Sunday, 29 March 2015

സമയത്തെ തേടിപ്പിടിച്ചു തളച്ചപ്പോൾ

ഒരു ഒക്ടോബർ മാസത്തിൽ 
സകലരും ചോദിച്ചു 
നീട്ടിക്കിട്ടിയ സമയത്തിലൊരല്പം തരുമോന്ന്! 

രാവിന്റെ പരിദേവനങ്ങളിൽ 
പാതി ഞാനെടുത്തു 
മറുപാതി ഭർത്താവിനും അനുരാഗികൾക്കും 
പകലിന്റെ ദീനതകൾക്കിടയിൽ 
കുട്ടികൾ, കൂട്ടുകാർ, വീട്ടുകാർ,
ആടിനെ പട്ടിയാക്കുന്ന ടി.വി, 
ജോലി, വ്യായാമം, സർക്കീട്ട്, 
സൗന്ദര്യവർദ്ധകമുറകൾ 

സമയസൂചികൾ കണ്ണും പൂട്ടി 
പറന്നു കൊണ്ടേയിരുന്നു 
മുറ്റത്ത്‌ വിടരുന്ന പൂക്കൾ, പൂമ്പാറ്റകൾ 
ഒറ്റയ്ക്ക്  പാടുന്ന കിളികൾ,
വാനിൽ മെല്ലെ മെല്ലെ മേയുന്ന 
വെണ്മേഘങ്ങൾ 
ഒക്കെയ്ക്കും ഒക്കേയ്ക്കും മുകളിലൂടെ 

ഒരു മാർച്ചു മാസത്തിനൊടുവിൽ 
പാദങ്ങൾ  പ്രയാണം നിർത്തി പ്രഖ്യാപിച്ചു 
ഇനി വേവലാതി വേണ്ട 
സമയസൂചികളെ ആമപ്പൂട്ടിട്ടു തളച്ചിരിക്കുന്നു 

ആകാശത്തോട് ഞാൻ പറഞ്ഞു 
"ഇതാ നിങ്ങൾ ചോദിച്ച സമയം "
ചുറ്റുവട്ടമുള്ള സകലരേയും അറിയിച്ചു 
(കുട്ടികൾ എത്ര വേഗം മുതിർന്നവരായി !)
"ഇതാ നിങ്ങൾ ചോദിച്ച സമയം" 
ഏവരും ഏകസ്വരത്തിൽ മൊഴിഞ്ഞു 
"ഏപ്രിൽ ഫൂൾ"

Sunday, 15 March 2015

അമ്മമാർക്കൊരു ദിനം





മഞ്ഞ റോസാപുഷ്പങ്ങൾക്കും 
മന്ദഹസിക്കുന്ന മാതൃത്വത്തിനും പിന്നിൽ 
ഭരണവർഗ്ഗം ഒളിപ്പിച്ച 
ഭംഗിയില്ലാത്ത ചില ചിത്രങ്ങളുണ്ട് 

യുദ്ധ ചിത്രങ്ങളിലെ കുഞ്ഞുങ്ങളുടെ 
നിലവിളിക്കുന്ന മുഖങ്ങൾ 
പൊതിഞ്ഞും പൊതിയാതെയും
അടുക്കിക്കിടത്തിയ 
പാതി കരിഞ്ഞ നിശ്ചലമേനികളിൽ പരതി
പതറി വീഴുന്ന മിഴിനീർ മുത്തുകൾ
വഷള ജന്മങ്ങൾ ചവിട്ടിയരച്ച 
വൃദ്ധ കന്യകകളുടേയും പിഞ്ചു പൈതങ്ങളുടേയും
നിശബ്ദം അലറുന്ന തുറിച്ച കണ്ണുകൾ 

ഇരട്ടവാലന്മാർ അരികുകൾ അരിച്ചുതിന്ന
ഈ ചിത്രങ്ങളിൽ,  ഉലകമേ
നിങ്ങളെ  എണ്ണ തേച്ചു കുളിപ്പിച്ച കൈകൾ
എഴുതിക്കൊണ്ടേയിരിക്കുന്നത് 

