Sunday, 16 February 2014

പ്രണയദിനപ്പിറ്റേന്ന്



ഒരു പ്രണയദിനം കൂടി കൊഴിഞ്ഞിരിക്കുന്നു
പരസ്പരമുള്ള പ്രണയം പറയാതറിയാതെ

അലക്ഷ്യമായി നീ നീട്ടിയ പനിനീർപൂക്കൾ
പരിക്ഷീണമായ എന്റെ ഹൃദയം പോലെ
വസന്തത്തിലെ പ്രഭാത സൂര്യന്റെ
മങ്ങിയ തേജസ്സു പോലും താങ്ങാനാവാതെ
ജനാലയ്ക്കൽ വാടിത്തുടങ്ങിയിരിക്കുന്നു

തൊട്ടു പിന്നിൽ നീയുണ്ടെന്ന് വെറുതെ മോഹിച്ച്
മധ്യാഹ്നസൂര്യനിലും മിന്നിത്തിളങ്ങാത്ത
ഈ നനഞ്ഞ മണൽതരികളിൽ
എന്റെ കാല്പാദങ്ങളെഴുതിയ പ്രണയമന്ത്രങ്ങൾ
കടലെടുത്തിരിക്കുന്നു

മുള്ളെന്നു നീ നിനച്ച എന്റെ ഹൃദയം
ഈ സായാഹ്നത്തിന്റെ
ചക്രവാളച്ചുവപ്പിൽ ലയിക്കുമ്പോൾ
കടലാഴങ്ങളിലേക്ക് നടന്ന
എന്റെ വിണ്ടു കീറിയ ഉപ്പൂറ്റികളുടെ
അഭംഗി നീ കാണാതിരിക്കട്ടെ 

Sunday, 9 February 2014

ഒരറയുള്ള ഹൃദയം


വെറും നാലറയെന്നു 
വെറുതെ പറയുന്നതാണ്

അനേകായിരം അറകളുണ്ട് 
പരസ്യവും രഹസ്യവുമായ അറകൾ
സ്നേഹം, ദുഃഖം, കാമം, കോപം,
അസൂയ, അഹങ്കാരം, ആർദ്രത,
ആവലാതി, വേവലാതി;
ഇത്തരം വികാരങ്ങളും ചിന്തകളും 
തിങ്ങി നിറഞ്ഞു വിമ്മിഷ്ടപ്പെട്ടു വിജ്യംഭിച്ച്
ചുമന്നു തുടുത്ത ഒരു ഹൃദയത്തിന്

ഒരു അറ മാത്രം ശൂന്യമാണ് 
ഒന്നുമില്ലായ്മയുടെ ഒരറ 
മീൻ ചെകിളകൾ പോലെ, 
മൊട്ടക്കുന്നിലെ ശുഷ്ക്കിച്ച ഒറ്റ വൃക്ഷത്തിൽ 
മരം കൊത്തിയുണ്ടാക്കിയ 
മാനം കാണാവുന്ന മാളം പോലെ, 
കാറ്റിന് കയറിയിറങ്ങാവുന്ന ഒരറ

കാലാന്തരങ്ങളിൽ 
മറ്ററകൾ ദ്രവിച്ച് പൊടിഞ്ഞ്
ഈ അറയോട് ചേരും 
അന്ന് വികാര-വിചാരങ്ങളിൽ നിന്നും 
സ്വതന്ത്രമായ ഹൃദയത്തിന്‌
വെള്ളത്തിന്റെയും വായുവിന്റെയും 
നിറമില്ലായ്മയായിരിക്കും
ഒരൊറ്റയറയാകും 
നിറമില്ലാത്ത ഒന്നുമില്ലാത്ത
നിശബ്ദമായ ഒരറ

