പോകുമ്പോള്‍ 
പവിത്രമാമീ മേഘ പുഷ്പത്തിന്‍ വൃഷ്ടിയില്‍ 
വ്രണങ്ങളും വ്യഥകളും  പാടെ മാറി 
ഞാന്‍ വീണ്ടും പൂര്‍ണ്ണയായീ ..
ഞാൻ... വീണ്ടും.. പൂര്‍ണ്ണയായീ ..

ഇനി ഉറങ്ങട്ടെ ഞാന്‍ ശാന്തമായ്‌ , സ്വസ്ഥമായ് 
ഈ മഴത്തുള്ളിതന്‍ സാന്ത്വനത്താരാട്ടില്‍ ..
ഇനി ഉറങ്ങട്ടെ ഞാന്‍ ....
ശാന്തമായ്‌ ...സ്വസ്ഥമായ് .

Tuesday, 27 August 2013

അടുപ്പത്തിന്റെ അകലം

കൊരുത്ത ചുണ്ടുകൾക്കും
കോർത്ത വിരലുകൾക്കും
ഇടയിലെ വിടവിന്റെ അകലം
നമുക്കുമാത്രമേ അറിയൂ

അടഞ്ഞ വാതിലിനുള്ളിൽ
ഞാനൊഴുക്കിയ കണ്ണീർ
നിനക്കറിയില്ല

തുറന്ന വാതിലിനു മുൻപിലെ
ചിരിയുടെ പൊള്ളത്തരം
നമുക്ക് രണ്ടാൾക്കും അറിയാം