നിങ്ങൾ അമ്മമാർക്കായ് തരുന്നത് 
വെറും ഒരു ദിനമല്ല 
ഒട്ടനേകം  ദിനങ്ങളാണ് 
യുദ്ധത്തിലും സമാധാനത്തിലും
ഒന്നുപോലെ  നിങ്ങൾക്കാഘോഷിക്കാൻ 
നിങ്ങൾ ഞങ്ങൾക്കു തരുന്നത് 
എണ്ണമറ്റ ആയിരമായിരം  കരിദിനങ്ങളാണ് 

Friday, 26 December 2014

കമ്പിളിയുടുപ്പുകൾ തുന്നുന്ന ചെമ്മരിയാടുകൾ

എന്നെ കമ്പിളിയുടുപ്പുകൾ തുന്നാൻ
പഠിപ്പിക്കുകയാണീ രണ്ടമ്മൂമ്മമാർ
ചുണ്ട് കടിച്ച് കണ്ണിറുക്കി
സൂചിക്കു ചുറ്റും നൂൽ കടത്തിയിറക്കാൻ
ഞാൻ പെടുന്ന പാട് കണ്ട്
വാത്സല്യപൂർവ്വം ചിരിക്കുന്നുമുണ്ട്
മരുന്ന്  ദൂരെയെറിഞ്ഞ്‌ എന്നേയും
അടുത്തത്  കുത്തിവെപ്പെന്ന്
ഞാനും ചൊടിപ്പിച്ച ഇച്ഛാശക്തിയുടെ
ബലാബല മത്സരം
തല്ക്കാലം മറന്നെന്നു നടിച്ച്
ഗൗരവക്കാരിയായ ആ കിളവി പോലും


മുട്ടിയുരുമ്മി നിന്ന് പുല്ലു തിന്നുന്ന
രണ്ടു  ചെമ്മരിയാടുകളേപ്പോലെ  
ഉടുപ്പുകൾ തുന്നുകയാണ്
കണ്ണില്ലാത്ത രണ്ടു സൂചികൾ

ഒന്നിലൂടെ കടത്തി പുറത്തൂടിച്ചുറ്റി
അടുത്തതിലേക്കും
വീണ്ടും ആദ്യത്തേതിലേക്കും
മന്ത്രം പോലെ നിറയുന്ന ഏകാഗ്രതയിൽ
ചിത്രപ്പണികൾ കള്ളികള്ളിയായി
തുന്നിയടുക്കുന്ന വിരലുകളുടെ
അമ്പരപ്പിക്കുന്ന ദ്രുതവേഗം
ജനാലക്കൽ വിരൽ തൊട്ടിന്നല്പനേരം
സാകൂതം നോക്കിയറിയുകയാണ്
മനോരോഗാശുപത്രിക്കു ചുറ്റും
ഭയത്താലെന്നുമൊട്ടുമാറി നിന്നിരുന്ന 
ശരൽക്കാല സൂര്യകിരണവും
തിരസ്ക്രിതരുടെ നിശ്ശബ്ദ നിലവിളികൾ 
തളർന്നു തകർന്നടിഞ്ഞ 
വന്യതയുടെ പ്രതിധ്വനികളും 


ഋതുഭേദങ്ങളിൽ 
തളിർക്കുകയും പൊഴിയുകയും
ചെയ്യുന്ന ഇലകൾ പോലെ
ചഞ്ചലമായ വിഭ്രമങ്ങളുടെ കുസൃതികളിൽ
ചിന്തകൾ കൂന കൂടി 
കള്ളികളിൽ നിന്നും
അഴിഞ്ഞുതിർന്നു പോകുന്നത് 
തടുക്കാനാവാം
ഇത്രയും നിഷ്കർഷയോടെ
ഒന്നിച്ചിരുന്നു തുന്നുകയാണീരണ്ടമ്മൂമ്മമാർ