അന്ന് നമ്മൾ മാലാഖമാരെപ്പോലെയാകും 
നിഷ്കളങ്കരായ പരിശുദ്ധരായ മാലാഖമാർ 

Friday, 7 February 2014

നഷ്ടബാല്യങ്ങൾ


രാവിന്നവസാനയാമത്തിലെത്തുമീ-
നിദ്രയെ ദു:സ്വപ്നങ്ങൾ
അസ്വസ്ഥമാക്കുമ്പോൾ,
അനാഥ ദു:ഖത്തിന്റെ
അഗ്നിയിൽ വെന്തൊരാ
നിഴലുകളെന്നെ
തിരിഞ്ഞു നോക്കുമ്പോൾ,
പാതിമയക്കത്തിലും
വിരൽ വിടാതെ പിടിച്ചോരു
കൊച്ചു മുഷ്ടിതൻ നിശ്ചയദാര്‍ഢ്യവും
ഇല്ലാതെ പോയതെൻ
തോൽവിയെന്നറിവിന്മേൽ 
നാളെയും നേരം പുലരുമ്പോൾ
നിന്റെ ജന്മദിനത്തിലേക്കെന്റെ
വ്യഥ പൂണ്ട ഹൃദയവും
ഞാനും ഉണരട്ടെ.

ആൾപ്പരപ്പിൽ കാണുമോരോ മുഖത്തിലും
എന്റെ പ്രതിരൂപം ഞാൻ
പരതീടുമ്പോൾ,
രാജകുമാരനായ് നീ വാഴുന്നതായെൻ-
പ്രാണൻ പാഴ് സ്വപ്‌നങ്ങൾ നെയ്യുമ്പോൾ,
പിച്ച ചോദിച്ചെത്തുമാ പൈതങ്ങൾ തൻ
പുണ്ണ് മൂടിയ കൈകാലുകൾ കണ്ടെന്റെ
ക്ഷതമേറ്റ നെഞ്ചം വീണ്ടും മുറിയുന്നു
അമ്മേയെന്നൊരു കുഞ്ഞിന്റെ ദൈന്യത
നൊമ്പര ശകലമായ് കാതിൽ തെറിക്കുന്നു.

തെരുവിലെ പൊള്ളുന്ന ചൂടിലും,
കൊടും തണുപ്പിലും, പെരുമഴയിലും
ശരണമില്ലാതെ നീ അലഞ്ഞു തിരിയുന്നതും
തീവ്രവെയിലിൽ വേലയാൽ
കുരുന്നിലേ നീ കരിഞ്ഞു പോകുന്നതും
ഒരു വറ്റു ചോറിനായ് ഇരുൾ വീണ കണ്ണുകൾ
എച്ചിൽക്കൂനയിൽ ഉറ്റുനോക്കുന്നതും
നാഡിമിടിപ്പിനേക്കാൾ തളർന്ന
ശബ്ദത്തിൽ നീ ഭിക്ഷ യാചിപ്പതും
കൊട്ടിയടച്ചിട്ടുമെൻകരളറിയുമ്പോൾ
അനാഥ ദു:ഖത്തേക്കാൾ വലുതല്ല
സ്വാർത്ഥമാമെൻ മാതൃദു:ഖമെന്നറിവി-
ലുരുകട്ടെ ഉൾത്തടം.

നിന്നെ പനിച്ചതും,കാൽ തെറ്റി വീണതും,
നെറ്റി മുറിഞ്ഞതും, നൊന്തു കരഞ്ഞതും,
ഇരുളിന്റെ ഇലയനക്കങ്ങളെ ഭയന്നു-
റങ്ങാതിരുന്നതും ആരും അറിഞ്ഞില്ല.
തീൻമേശ നിറയെ വിഭവം നിരന്നിട്ടും
എന്നിതര മക്കൾ
പിണങ്ങി നിൽക്കുമ്പോൾ
പശിയടങ്ങാതെ നീ കട്ട അപ്പത്തിനായ്
കല്ലെറിഞ്ഞോ ലോകം?
പൊള്ളിച്ചു കള്ളനെന്നു പുള്ളി കുത്തിയോ
മുതിർന്നവരെന്ന ഗർവ്വം നെഞ്ചിൽ നിറച്ച
ഈ കാലവും?
പടക്കുതിരകളുടെ കുളമ്പടികളിൽ
ചതഞ്ഞുവൊ നിന്റെ ബാല്യകൗമാരങ്ങൾ?
നിന്റെ ദൈന്യത വില പേശി വിറ്റുവോ
നിന്നമ്മയാം ഞാനും?

ഇല്ല പൊറുതിയില്ലെനിക്കിനി,
പരത്തിലും നീളുമോ?
ചുടലയോളം ഞാൻ ചുമക്കേണ്ട ഈ വേദന.


പിൻ കുറിപ്പ്:   Did you know that in India alone there are around 18 million street children. They are starved, battered, raped and even murdered; they are mistreated and exploited physically, emotionally and sexually on a day to day basis.














Sunday, 26 January 2014

നാം തമ്മിൽ കാണാതിരിക്കട്ടെ


നാം തമ്മിൽ ഒരിക്കലും 
കാണാതിരിക്കട്ടെ 
കണ്ടാൽ, നിന്റെ സുന്ദരമായ 
മുഖത്തിന്‌ മുൻപേ 
മനസ്സിന്റെ കാപട്യം 
ഞാൻ തിരിച്ചറിഞ്ഞാലോ,
മധുരമുള്ള വാക്കുകളുടെ ചുംബനങ്ങളിൽ 
അടയിരിക്കുന്ന വിഷസർപ്പങ്ങളെ
റിഞ്ഞാലോ, 
ഞാൻ നിന്റെ നൂറാമത്തെ 
ഇരയാകുമ്പോൾ 
പൊള്ളുന്ന എന്റെ പ്രണയ കാവ്യങ്ങൾ 
സ്നേഹിതരൊത്തുള്ള നിന്റെ 
നിശാസൽക്കാരങ്ങളില്‍
തണുത്തു നുരയുന്ന പൊട്ടിച്ചിരികളിൽ 
വിവസ്ത്രയായാലോ, 
ഓർമ്മയ്ക്കെന്ന് നീ സൂക്ഷിച്ച 
എന്റെ മുഖചിത്രം,
കഴുത്തറ്റ ഉടൽ ചോര വാർത്ത്
ചവറ്റു തൊട്ടിയിൽ പിടയുമ്പോൾ 
ചൂളി നില്ക്കുന്ന എന്റെ ചിരി
സങ്കോചങ്ങളുടെ ആവരണങ്ങളില്ലാത്ത
പുതിയ പുതിയ ഉടലുകളണിഞ്ഞ്
വലക്കുരുക്കുകളിൽ പരിഹാസ്യയാവുന്നത്
വല്ലവരും പറഞ്ഞറിഞ്ഞാലോ,

വേണ്ട, ഞാൻ ഞാനായും 
നീ നീയായും ഇരുന്നു കൊള്ളൂ
ഒരു കവിതയുടെ അകലം 
നമ്മളിൽ സൂക്ഷിക്കുമ്പോൾ 
ഈ  തൂലികത്തുമ്പിന്റെ നിഴലിൽ 
നമ്മുടെ കാപട്യങ്ങളെ 
നമുക്ക് പരസ്പരം ഒളിപ്പിക്കാം 
മഴ പെയ്യുന്ന രാത്രികളിലെ മധുരസ്വപ്‌നങ്ങൾ 
അങ്ങിനെത്തന്നെ ഉറങ്ങട്ടെ 
നാം തമ്മിൽ ഒരിക്കലും കണ്ടുമുട്ടാതിരിക്കട്ടെ.

ഒന്നാം ക്ളാസ്സും ഒന്നിൽ കൂടുതൽ പാഠങ്ങളും

ആം ആത്മികളുടെ നാട്ടിൽ നിന്നും
ഒരു ആറുവയസ്സുകാരി 
ആറുകളുടേയും തോടുകളുടേയും
നാട്ടറിവിലേക്ക് 
അമ്മ രാത്രി മുഴുവൻ പഠിപ്പിച്ചിട്ടും 
രണ്ടാം ക്ളാസ്സിലെ ചക്കപ്പഴം 
കേട്ടെഴുതിയപ്പോൾ
ചക്കപഴം ആയി,
ഒന്നാം ക്ളാസ്സിൽ രണ്ടാമതും.
വൈകി വന്ന ഹിന്ദിക്കാരിയുടെ
ജാഡയുടെ അടുത്തിരിക്കേണ്ടാ-
ന്നൊരു കുട്ടി സംഘം 
വേർതിരിവുകളുടെ ഒന്നാം പാഠം.