നരച്ച കണ്ണുകളിൽ
കൂട നിറയെയുള്ള നൂൽ പന്തുകൾ
നിറങ്ങൾ തീർക്കുന്നുണ്ട്
പേരക്കുട്ടിക്ക്‌ സമ്മാനിക്കാൻ
തുന്നിയുണ്ടാക്കുന്ന കമ്പിളിയുടുപ്പുകളിൽ 
ഇടയ്ക്കിടെ ഏറ്റവും മൃദുവായി
വിരലോടിക്കുന്നുമുണ്ട്
ഒരു കുഞ്ഞിനെയെന്നപോലെ

കെട്ടു പിണക്കാതിങ്ങനെ
ജീവിതം തുന്നിയെടുക്കാൻ 
കഴിയാഞ്ഞതെന്തേയെന്ന-
ഗർവ്വിത യൗവ്വനത്തിന്റെ
മൗന ചോദ്യത്തിലേക്ക്
തൊണ്ണു കാട്ടിച്ചിരിക്കയാണൊരമ്മൂമ്മ
ഘടികാര നാഡിപൊലെ നാളെ
ഹൃദയമിടിപ്പും നിലക്കുമെന്നയറിവുവരെ
വളർന്നവർക്ക് മാത്രം ചിരിക്കാവുന്നൊരു
ചിരിയുടെ ഞൊറിവിൽ നിറയെ
വർണ്ണച്ചിറകുള്ള ഇന്നിനെ
തുന്നിയൊരുക്കാൻ പഠിക്കുകയാണ്, 
പഠിപ്പിക്കുകയാണ്, എന്നേയും
അവരൊപ്പം തുന്നിച്ചേർക്കുകയാണ്
കമ്പിളിയുടുപ്പുകൾ തുന്നുകയാണ്
ഞങ്ങൾ മൂന്നുപേർ 




Thursday, 25 December 2014

വസന്തമേ, നിന്നെയും കാത്ത്


കനത്തു പെയ്യുമീ ഹിമാശിലാവർഷത്തെ-
യെതിരിടാൻ വയ്യാതെ 
ജീവശിഖരത്തിൽ ശേഷിച്ചോരി ലച്ചുവപ്പിൽ 
ജീവാഹുതി ചെയ്യുന്നു ശരൽക്കാലത്രിസന്ധ്യ.

ഭസ്മം പൂശി ജപം ചൊല്ലി  നില്ക്കുമീ-
സ്മൃതിഭ്രംശം വന്ന പടുമരങ്ങൾ, മഞ്ഞു-
പക്ഷികൾ ചേക്കേറും കൂടു താങ്ങി 
ക്ഷമാശക്തരായ്, തപം ചെയ്തുറങ്ങിടുമ്പോൾ
മഞ്ഞുമുട്ടക ആത്മാവിലടയിരുത്തി
ഞാനും മൗനം പുതച്ചുറങ്ങട്ടേ സഖീ.

കിങ്കരൻ കാറ്റിന്റെ കൂക്കി വിളികളിൽ, 
ആലിപ്പഴങ്ങളെറിഞ്ഞലറുന്നോരുഗ്രകോപിയാ-
മിരുളിന്റെ ആഴച്ചുഴികളിൽ, നില തെറ്റി 
വിധുരം വിതുമ്പുന്നു, വിണ്ണിനെ പ്രണയിച്ച്
പിഴ ഗർഭം പേറി പഴി കേട്ട ഭൂമി .
കേഴുന്നു ഭൂമി, ഞാനോ ഉദാസീനയായ് 
ഉറങ്ങുന്നു മണ്ണിന്റെ ഉറക്കറയിൽ. 

നിദ്രാന്തരങ്ങളിൽ കണ്ട കനവുകളിൽ 
കുഞ്ഞിളം വിത്തുകൾ, പാൽപുഞ്ചിരി, 
ചെറുനെടുവീർപ്പുകൾ, ക്ഷണികമാണീ-
ശീതരാവുകളെന്നവ്യക്തമായ്‌ 
വാക്കുകൾ വരയും പ്രതീക്ഷകൾ.

പൈതങ്ങളെ, നിങ്ങൾ സുഖമായുറങ്ങുക
കരിയിലകളുടെ കബറുകൾ പിറുപിറു
ക്കുന്നതറിയാതെ, പേക്കിനാവിൽ 
ഞെട്ടിയുണർന്ന തായ് വേരുകളുടെ 
അമർത്തിയ ഞരക്കങ്ങൾ കേൾക്കാതെ,
ഓർമ്മക്കെണികളിൽ കുരുങ്ങിക്കുതറും
മുജ്ജന്മരോദനങ്ങൾ അലട്ടാതെ,
ദേശാടനക്കിളികളേ ഞങ്ങൾക്കും 
ജന്മബന്ധങ്ങളുടെ തൂവലുകൾ  പൊഴിച്ചു
പറക്കാൻ കഴിഞ്ഞെങ്കിലെന്നാശിക്കാതുറങ്ങുക.

പ്രണയശുഷ്ക്കമെങ്കിലും 
ക്ഷണികമാണീ ശൈത്യവും.
നമ്മെ ഉണർത്തുവാനെത്തും ചുടു-
മഴതുള്ളികളുടെ നിശ്വാസ നാമ്പുകൾ,
പുൽക്കൊടിത്തുമ്പിൽ നിന്നിറ്റിറ്റുവീഴും 
തുഷാരബാഷ്പങ്ങൾ, 
സൂര്യനന്മ പ്രഭാവം വീണ്ടെടുത്തതായ് 
മയക്കുന്ന മഞ്ഞ വെളിച്ചം വിതറി 
മന്ത്രിക്കുന്ന ഡാഫഡിൽ പുഷ്പങ്ങൾ.

മഞ്ഞുരുകും, പുഴ പിന്നെയുമൊഴുകും,
വസന്തം വീണ്ടും ശൈത്യത്തെ ജയിച്ചെന്ന് 
വിഷാദത്താൽ പാടലനിറമാർന്ന
മാറിടം പൊട്ടുമാറ് 
കൊച്ചു വണ്ണാത്തിക്കിളികൾ പാടും.

നെടുനാളത്തെ മൗന ത്തിലെൻ  സ്വരം 
ഇടറിപ്പതിഞ്ഞു പോയിടാമെങ്കിലും 
പുനർജ്ജനിയുടെ ആഹ്ലാദകാഹളം മുഴങ്ങുമ്പോൾ  
നിദ്രയുടെ  ആലസ്യത്തിൽ നിന്നും പ്രിയരേ,
നമുക്കും പാട്ടുപാടിക്കൊണ്ടുണരാം. 

അടുത്ത ശൈത്യ കാലം വരേക്കു-
മുണ്ടിനിയുമെത്രയോ ശാദ്വല നാളുകൾ !

Tuesday, 16 December 2014

വിരാമം

പാട്ട് നഷ്ടമായ കിളിയാണ് എന്റെ കവിത
താഴ്വരകളിൽ അലഞ്ഞു തിരിയുന്ന
പ്രതിദ്ധ്വനികളിലേക്ക്  കാതടച്ചു വച്ച്
അത് മൗനിയായിരിക്കുന്നു
വേടനെയ്ത അമ്പിന്റെ മുരൾച്ച പോലും
അതറിയുന്നില്ല

ഈറൻ നഷ്ടമായ കാറ്റാണ് എന്റെ കവിത
വരണ്ട നാവു കൊണ്ട്
അതെന്റെ നെഞ്ചിലെ തീ   
വീണ്ടും വീണ്ടും  നൊട്ടി നുണഞ്ഞുകൊണ്ടിരിക്കുന്നു

പ്രണയം കൊഴിഞ്ഞു പോയ
ചില്ലയാണ് എന്റെ കവിത
കൂമ്പടഞ്ഞു പോയതിനാൽ തളിർക്കാൻ
നാമ്പുകളില്ലാതെ അത് ഉണങ്ങിത്തുടങ്ങിയിരിക്കുന്നു
വസന്തം എന്നേ അതിനെ മറന്നു കഴിഞ്ഞു !