നനഞ്ഞ കണ്ണുകൾ പടർത്തിയിട്ടും 
മറയാത്ത ചിരിയും 
ഞൊറിയുടുപ്പിനു താഴെ 
ഞാന്നു കിടന്ന വെള്ളിയരഞ്ഞാണത്തിന്റെ 
കുസൃതിയുമണിഞ്ഞ 
ആദ്യത്തെ കൂട്ടുകാരി 
നിസ്വാര്‍ത്ഥതയുടെ രണ്ടാം പാഠം
ഒന്നാം ബെഞ്ചിലെ ഒന്നാം സ്ഥാനം 
വിട്ടു തന്നു,
ഒരു മടിയുമില്ലാതെ.
അമ്മയെ കാണുമ്പോഴെല്ലാം 
ജെസ്സിക്കിദർ ഹേ എന്നു ചോദിക്കുന്ന 
മൊട്ടത്തലയൻ,
ആദ്യത്തെ ആ കൂട്ടുകാരനെയും 
മറന്നിട്ടില്ല 
പിന്നീട് കണ്ടിട്ടില്ലെങ്കിലും. 

ജാം പുരട്ടിച്ചുരുട്ടിയ ചപ്പാത്തികൾ
വായിൽ വച്ചു തന്ന സിസ്റ്റെറമ്മ 
അർബുദം തിന്ന മാറിടം 
നിറയെ സ്നേഹം,
പേര് പോലും മറന്നിരിക്കുന്നു 
എങ്കിലും പഠിപ്പിച്ചു തന്നു 
അമ്മയാവാൻ പ്രസവിക്കേണ്ടതില്ല. 

ഈ പാഠങ്ങൾ തന്നെയല്ലേ 
എല്ലാ ക്ളാസ്സിലും പഠിച്ചത്?

പിൻ കുറിപ്പ് :
പ്രായമേറുന്തോറും ദൂരമേറുമോർമ്മകൾക്കെന്തേയേറെത്തെളിച്ചം? 

Thursday, 16 January 2014

വിലക്കപ്പെട്ട കനി/ forbidden fruit



വിരൽ തൊട്ടുതൊടാതെ ഞങ്ങൾ 
ഭൂതകാലങ്ങളിലൂടെ നടന്നു 
വിലക്കപ്പെട്ട കനി തേടി 
വർത്തമാനരാത്രികളിൽ 
അലഞ്ഞു നടന്നു 
ആത്മാവ് കെഞ്ചിപ്പറഞ്ഞു 
മുള്ളുകൾ പതിയിരിക്കുന്നു 
കരൾ കണ്ടത് 
വർണ്ണശബളമായ ഇലകളും 
കൊതിയൂറുന്ന പഴങ്ങളും 
മഴ നനഞ്ഞു കുതിർന്ന മണ്ണ് മന്ത്രിച്ചു 
കാൽമുദ്രകൾ തിരികെ വരാത്തത് 
നീ കണ്ടില്ലേ? 
നാടോടിക്കൊപ്പം കണ്‍കെട്ടി നടന്ന 
കുട്ടിയേപ്പോലെ ഒന്നും കണ്ടില്ല 
അവഗണനയോടെ മുഖം തിരിച്ചിട്ടും
ചങ്ങാതിക്കാറ്റ്
ഉടുപ്പ് പിടിച്ചുകുലുക്കി 
നില്ക്കൂ  അറിഞ്ഞില്ലേ, ഹൃദയം പിളർന്ന് ചത്ത 
കിളിക്കുഞ്ഞിന്റെ ചോരയുടെ പച്ച മണം?
ഉഗ്രവിഷമുള്ള അമ്പുകൾ
എവിടെ നിന്ന് വേണമെങ്കിലും പറന്നെത്താം
ആ മരം നിഷിദ്ധം ....
ഓർമ്മകളിൽ എവിടെയോ പൂത്ത 
ഒരു പനിനീർപൂവായിരുന്നു ഉള്ളിൽ
എന്നും ചവിട്ടി നോവിച്ചിട്ടും 
വള്ളിച്ചെടികൾ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞു 
അമ്ളരസമുള്ള കളകളാണ് മച്ചുവട്ടിൽ
കാലുകൾ ലയിപ്പിക്കും 
ജീവനോടെ ദഹിപ്പിക്കും 
ചെരുപ്പിട്ട് നിർദ്ദയംവകഞ്ഞു മാറ്റി 
മരച്ചുവടെത്തും മുൻപേ 
വിഷ അമ്പുകൾ തെറിച്ചു 
റോസ് നിറമുള്ള കൊക്ക് തുറന്ന്
കിളിക്കുഞ്ഞുങ്ങൾ കരഞ്ഞു 
തൊട്ടരികെയെന്നു കരുതിയ വിരലുകൾ
എവിടെയോ മറഞ്ഞു 
ഭൂമി പിളർന്ന്
ഞങ്ങൾ മാത്രം രക്ഷപ്പെട്ടു 
ഞാനും എന്റെ സ്വാർത്ഥ മോഹങ്ങളും.