വെടിച്ചു കീറിയ മണ്ണാണ് എന്റെ കവിത
ഒതുക്കു കല്ലുകളിറങ്ങി അത് നീന്തിയൊഴുകിയ
കുളങ്ങളുടെ ഉറവ വറ്റിപ്പോയിരിക്കുന്നു
കളകൾ പോലും പിറവി കൊള്ളാത്ത
അതിന്റെ വന്ധ്യതയെ
പരിഹസിക്കാതിരിക്കുക

ഉപ്പു നഷ്ടമായ കടൽത്തിരകളെ, നിങ്ങളും
എന്റെ കവിതയാവുക
ഉണങ്ങാത്ത എന്റെ മുറിവുകളെ
നിങ്ങളുടെ ആരോഹണാവരോഹണങ്ങളാൽ
നോവിച്ചുകൊണ്ടേയിരിക്കുക

തെളിനീരിനായി  തടാകത്തിലേക്ക്  
ചുണ്ട് ചേർത്ത പേടമാനെ
ഓർക്കാപ്പുറത്തു പൊങ്ങി വന്ന
ചീങ്കണ്ണി കൊന്നുതിന്നിരിക്കുന്നു
ചുറ്റിലും പരന്ന രക്തത്താൽ
എന്റെ കവിതയുടെ അന്ത്യത്തിൽ
ഞാനൊരു വിരാമചിഹ്നം വരക്കുന്നു

അതിനാൽ തോഴരേ, മരിച്ചവരുടെ കവിതകളിലിനി 
ജീവിതത്തെ തേടാതിരിക്കുക

Saturday, 20 September 2014

അനിവാര്യമായ ഒറ്റപ്പെടലുകൾ

കറുപ്പ് വീണ കണ്‍തടങ്ങളും
ശോണിമ ചോർന്നു പോയ കവിളിണകളും
അവിരാമമായ പ്രണയരാവുകളുടെ
ശേഷിപ്പുകളാവാമെങ്കിലും
ഓരോ മഴത്തുള്ളിക്കുമൊപ്പം
മണ്ണിലേക്കടർന്നു വീഴുന്ന
മുല്ലപ്പൂക്കളേപ്പോലെ
വിഷാദത്താൽ നനഞ്ഞുപോയ
എന്റെ സുഗന്ധത്തെ
പെറുക്കിക്കൂട്ടികോർത്തെടുക്കുവാൻ
നിന്നെ ഞാൻ കാത്തിരിക്കില്ല

കടന്നു പോകുന്ന വഴികളിൽ, പൂമരങ്ങളിൽ

കിളിക്കൂടുകളിൽ, പുൽമേടുകളിൽ
നിന്നെ  തിരയുമ്പോഴും
പലവട്ടം വായിക്കുമ്പോൾ
അപരിചിതമാവുന്ന അടയാളങ്ങൾ
അനിവാര്യമായ മറവിയുടെ
ഒറ്റപ്പെടലുകളെയാണ് ഓർമ്മിപ്പിക്കുന്നതെന്നത്‌
എന്നെ ഭയപ്പെടുത്തുകയുമില്ല


പൂവ് പോലെ മൃദുലമെങ്കിലും
കാടുപോലെ തീവ്രമാണെന്നിലെപ്രണയിനി
കിനാവള്ളികളുടെ വിമോഹനങ്ങളിൽ
നിന്റെ ഭാവിപഥങ്ങളെ ഞാൻ കുരുക്കിയിടില്ല
നിശ്വാസങ്ങളുടെ പരിഭവവലയങ്ങളാൽ
ശ്വാസം മുട്ടിക്കുകയുമില്ല
സ്വച്ഛമായ ഈ വസന്തത്തിലും
കഠിനവാക്കുകളുടെ കൊടും ശൈത്യത്താൽ
നീയെന്നെ നോവിക്കുന്നു
എന്റെ ആവലാതികളും അന്തമില്ലാത്ത
ആലോചനകളും സഹ്യമാകും മുൻപേ
നിനക്കെന്നെയുപേക്ഷിക്കാം