Saturday, 11 January 2014

ഉറക്കം


ഉറക്കത്തെക്കുറിച്ചാണ്,
ഈ മണ്ണിൽ ജനിച്ചു വീണ ഓരോ പ്രാണനേയും 
ഒരൊറ്റ നിമിഷം കൊണ്ട് നിശ്ചലനാക്കുന്ന 
നിശബ്ദനാക്കുന്ന ഉറക്കത്തെക്കുറിച്ച്!
ഇത് ഉറക്കമില്ലാത്തവരെക്കുറിച്ചുമാണ്.

അന്തമില്ലാത്ത രാത്രിയാമങ്ങളെ 
ഒരു കൺചിമ്മലാൽ അളന്നുതീർക്കാൻ 
കൊതിക്കുന്നവർ, നിദ്രാവിഹീനർ,

പകൽ പകുത്തെടുത്തവരോട് പരിഭവിക്കാതെ 
നിലാവിന്റെ സാന്ത്വനത്തിൽ 
രാപ്പൂവുകളുടെ പരിമളം 
നുകരുവാനലയുന്ന സ്വപ്നാടകർ,

ഉറങ്ങുന്ന ലോകത്തെ 
ഉറക്കച്ചടവുള്ള കണ്ണാലുഴിയുന്ന 
രാത്രിജോലിക്കാർ.
ഇണയുടെ നിശ്വാസച്ചൂടിൽ 
ശീതകാലക്കുളിരുരുക്കാൻ കൊതിച്ച് 
അമർത്തിയ കോട്ടുവായിൽ 
ഒരു രാവൊളിപ്പിക്കുന്നവർ.
 
രാത്രി മുഴുവൻ തുറന്നു വച്ച
വരണ്ടു ചുവന്ന കണ്ണുകളിൽ
മനസ്സിനെ ഏകോപിപ്പിച്ച് 
കേൾവികളിൽ ഇരുളിന്റെ മർമ്മരങ്ങൾക്ക് 
അവർ കാതു കൂർപ്പിച്ചു.
പതിഞ്ഞ പാദപതനത്തിൽ 
പ്രപഞ്ചത്തെ ഉണർത്താതെ നടന്ന് 
കനം വച്ച കൺപോളകളെ 
അതിജീവനത്തിന്റെ സൂത്ര വാക്യങ്ങൾ 
വീണ്ടും വീണ്ടും പഠിപ്പിച്ചു.

ഉറക്കം അപ്പോഴും 
ത്രികോണ പ്രേമത്തിലെ നായകരെപ്പോലെ 
പ്രണയിച്ചവരെ നിരാകരിക്കുകയും 
നിരാകരിച്ചവരെ പ്രാപിക്കുകയും ചെയ്തു.