ആദ്യമായി നഗരം കണ്ടമ്പരന്ന
കൗമാരത്തിന്റെ ഉന്മാദവും
യൗവ്വനത്തിന്റെ തീക്ഷ്ണഭാവങ്ങളും
എന്നേ എന്നെ വിട്ടകന്നിരിക്കുന്നു

ചിലപ്പോൾ,
ചിലപ്പോളെനിക്കും
ഒരൊറ്റ നിമിഷം കൊണ്ട് നിന്നെ
മറക്കുവാൻ കഴിഞ്ഞേക്കും



Monday, 25 August 2014

വീട്

നാലുചുറ്റും പരന്നു കിടക്കുന്ന
വിസ്മ്രിതിയുടെ മണൽതിട്ട്കളിൽ
ഓർമ്മയിലേക്ക് തുറക്കുന്ന
കൊച്ചു കൊച്ചു കുഴികളിൽ നിന്ന്
ഊതിപ്പുറത്തെടുത്ത
സ്മൃതിപഥങ്ങളിലെ കുഴിയാനകൾ,
മിഴികളിൽ പാറിവീണ
മണൽത്തരികളുടെ കണ്ണീർതിളക്കത്തിലും
ചൂണ്ടുവിരൽതുമ്പിൽ പമ്മിയിരിക്കുന്ന
കുഴിയാനക്ക് ഒരു തുമ്പിക്കൈയുണ്ടെന്ന
കണ്ടുപിടുത്തത്തിലെ ആവേശം

വീട്, ഇന്നും കൗതുകങ്ങളുടെ ഒരു
മാന്ത്രികച്ചെപ്പ് തന്നെ
ഓരോ മുറികൾക്കുമുണ്ട്, ഓർമ്മകളുടെ
കടുംനിറങ്ങൾ പുതപ്പിച്ച കഥകൾ
ഓരോ ചുവടുവപ്പിലും ചുരുൾ നിവരുന്ന
രഹസ്യങ്ങൾ, ഉദ്യേഗങ്ങൾ
വാതിൽ പാളികളുടെ ഇരുളിൽ
പതിയിരിക്കുന്ന യക്ഷിക്കഥകൾ
തീൻമേശയ്ക്കു ചുറ്റുമുള്ള പൊട്ടിച്ചിരികളിൽ
മച്ചിന് മൂലേക്കു മൂലേക്ക്‌
വല കെട്ടിപ്പോകുന്ന സങ്കടങ്ങൾ
മിഠായി ഭരണികൾ കാലിയാക്കുന്ന
കള്ളത്തരങ്ങളുടെ ആദ്യ പാഠങ്ങൾ
ചുമർചായങ്ങൾ പൊള്ളിയടർത്തിയ
വാഗ്വാദങ്ങൾ
മഴത്തുള്ളികൾക്കൊപ്പം
പനിച്ചു കുളിരുന്ന ആർദ്രഭാവങ്ങൾ

കാലയാനങ്ങൾ 
ഓരോരോ മുറികളിൽ നിന്നായ്
വെളിച്ചമണച്ചണച്ചുപോകുമ്പോൾ
നിറഞ്ഞു നിറഞ്ഞു വരുന്ന മൗനം
അസഹ്യമായതിനാലാവാം
ഞാൻ മെല്ലെ മെല്ലെ തുറന്നിട്ടും
വാതിലുകൾ ഉറക്കെ ശബ്ദമുണ്ടാക്കുന്നതും
വെള്ളടാപ്പുകൾ വെറുതെ 
പൊട്ടിക്കരയുന്നതും